കണ്ണുണ്ടായാൽ പോരാ കാണണം മുഖ്യാ ഈ പാവങ്ങളുടെ ദുരിത ജീവിതം ; മുഖ്യമന്ത്രിയെ കാണാനായി കാത്തു നിന്ന എസ്റ്റേറ്റ് തൊഴിലാളികളെ പോലീസ് തടഞ്ഞു; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ ജീപ്പിൽ തൊഴിലാളികൾ മൂന്നാറിലെത്തിയെങ്കിലും അവിടേയും കാണാനായില്ല
കണ്ണുണ്ടായാൽ പോരാ കാണണം. ഇല്ലെങ്കിൽ കാണാൻ ശ്രമിക്കണം. അതിപ്പോൾ ഏത് കൊമ്പത്തിരുന്നാലും കാണേണ്ടത് കണ്ടില്ലെങ്കിൽ ആ സ്ഥാനത്തിന് എന്താണ് പ്രസക്തി? ചോദ്യം സാധാരണ ജനങ്ങളുടേതാണ്. ദുരന്തം പെയ്തിറങ്ങിയ മൂന്നാർ, പെട്ടിമുടി ലയങ്ങളിലെ ദുരിതങ്ങളും തങ്ങളുടെ ജീവിത’വും മുഖ്യമന്ത്രിയോടു വിവരിക്കാൻ രാജമലയിൽ കാത്തുനിന്ന എസ്റ്റേറ്റ് തൊഴിലാളികൾക്ക് മടങ്ങേണ്ടി വന്നത് കണ്ണീരുണങ്ങാത്ത കണ്ണോടുകൂടെയും വിശക്കുന്ന വയറോടുകൂടെയുമാണ്.
മുഖ്യമന്ത്രിയെ കാണാനായി കാത്തു നിന്ന എസ്റ്റേറ്റ് തൊഴിലാളികളെ പോലീസ് തടഞ്ഞു. തങ്ങളെ കാണാതെ, കൈപോലും വീശാതെ കടന്നുപോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ ജീപ്പിൽ തൊഴിലാളികൾ മൂന്നാറിലെത്തിയെങ്കിലും അവിടേയും കാണാനായില്ല. ഒടുവിൽ മാധ്യമപ്രവർത്തകരോട് കണ്ണീരോടെ ദുരിതങ്ങൾ വിവരിച്ച് അവർ തിരികെ പോയി.
മുഖ്യമന്ത്രിയും ഗവർണറും തിരികെ പോകുമ്പോഴാണ് തൊഴിലാളികൾ കാത്തുനിന്നത്. അൻപതിലധികം തൊഴിലാളികളുണ്ടായിരുന്നു. വാഹനവ്യൂഹം എത്തിയപ്പോൾ പോലീസ് കൈകോർത്തുപിടിച്ച് തൊഴിലാളികളെ ബലമായി തടഞ്ഞുവെച്ചു. ഇവരെ ഗൗനിക്കാതെ വാഹനനിര കടന്നുപോയി. ഇതിന്റെ പേരിൽ യൂണിയൻ നേതാക്കളും സ്ത്രീകളും പോലീസിനോട് കയർത്തു. ബഹളം രൂക്ഷമായപ്പോൾ ജീപ്പിൽ കയറ്റി മൂന്നാറിലെത്തിച്ച് മുഖ്യമന്ത്രിയെ കാണാൻ അവസരം കൊടുക്കാമെന്നു പറഞ്ഞ് പോലീസ് അനുനയിപ്പിച്ചു.
ഒടുവിൽ മൂന്നാറിലെത്തിയപ്പോൾ വനിതാ പഞ്ചായത്തംഗം ശാന്തയെയും മറ്റൊരു സ്ത്രീയെയും കാണാൻ അനുവദിക്കാമെന്ന് പോലീസ് പറഞ്ഞു. പത്രസമ്മേളനം കഴിയുംവരെ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ ഓടിയിട്ടും ആ സ്ത്രീകൾക്ക് കാണാൻ അവസരം കിട്ടിയില്ല. പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴും അവിടെ നാട്ടുകാരെയോ മാധ്യമപ്രവർത്തകരെയോ അടുപ്പിച്ചില്ല. എന്നാൽ, മുഖ്യമന്ത്രിക്കു തൊട്ടുമുമ്പ് പെട്ടിമുടിയിലെത്തിയ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ വാഹനം നിർത്തി തങ്ങളുടെ ദുരിതങ്ങൾ കേട്ടെന്ന് തൊഴിലാളികൾ പറയുന്നു.
https://www.facebook.com/Malayalivartha