അച്ഛനെക്കണ്ട് ആയിഷ മടങ്ങിയത് ദുരന്തത്തിലേക്ക് ... തീരാനൊമ്പരമായി രണ്ടുവയസുകാരി
ദുബായ്‌യിലുള്ള അച്ഛനെ കണ്ടുവരാം എന്ന് പറഞ്ഞ് ഏറെ സന്തോഷത്തോടെ, കളിച്ചുചിരിച്ച് പോയതാണ് രണ്ടുവയസ്സുകാരി ആയിഷ. തിരികെ മടങ്ങിയപ്പോൾ അച്ഛനെ പിരിയുന്ന വേദന അവളുടെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാല്‍ കരിപ്പൂരില്‍ ആ കുഞ്ഞിനെ കാത്തിരുന്നത് പ്രതീക്ഷിക്കാത്ത ദുരന്തവും. കരിപ്പൂര്‍ വിമാന അപകടത്തില്‍ മരിച്ചവരില്‍ ഒരാള്‍ മണ്ണാര്‍ക്കാട് സ്വദേശിനിയായ രണ്ടുവയസുള്ള ആയിഷ ദുആ ആണ്.
മണ്ണാര്‍ക്കാട് കോടതിപ്പടി ചൊമ്മേരി ഗാര്‍ഡന്‍ സ്ട്രീറ്റ് നമ്ബര്‍ ടൂ വിലെ പൂത്തന്‍ കളത്തില്‍ മുര്‍ത്താസ് ഫസലിന്റെയും സുമയ്യ തസ്‌നിയുടെയും ഏക മകളാണ് ആയിഷ ദുആ (2).
വെള്ളിയാഴച വൈകിട്ട് മൂന്ന് മണിക്കാണ് ദുബായ്‌യിയില്‍ നിന്നും ഭാര്യയേയും മകളേയും വിമാനത്തില്‍ കയറ്റി വിട്ടത്. പ്രിയപ്പെട്ട വാപ്പച്ചിക്ക് ഉമ്മയും നല്‍കിയാണ് ആയിഷ ദുആ വിമാനത്തില്‍ കയറിയത്. അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുമ്ബോഴും സുമയ്യ (28) മകളെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. കൈയിക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സുമയ്യ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
കൊണ്ടോട്ടി മെഴ്‌സി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആയിഷ ദുആ രാത്രി രണ്ടര മണിക്കാണ് മരിച്ചത്. മരുമകളേയും പേരക്കുട്ടിയേയും കൊണ്ടു വരുന്നതിന് അലനല്ലൂരിലുള്ള ഒരു ടാക്‌സി ഏര്‍പ്പെടുത്തിയിരുന്നതായും മുര്‍ത്താസ് ഫസലിന്റെ അച്ഛനമ്മമാരായ ഡോ. റസാഖും ആസിയയും പറഞ്ഞു.
കല്യാണം കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു പെണ്‍കുഞ്ഞ് ഉണ്ടായത്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പൊന്നോമനയായിരുന്നു ദുആ. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മണ്ണാര്‍ക്കാട് വലിയപള്ളിയില്‍ ഖബറടക്കം നടത്തും.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും, പരുക്ക് സാരമല്ലാത്തവർക്ക് 50,000 രൂപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇൻഷുറൻസ് ആനുകൂല്യങ്ങൾക്ക് പുറമേയാണിത്. അപകടകാരണത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷം വിശദീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ടേബിൾ ടോപ്പ് റൺവേയിൽ നിന്ന് മഴ മൂലം വിമാനം തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. മഴ മൂലം വിമാനം തെന്നിമാറി. റണ്‍വേയില്‍ വഴുക്കലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിന് തീ പിടിച്ചിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡര്‍ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇത് വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കും. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. സമഗ്രമായ അന്വേഷണത്തിനും കേന്ദ്ര വ്യോമയാന മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം വിമാനദുരന്തത്തിന്റെ കാരണം ഓവർ ഷൂട്ടും അക്വാപ്ലെയിനിങ്ങുമെന്നു പ്രാഥമിക നിഗമനം. റൺവേയിൽ വിമാനം ലാൻഡ് ചെയ്യേണ്ട സ്ഥലത്തുനിന്ന് ഏറെദൂരം മുന്നോട്ടുപോയി നിലംതൊടുന്നതാണ് ഓവർഷൂട്ട്. വെള്ളമുള്ള റൺവേയിൽ ഇറങ്ങുമ്പോൾ റൺവേയ്ക്കും വിമാനത്തിന്റെ ടയറുകൾക്കുമിടയിൽ വെള്ളപ്പാളി രൂപപ്പെടുന്നതാണ് അക്വാപ്ലെയിനിങ്. ഇതുമൂലം വിമാനം ബ്രേക് ചെയ്തു നിർത്താനാവാതെ വരാം.
അപകടത്തിൽ പൈലറ്റും കോപൈലറ്റും 16 യാത്രക്കാരുമാണ് മരിച്ചത്. ഇതിൽ 4 കുട്ടികളും ഉൾപ്പെടുന്നു. മരണമടഞ്ഞ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാരുമടക്കം 190 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമുള്ള 16 ആശുപത്രികളിലായി 149 പേർ ചികിത്സയിലുണ്ട്. ഇതിൽ 23 പേരുടേത് സാരമായ പരുക്കാണ്.
https://www.facebook.com/Malayalivartha