'എന്റെ മകനെ കൊന്നത് തന്നെ.. അവരുടെ സ്വർണക്കടത്തിനെക്കുറിച്ച് അവന് അറിയാമായിരുന്നു' സിബിഐ സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അച്ഛൻ പറയുന്നു.. കേസ് സിബിഐ അന്വേഷിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

'എന്റെ മകനെ കൊന്നത് തന്നെ.. അവരുടെ സ്വർണക്കടത്തിനെക്കുറിച്ച് അവന് അറിയാമായിരുന്നു' സിബിഐ സത്യം പുറത്തുകൊണ്ടുവരുമെന്ന പ്രതീക്ഷയിൽ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അച്ഛൻ പറയുന്നതാണ് ഇത് കേസ് സിബിഐ അന്വേഷിക്കുമെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകള്‍ ആരോപിച്ച് പിതാവ് സി കെ ഉണ്ണിയാണ് ആദ്യം സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കുന്നത്. സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിക്കുകയും സിബി ഐയ്ക്ക് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ബാലഭാസ്‌കര്‍ മരിച്ച് രണ്ടു വര്‍ഷം പിന്നിടുമ്പോഴാണ് വീണ്ടും ഈ കേസ് ചര്‍ച്ചാവിഷയമാകുന്നത്.
ഇതിനിടെ കഴിഞ്ഞ ജൂണില്‍ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്തില്‍ ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന രണ്ടു പേര്‍ പിടിയിലായതോടെയാണ് ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്ന സംശയം ഉയരുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ പിടികൂടിയ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ പ്രധാന സംഘാടകനായിരുന്നു.
ഇതേ കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്ന മാനേജറും ആയിരുന്നു. ബാലഭാസ്‌കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് ഇരുവരെയും സംശയമുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നു പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു
ഇപ്പോൾ യുഎഇയുടെ ഡിപ്ലോമാറ്റിക് ചാനല്‍ ഉപയോഗിച്ച് 30 കിലോ സ്വര്‍ണം കടത്തിയ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ ഐ എ) ഏജന്‍സി ഏറ്റെടുത്തതിനു പിന്നാലെയാണ് ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കാന്‍ സിബിഐയും എത്തുന്നത്.
അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം നടന്ന അപകടസ്ഥലത്ത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടെന്ന് കലാഭവന്‍ സോബി പറഞ്ഞു . ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണക്കടത്തിന് ബന്ധമുണ്ടെന്ന് മുന്‍പേ കലാഭവന്‍ സോബി ആരോപിച്ചിരുന്നു. അന്ന് ക്രൈംബ്രാഞ്ച് ഇത് തള്ളിക്കളഞ്ഞതാണ് .
ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു . ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്നായിരുന്നു സോബിയുടെ ആരോപണം. അപകടസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഇനിയും തിരിച്ചറിയാനാകുമെന്നും സോബി അന്ന് പറഞ്ഞിരുന്നു. 2019 ജൂണ്‍ അഞ്ചിനാണ് സോബി ഇതു സംബന്ധിച്ച് ക്രൈബ്രാഞ്ചിന് മൊഴി നല്‍കിയത്.
എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും ഒരുപക്ഷേ വിജ്ഞാപനം ഇറങ്ങിയശേഷം ഔദ്യോഗികമായി വിവരം അറിയിക്കുമായിരിക്കുമെന്നു ബാലുവിന്റെ അച്ഛൻ സി കെ ഉണ്ണി പറഞ്ഞു.
ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസില്‍പ്പെട്ടവര്‍ക്ക് ബാലുവിന്റെ മരണവുമായി ബന്ധമുണ്ടോയെന്ന് അറിയില്ല. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലുവിന്റെ മുന്‍ സഹായിയുമായിരുന്ന പ്രകാശന്‍ തമ്പിയെ സ്വപ്ന സുരേഷ് അഭിഭാഷകനെ ലഭിക്കാന്‍ വേണ്ടി ബന്ധപ്പെട്ടിരുന്നുവെന്നു തമ്പിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ തന്നെയാണ് സ്വപ്നയ്ക്ക് വേണ്ടിയും ഹാജരാകുന്നതെന്നൊക്കെ ഏതൊക്കെയോ ചാനലില്‍ കണ്ടിരുന്നു. എനിക്കതിനെക്കുറിച്ചൊന്നും യാതൊരു അറിവും ഇല്ലാത്ത കാര്യങ്ങളാണ്. ഞാന്‍ ഒരു കാര്യം ഉറച്ചു വിശ്വസിക്കുന്നു.
എന്റെ മോനെ അവര്‍ കൊന്നതാണ്. അവരുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച് ബാലു അറിയുകയും അതിനെ ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തതായിരിക്കാം. അങ്ങനെയൊരു സാഹചര്യത്തില്‍ അവര്‍ എന്റെ മകനെ വകവരുത്തിയതായിരിക്കാം. വലിയൊരു അന്താരാഷ്ട്ര റാക്കറ്റ് ഇതിനു പിന്നിലുണ്ട്. ഇപ്പോള്‍ പറയുന്നതല്ല, അന്നുതൊട്ടെ ഞാനീക്കാര്യം പറയുന്നുണ്ട്. അത് മനഃപൂര്‍വം ഉണ്ടാക്കിയൊരു അപകടം തന്നെയായിരുന്നു.
അപകടസ്ഥലം സന്ദര്‍ശിച്ച പല വിദഗ്ധരും പറയുന്നത് അതൊരു സ്വഭാവിക അപകടമല്ലെന്നാണ്. ഇറക്കം ഇറങ്ങി വന്നശേഷം ഒരു കയറ്റം കയറി പിന്നീട് നേരെ കുറെ ഓടിയശേഷം പെട്ടെന്നു 90 ഡിഗ്രി വലത്തേക്ക് തിരിഞ്ഞുപോയാണ് വണ്ടി ഇടിക്കുന്നത്.
ഡ്രൈവര്‍ ഉറങ്ങിപ്പോയാല്‍ തന്നെ വണ്ടി ഓടിക്കൊണ്ടിരുന്ന അതേ ദിശയില്‍ തന്നെ ഓടിപ്പോവുകയെ ചെയ്യൂ. എതിരെ വരുന്ന വാഹനം ഇടിക്കാന്‍ സാധ്യയുണ്ട്. അല്ലെങ്കില്‍ ഇടതുവശത്തെവിടെയെങ്കിലും ഇടിക്കാനും സാധ്യതയുണ്ട്. ഇതങ്ങനെയെല്ല, പെട്ടെന്ന് വലത്തേക്ക് തിരിഞ്ഞ് ഒരു മരം ലക്ഷ്യമാക്കി ചെന്ന് ഇടിക്കുകയായിരുന്നു.
സ്വര്‍ണക്കടത്ത് മാത്രമാകില്ല, വേറെയും സാമ്പത്തികപ്രശ്നങ്ങളും ഇതിനു പിന്നിലുണ്ടാകും. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണവര്‍. ഇതെല്ലാം കണ്ടെത്തണം. അതിനു സിബിഐ അന്വേഷിക്കണം. ഇപ്പോഴത്തെ കേസുമായി ചേര്‍ത്തും അന്വേഷിക്കട്ടെ. എന്‍ ഐ എ അന്വേഷിക്കണം എന്നു നമുക്ക് പറയാന്‍ കഴിയില്ലല്ലോ. അതില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. പക്ഷേ, രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് എന്‍ ഐ എ പറഞ്ഞത്, കഴിഞ്ഞ അഞ്ചാറ് വര്‍ഷത്തെ സ്വര്‍ണ്ണക്കടത്ത് കേസുകളെല്ലാം അന്വേഷിക്കുമെന്നാണ്.
ബാലുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഉള്‍പ്പെടെ അന്വേഷിക്കട്ടെ. എനിക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ചുകിട്ടില്ലെന്നറിയാം, എങ്കിലും സത്യം പുറത്തു വരണം; ഇത് മകനെ അകാലത്തിൽ നഷ്ടപ്പെട്ട ഒരു അച്ഛന്റെ വേദനയാണ് . സർക്കാരും സി ബി ഐ യും ഇതിൽ അനുകൂലമായ തീരുമാനം എടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ബാലുവിന്റെ ആരാധകരായ സംഗീത പ്രേമികളും നീതി ലഭിക്കണമെന്ന പ്രാർത്ഥനയിലാണ്
https://www.facebook.com/Malayalivartha