കൊവിഡ് രോഗവ്യാപനം അതിരൂക്ഷം: മലപ്പുറം കളക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു, സബ് കളക്ടറും, അസി.കളക്ടർക്കും രോഗബാധ
കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മലപ്പുറം ജില്ലയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന മലപ്പുറം ജില്ലാ കളക്ടർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കലക്ടർ കെ. ഗോപാലകൃഷ്ണൻ, സബ് കലക്ടർ അസി. കലക്ടർ, എ.എസ്.പി, ഗൺമാന്മാർ എന്നിവർ അടക്കം 22 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തതിന് പിറകെ കലക്ടർ ക്വാറൻറീനിൽ പോയിരുന്നു.
മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. വിമാന ദുരന്തമുണ്ടായപ്പോൾ ഇവരെല്ലാം കരിപ്പൂരിലെത്തുകയും രക്ഷാപ്രവർത്തകരുമായും മറ്റും ഇടപഴകുകയും ചെയ്തതിരുന്നു. കലക്ടർക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതിനാൽ സിവിൽ സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വ്യാഴാഴ്ചയാണ് ജില്ലാ പൊലീസ് ചീഫ് യു. അബ്ദുൽ കരീമിന് കോവിഡ് സ്ഥിരീകരിച്ചത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ഇന്നലെ കൊവിഡ് പോസീറ്റീവായിരുന്നു. ഗൺമാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അബുദൾ കരീമിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയത്. എസ്പിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ടർ അടക്കമുള്ളവരേയും കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കൊവിഡ് കേസുകളാണ് മലപ്പുറം ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടയിലാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ജില്ലാ കളക്ടറും പൊലീസ് മേധാവിയും സബ് കളക്ടറും അടക്കമുള്ളവർ കൊവിഡ് പൊസീറ്റീവായി ക്വാറൻ്റൈനിലാവുന്നത്.
https://www.facebook.com/Malayalivartha