സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ
ഹത്രസില്‍ കൂട്ടബലാത്സംഗത്തിനിരയായ മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും പ്രിയങ്കയേയും യുപി പോലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.. നിരോധനാജ്ഞ ചൂണ്ടിക്കാട്ടി ഇരുവരേയും പോലീസ് തടയുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത ഇരുവരെയും ഡൽഹിയിലേക്ക് തിരിച്ചയച്ചു. അതേസമയം രാഹുലിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
രാഹുല്‍ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിയാണ്. പക്ഷേ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ ഒരു പ്രതികരണവും അദ്ദേഹം നടത്തിക്കാണുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും രാഹുല്‍ഗാന്ധി നടത്തിയിട്ടില്ല. കേരളത്തില്‍ നടക്കുന്ന ഒരു സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കുന്നില്ല.
ഡല്‍ഹിയില്‍ നിന്നും വിളിപ്പാടകലെയുള്ള നോയിഡ ഹൈവേയില്‍ പോയി രാഷ്ട്രീയ നാടകം നടത്താന്‍ മാത്രമേ രാഹുല്‍ഗാന്ധിക്ക് താല്പര്യമുള്ളൂ. ഏഴെട്ട് വര്‍ഷം മുന്‍പ് നോയിഡയില്‍ 74 ഗ്രാമീണരെ ചുട്ടുകൊന്നു എന്നും സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു എന്നും വ്യാജ പ്രചരണം നടത്തിയ ആളാണ് രാഹുല്‍ ഗാന്ധി. ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ക്രൂരമായ ഒരു കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തി അതില്‍ ബലാത്സംഗം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തുകയായിരുന്നു രാഹുലും പ്രിയങ്കയും.
കേരളത്തില്‍ കോവിഡ് രോഗി ആംബുലന്‍സില്‍ ബലാത്സംഗം ചെയ്യപ്പെട്ടതോ കോവിഡ് രോഗി പുഴുവരിച്ചതോ സ്വര്‍ണക്കടത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നതോ ഒന്നും വയനാട് എംപി അറിയാത്തതല്ല, സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ. പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല.
https://www.facebook.com/Malayalivartha