സ്വർണക്കടത്തു കേസിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് ജനം ടി വി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശിച്ചതായി പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി

സ്വർണക്കടത്തു കേസിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളും. തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് പിടിച്ചെടുത്ത സ്വർണം അടങ്ങിയ ബാഗേജ് നയതന്ത്രപാഴ്സലല്ല, വ്യക്തിപരമായ ആവശ്യത്തിന് കൊണ്ടുവന്നതാണെന്ന് കോൺസുൽ ജനറൽ കത്ത് നൽകിയാൽ രക്ഷപ്പെടാമെന്ന് ജനം ടി വി എക്സിക്യൂട്ടീവ് എഡിറ്റർ അനിൽ നമ്പ്യാർ ഉപദേശിച്ചതായി പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. ജൂലൈ 5-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സ്വർണം കണ്ടെടുത്ത ദിവസം അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ അനിൽ നമ്പ്യാരുടെ മൊഴിയുമായി എൻഐഎ ഒത്തുനോക്കിയാകും തുടർനടപടികൾ സ്വീകരിക്കുക.
കൊച്ചി എൻഐഎ ഓഫീസിൽ അനിൽ നമ്പ്യാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. 11 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യൽ വൈകിട്ട് മൂന്നേമുക്കാൽ വരെ, നാലേമുക്കാൽ മണിക്കൂർ നീണ്ടുനിന്നു.
രാവിലെ പത്തരയോടെയാണ് അനിൽ നമ്പ്യാർ കൊച്ചി എൻഐഎ ഓഫീസിലെത്തിയത്. സ്വപ്നാ സുരേഷിന്‍റെ ഫോൺ രേഖകൾ പൂർണമായും കസ്റ്റംസും എൻഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് സ്വർണക്കടത്ത് പിടിച്ച ദിവസം തന്നെ അനിൽ നമ്പ്യാരും സ്വപ്ന സുരേഷും രണ്ട് തവണ സംസാരിച്ചതായി വിവരം കിട്ടിയത്. എന്താണ് സംസാരിച്ചതെന്നത് വിശദമായി എൻഐഎ നമ്പ്യാരിൽ നിന്ന് ചോദിച്ചറിയും. മാധ്യമപ്രവർത്തകനെന്ന നിലയിൽ വിവരശേഖരണത്തിനായി മാത്രമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നാണ് അനിൽ നമ്പ്യാർ വിശദീകരിക്കുന്നത്. ഇതേ വിശദീകരണവുമായി അനിൽ നമ്പ്യാർ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടിരുന്നു.
ഉടൻ തന്നെ സ്വർണ്ണക്കടത്തു കേസുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ലന്ന വിശദീകരണവും വന്നു. കേസിൽ പ്രതിയായ സന്ദീപ് നായർ ബിജെപി പ്രവർത്തകനല്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം.
സന്ദീപ് നായർ ബിജെപി പ്രവർത്തകനാണെന്ന ആരോപണം നേരത്തെ വലിയ തോതിൽ ഉയർന്നിരുന്നു, ബിജെപി തിരുവനന്തപുരം മണ്ഡലം പ്രസിഡന്‍റും കൗൺസിലറുമായ എസ് കെ പി രമേശിന്റെ ജീവനക്കാരനാണ് സന്ദീപെന്നും ഇയാളുടെ ഫെയ്‌സ്ബുക്കിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനൊപ്പം നിൽക്കുന്ന ചിത്രമുണ്ടെന്നും ചൂണ്ടിക്കാട്ടി സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഫേസ്ബുക്കിലെ പോസ്റ്റുകളിൽ സന്ദീപ് പ്രകടമാക്കിയിരിക്കുന്നത് ബിജെപി അനുഭാവമാണ്. ബിജെപി കൗൺസിലറുടെ ഡ്രൈവറായി ഏറെക്കാലം സന്ദീപ് ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട്. കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്നിവയെല്ലാം ഉയർത്തിയായിരുന്നു സിപിഎമ്മിന്റെ പ്രചാരണം. എന്നാൽ, ഇത് നിഷേധിച്ച് കുമ്മനം രാജശേഖരൻ അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനോട് ചോദ്യം ചെയ്യലിനായി എത്താൻ ഇന്ന് എൻഐഎ നോട്ടീസ് നൽകിയിരുന്നാണ്. എന്നാൽ വ്യക്തിപരമായ ചില കാര്യങ്ങളുള്ളതിനാൽ ഇന്ന് എത്താനാകില്ലെന്ന് അരുൺ ബാലചന്ദ്രൻ മറുപടി നൽകിയെന്നാണ് വിവരം. ഹാജരായാൽ ഇദ്ദേഹത്തെ നാളെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചന.
നയതന്ത്ര ബാഗിന്‍റെ മറവിൽ ആരുടെ പേരിലാണ് ദുബായിൽ നിന്ന് സ്വർണമയച്ചത് എന്നതിൽ എൻഫോഴ്സ്മെന്‍റും എൻഐഎയും അടക്കമുളള കേന്ദ്ര ഏജൻസികൾക്ക് വ്യക്തമായ സൂചന കിട്ടിയിട്ടുണ്ട്. ആദ്യ നാല് തവണ സ്വർണമടങ്ങിയ ബാഗ് അയച്ചത് പശ്ചിമബംഗാൾ സ്വദേശിയായ മുഹമ്മദിന്‍റെ പേരിലാണ്. അഞ്ചു മുതൽ 18 വരെ തവണ സ്വർണം അയച്ചിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊൻപതാമത്തെ ബാഗ് യുഎഇ പൗരനായ ഹാഷിമിന്‍റെ പേരിൽ. നയതന്ത്ര ബാഗുകളുടെ മറവിൽ അവസാനത്തെ രണ്ടുതവണയാണ് ഫൈസൽ ഫരീദ് സ്വർണമയച്ചത്. ഇതിൽ അവസാനത്തേതാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. എന്നാൽ മൂവാറ്റുപുഴ സ്വദേശി റബിൻസ് അടക്കമുളളവരാണ് കളളക്കടത്തിന് പിന്നിലെന്നും മറ്റുളളവരെ മറയാക്കിയെന്നുമാണ് എജൻസികളുടെ നിഗമനം. കളളക്കടത്തിൽ തനിക്ക് വലിയ പങ്കില്ലെന്നാണ് ദുബായിൽവെച്ചു നടന്ന എൻഐഎയുടെ ചോദ്യം ചെയ്യലിൽ ഫൈസൽ ഫരീദ് പറഞ്ഞത്. എന്നാൽ എൻഫോഴ്സ്മെന്‍റ് അടക്കമുളള കേന്ദ്ര ഏജൻസികൾ ഇത് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
https://www.facebook.com/Malayalivartha






















