ലൈഫ് മിഷൻ പദ്ധതിക്കെതിരായ കേസിൽ സർക്കാരിന് വമ്പൻ തിരിച്ചടി; സിബിഐക്ക് അന്വേഷണം തുടരാമെന്നും സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശം
ലൈഫ് മിഷൻ പദ്ധതിക്കെതിരായ കേസിൽ സർക്കാരിന് വമ്പൻ തിരിച്ചടി. സിബിഐക്ക് അന്വേഷണം തുടരാമെന്നും സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശം നൽകി കഴിഞ്ഞു . പദ്ധതിക്കെതിരെ സിബിഐയുടെ എഫ്ഐആർ റദ്ദാക്കി കേസ് അന്വേഷണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സർക്കാർ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു . കേസിൽ പ്രാരംഭ വാദം മാത്രമാണ് ഇന്ന് കോടതിയിൽ നടന്നത്.. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കുന്നതിന് മാറ്റി വയ്‌ക്കുകയായിരുന്നു . ജസ്റ്റിസ് വി.ജി. അരുണിന്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രാഥമിക അന്വേഷണം നടത്താതെയായിരുന്നു സിബിഐ എഫ്ഐആർ റജിസ്റ്റർ ചെയ്തതെന്നായിരുന്നു സർക്കാർ ഉയർത്തിയ പ്രധാന വാദം. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എഫ്സിആർഐ ചട്ടം ബാധകമാകില്ലെന്നും യുണിടാക്കും റെഡ് ക്രസന്റും തമ്മിലാണ് ഇടപാടെന്നും സർക്കാരിന് ബന്ധമില്ലെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിക്കുകയുണ്ടായി .എന്നാൽ കോടതി സർക്കാരിനോട് ധാരണാ പത്രം ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ അല്ലേ എന്നും ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് ഈ പണം ലഭിക്കുമോ എന്നു ചോദിച്ചു.
ലൈഫ് മിഷൻ ഫ്ലാറ്റ് പണിയുന്നതിനുള്ള സ്ഥലം മാത്രമാണ് നൽകിയത്. റെഡ് ക്രസന്റ് പണം നൽകിയത് കരാറുകാർക്കാണ്. അതുകൊണ്ടു തന്നെ എഫ്സിആർഎ ചട്ടങ്ങൾ ഇടപാടിന് ബാധകമാകില്ല. ഇപ്പോഴുള്ള ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതം മാത്രമാണ്. ചട്ട വിരുദ്ധമല്ല. സർക്കാരിനെയോ സർക്കാർ ഏജൻസിയെയോ പ്രതി സ്ഥാനത്ത് കൊണ്ടു വരാനാവില്ലെന്നുമായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട് എന്നും അദ്ദേഹം പറഞ്ഞു .
എന്നാൽ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന വേളയിൽ ഒപ്പിട്ട ധാരണാ പത്രമാണ് പദ്ധതിയുടെ അടിസ്ഥാനമെന്ന് സിബിഐ കോടതിയിൽ വാദിക്കുകയുണ്ടായി . യുണിടാക്കും ലൈഫ് മിഷനുമെല്ലാം പദ്ധതിയിലേക്കു വരുന്നത്. യുണിടാക്കും സെയിൻ വെഞ്ച്വേഴ്സും സർക്കാരിന്റെ സഹായികൾ മാത്രമാണ്. അതുകൊണ്ടു തന്നെ സിഎഫ്ആർഐ ചട്ടത്തിന്റെ വകുപ്പുകൾ പദ്ധതിക്ക് ബാധകമാകും എന്ന് സിബിഐ കോടതിയിൽ അറിയിക്കുകയും ചെയ്തു . ഇതോടെയാണ് സിബിഐക്ക് നിലവിലുള്ള അന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് കോടതി അറിയിച്ചത്.
സർക്കാർ നൽകിയിരിക്കുന്ന ഹർജി നിലനിൽക്കില്ലെന്ന് സിബിഐ കോടതിയിൽ വാദിക്കുകയും ചെയ്തു . നിലവിൽ സിബിഐ ആരെയും പ്രതി ചേർത്തിട്ടില്ലാത്ത സാഹചര്യമാണു ഇപ്പോൾ ഉള്ളത് . ലൈഫ് മിഷൻ സിഇഒ യുവി ജോസിന് രേഖകൾ ഹാജരാക്കാനുള്ള നോട്ടിസ് നൽകുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് കോടതിയിൽ ഹർജി നൽകാനാവില്ല എന്ന നിലപാട് സിബിഐ ഉയർത്തുകയും ചെയ്തിരുന്നു . ഈ വാദം തള്ളിക്കൊണ്ടാണ് കോടതി സർക്കാരിനു വേണ്ടി യു.വി. ജോസ് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചത്. കേസിൽ പ്രാരംഭ വാദം മാത്രമാണ് ഇന്ന് കോടതിയിൽ നടന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ കോടതി വിശദമായ വാദത്തിലേയ്ക്ക് പോകും
https://www.facebook.com/Malayalivartha