തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്നു; ജാഗ്രത കർശനമാക്കണമെന്നു ജില്ലാ കളക്ടർ, ജാഗ്രതക്കുറവിനും നിസാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും
തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജാഗ്രത കർശനമാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. രോഗവ്യാപനം വരും ദിവസങ്ങളിൽ ഇനിയും വർധിക്കാനിടയുണ്ടെന്നും കളക്ടർ അറിയിച്ചു.നിലവിൽ 800 - 900 പേർക്കാണു പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതരുടെ എണ്ണം കൂടിവരുന്നത് മഹാമാരിയുടെ ആഘാതം വർധിപ്പിക്കും.
കോവിഡ് പ്രതിരോധം ഒരു ജനകീയ പ്രവർത്തനമാണ്. രോഗവ്യാപനം തടയുന്നതിൽ ഓരോ വ്യക്തിയും അവരവരുടെ സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ജാഗ്രതക്കുറവിനും നിസാരവത്കരണത്തിനും വലിയ വില കൊടുക്കേണ്ടിവരും. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയിട്ടുള്ളത് സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താണ്. വൈറസിനൊപ്പം ജാഗ്രതയോടെ ജീവിക്കാൻ ശീലിച്ചെങ്കിൽ മാത്രമേ വാക്‌സിനുകൾ വരുന്നതു വരെ രോഗത്തെ നിയന്ത്രിച്ചു നിർത്താനാാകൂ. അതിനായി ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണം.
എസ്എംഎസ് (സാനിറ്റൈസർ/സോപ്പ്, മാസ്‌ക്, സോഷ്യൽ ഡിസ്റ്റാൻസിംഗ്) എന്ന കോവിഡ് 19 പ്രോട്ടോക്കോൾ പാലിക്കാൻ ശ്രദ്ധിക്കണം. 10 വയസിനു താഴെയുള്ള കുട്ടികൾ, 60 വയസിനു മുകളിലുള്ളവർ, ഗർഭിണികൾ, ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾക്കു ചികിത്സ തേടുന്നവർ തുടങ്ങിയവർ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കണം. ടെലിമെഡിൻസിൻ സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്തണം. കൂട്ടം ചേരലുകളും ചടങ്ങുകളും ഒഴിവാക്കണം.
മരണാനന്തര ചടങ്ങുകൾ കുറച്ചാളുകളെ മാത്രം പങ്കെടുപ്പിച്ചു നടത്തുക. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് സ്വയം പരിശോധിക്കുക. വീട്ടിൽ കഴിയുന്ന സമയം അടുത്ത കുടുംബാംഗങ്ങളുമായി മാത്രം ചെലവഴിക്കുക. അവശ്യവസ്തുക്കൾ വാങ്ങുന്നതിന് കടകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം പോകാൻ ശ്രമിക്കുക. ഷോപ്പുകളുടെ അല്ലെങ്കിൽ റെസ്റ്റോറന്റുകളുടെ കൂടുതൽ ഓൺലൈൻ ഡെലിവറി സേവനങ്ങൾ ഉപയോഗിക്കുക. നിങ്ങൾ ഒരു പ്രൈമറി/സെക്കണ്ടറി കോൺടാക്റ്റ് ആണെങ്കിൽ എല്ലാ ക്വാറന്റൈൻ പ്രോട്ടോക്കോളുകളും പിന്തുടരണമെന്നും കളക്ടർ നിർദേശം നൽകി.
കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചു
തൊളിക്കോട് പഞ്ചായത്ത് 11-ാം വാർഡിൽ പുള്ളിക്കോണം, മേലേമുക്ക്, ശാസ്താംകുഴി, ആലംകോട് ഭാഗങ്ങൾ, കിളിമാനൂർ പഞ്ചായത്ത് 13-ാം വാർഡിൽ കലുങ്ക് ഭാഗം മുതൽ പോങ്ങനാട് ജങ്ഷൻ വരെ, കൊല്ലയിൽ പഞ്ചായത്ത് ഒമ്പതാം വാർഡ്, അഴൂർ പഞ്ചായത്ത് മൂന്ന്, 17 വാർഡുകൾ, അണ്ടൂർകോണം പഞ്ചായത്ത് എട്ടാം വാർഡ്, തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം ഡിവിഷൻ, പൂജപ്പുര ഡിവിഷനിൽ പാതിരപ്പള്ളി റെസിഡൻസ് അസോസിയേഷൻ, വെള്ളാർ ഡിവിഷനിൽ പനത്തുറ തീരദേശ മേഖല എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
ഇവയോടു ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും കണ്ടെയിൻമെന്റ് സോണിനു പുറത്തുപോകരുതെന്നും അറിയിപ്പിൽ പറയുന്നു.
കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചു
കിഴുവില്ലം പഞ്ചായത്ത് 20-ാം വാർഡ്, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി 13-ാം വാർഡ, തിരുവനന്തപുരം കോർപ്പറേഷനിൽ തുരുത്തുമൂല ഡിവിനിൽ അടുപ്പുകോട്ടാൻപാറ, തൃക്കണ്ണാപുരം ഡിവിഷനിൽ എം.എൽ.എ. റോഡ് എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ സോണിൽനിന്ന് ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
https://www.facebook.com/Malayalivartha