കരിപ്പൂർ വിമാന അപകടം; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി സംസാരിച്ചു; സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള രക്ഷാ നടപടികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു
കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു. സംസ്ഥാന സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടുള്ള രക്ഷാ നടപടികൾ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള എല്ലാ സഹായവും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
അടിയന്തര രക്ഷാനടപടികൾക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീനോട് സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചു. അദ്ദേഹം തൃശൂരിൽനിന്ന് പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി ദുരന്തനിവാരണ സേനയെ കരിപ്പൂരിലേക്ക് അയച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്ക്യൂ ടീമും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദേശിച്ചു. ദുരന്ത നിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദേശിച്ചു.
റൺവേ 10ലെ ലാൻഡിങ്ങിനു ശേഷം താഴ്ചയിലേക്കു വീണ വിമാനം രണ്ടായി മുറിഞ്ഞു എന്ന് വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. എയർ ഇന്ത്യയുടെ എഎക്സ്ബി1344, ബി737 വിമാനമാണ് തകർന്നത്. ദുബായിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ 191 പേരാണ് ഉണ്ടായിരുന്നത്.
വിമാനാപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സയ്ക്കായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികൾ അടിയന്തരമായി സജ്ജമാക്കിയതായി മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ്, ബീച്ച് ആശുപത്രി, ഫറോഖ് ആശുപത്രി, മറ്റ് സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സയ്ക്കായി മികച്ച സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരോട് അടിയന്തരമായി സംഭവ സ്ഥലത്തെത്താന്‍ നിര്‍ദ്ദേശം നൽകി. മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ഇതര ചികിത്സ ഉള്ളതിനാൽ പരുക്കേറ്റവരെ അവിടെ അഡ്മിറ്റ് ചെയ്യുന്നതിനു തടസമില്ല. ഇവിടെയെല്ലാം പിപിഇ ഇട്ട് സജ്ജരായി ആരോഗ്യ പ്രവർത്തകരുണ്ട്. കോവിഡ് ആശുപത്രി ആയി മാറ്റാത്തതിനാൽ ബീച്ച് ആശുപത്രിയെ പൂർണമായും ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha