പത്താം ക്‌ളാസ് യോഗ്യതപോലും ഇല്ലാത്ത സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പ്രതിമാസം ശമ്ബളമായി നല്‍കിയിരുന്നത് 2.3 ലക്ഷം രൂപ; സ്വര്‍ണക്കടത്ത് കേസില്‍ പിടിവീഴുന്നത് സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തി ഏഴാം മാസം
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പ്രതിമാസം ശമ്ബളമായി നല്‍കിയിരുന്നത് 2.3 ലക്ഷം രൂപ. കണ്‍സള്‍ട്ടന്‍സി കമ്ബനിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് കെഎസ്‌ഐടിഐഎല്‍ പ്രതിമാസം നല്‍കുന്നതാണ് ഈ തുക. ഇതില്‍ നിന്നും കുറച്ച് തുക പിടിച്ചെടുത്ത ശേഷമാണ് കമ്ബനി സ്വപ്‌നയ്ക്ക് നല്‍കിയിരുന്നത്. വന്‍കിട പദ്ധതികള്‍ക്കായി സര്‍ക്കാര്‍ പിഎംയുകള്‍ (പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ്) രൂപീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
യു.എ.ഇ കോണ്‍സുലേറ്റിലെ ജോലി നഷ്ടമായി ഒന്നരമാസത്തിനകമാണ് സ്വപ്‌നയ്ക്ക് പുതിയ ജോലി ലഭിച്ചത്. സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതിയായ സ്‌പേസ് പാര്‍ക്കിലെ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിച്ചാണ് സ്വപ്‌നയെ ജോലിക്ക് നിയമിച്ചത്. സ്‌പേസ് കോണ്‍ക്ലേവ് നടത്തുന്നതിന് മാത്രമായി രൂപീകരിച്ചതാണ് ഈ പിഎംയു, എന്നാല്‍ കോവളത്ത് വച്ച് ഈ പരിപാടി നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും സ്വപ്നജോലിയിൽ തുടർന്നു.
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ലെവലിലുള്ള ജീവനക്കാരിയായി കയറിയ സ്വപ്‌ന ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് എത്തിപിടിക്കുകയായിരുന്നു.ഐ ടി വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസ് സെക്രട്ടറികൂടിയായതിനാല്‍ അധികാര പരിധി വര്‍ദ്ധിച്ചിരുന്നു. സെക്രട്ടേറിയറ്റില്‍ ജോലിക്കെത്തി ഏഴാം മാസമാണ് സ്വപ്‌നയ്ക്ക സ്വര്‍ണക്കടത്ത് കേസില്‍ പിടിവീഴുന്നത്. എന്നാല്‍ ഉന്നതങ്ങളിലെ പിടിപാടുകളില്‍ ഒളിവില്‍ പോയ സ്വപ്നയെ ഇനിയും പിടികൂടാനായിട്ടില്ല.
അതേസമയം സ്വപ്‌നയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചും സംശയം ഉയരുന്നുണ്ട്. പത്താം ക്‌ളാസ് പാസായിട്ടില്ലെന്നാണ് സ്വപ്‌നയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ജോലിക്കായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി നിര്‍മ്മിച്ചതാണെന്നും സംശയമുയരുന്നുണ്ട്.
അതേസമയം സ്വർണക്കടത്ത് ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ് സ്വപ്ന സുരേഷ്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് കേസുമായി തനിക്കു യാതൊരു ബന്ധവുമില്ലെന്നും അന്വേഷണ ഏജൻസിയോട് വെളിപ്പടുത്താൻ തന്റെ പക്കൽ വിവരങ്ങളില്ലാത്തതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും സ്വപ്ന ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വർണക്കടത്തുമായി താൻ നേരിട്ടോ പരോക്ഷമായോ ബന്ധപ്പെട്ടിട്ടില്ല. ഒരു ഘട്ടത്തിലും ഏതെങ്കിലും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ സ്വർണം കടത്തനാനോ ശ്രമിച്ചിട്ടില്ല. കോൺസൽ ജനറലിന്റെ ചുമതലയുള്ള റാഷിദ് ഖാമിസ് അൽ ഷെയിമെയിലി പറഞ്ഞതനുസരിച്ചാണ് നയതന്ത്രപാഴ്സല്‍ വിട്ടുകൊടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം നേരിട്ടെത്തി, പാഴ്സല്‍ തന്‍റേതെന്ന് സമ്മതിച്ചു. പാഴ്സല്‍ തിരിച്ചയക്കാനുള്ള കത്ത് തയാറാക്കി നല്‍കാനും ആവശ്യപ്പെട്ടു എന്നും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha