മരണ ഗെയിം; അര്‍ദ്ധരാത്രി ഉണരണം, പ്രേത സിനിമ കാണണം, ഒടുവിൽ ആത്മഹത്യ

ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ' ബ്ലൂ വെയില്‍ ' ഗെയിമിന് പിന്നാലെ മറ്റൊരു ഓണ്‍ലൈന്‍ മരണ ഗെയിം കൂട. അടുത്തിടെ ഇറ്റലിയില്‍ ഒരു 11 വയസുകാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഭീകരന്‍ ഗെയിമിന്റെ ചുരുളഴിയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് നേപ്പിള്‍സ് നഗരത്തിലെ ഫ്ലാറ്റിന്റെ പത്താം നിലയിലെ ജനാലയില്‍ നിന്നും ചാടി കുട്ടി ആത്മഹത്യ ചെയ്തത്. പരിശോധന നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ ടാബ്‌ലറ്റില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ' അച്ഛനെയും അമ്മയേയും ഞാന്‍ സ്നേഹിക്കുന്നു. തലയില്‍ തൊപ്പിവച്ച ആ കറുത്ത മനുഷ്യനെ എനിക്ക് പിന്തുടരണം ' ഇങ്ങനെയായിരുന്നു കുട്ടിയുടെ കുറിപ്പ്.
' ജോനാഥന്‍ ഗാലിന്‍ഡോ ' എന്ന സാങ്കല്പിക മനുഷ്യനെയാകാം കുട്ടി ഉദ്ദേശിച്ചതെന്ന് ഇറ്റാലിയന്‍ പൊലീസ് പറയുന്നു. ബ്ലു വെയിലിന് സമാനമായി ഈ ഗെയിം കളിയ്ക്കുന്നവര്‍ക്ക് ഭീകരമായ ' ചലഞ്ചു'കള്‍ നല്‍കുന്നയാളാണ് ജോനാഥന്‍. കറുത്ത തൊപ്പി ധരിച്ച നായയുടെയും മനുഷ്യന്റെയും മുഖത്തോട് കൂടിയ രൂപമാണ് ജോനാഥന്‍ ഗാലിന്‍ഡോ. ഗെയിമിന്റെ ഓരോ ലെവലിലും എത്തുന്ന ഈ രൂപം അപകടകരമായ ചലഞ്ചുകള്‍ നല്‍കുകയും ക്രമേണ കുട്ടികളുടെ മാനസികനില കൈയ്യിലെടുക്കുകയും അവരെ ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ആത്മഹത്യ ചെയ്ത കുട്ടി നേപ്പിള്‍സിലെ ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ അംഗമായിരുന്നു. വളരെ ആരോഗ്യവാനും കായിക രംഗങ്ങളിലും മറ്റു ചുറുചുറുക്കോടെ പങ്കെടുക്കുകയും ചെയ്തിരുന്നു കുട്ടി. കുട്ടികളും കൗമാരക്കാരുമാണ് പ്രധാനമായും ഈ ' ആത്മഹത്യ ഗെയി'മിന്റെ ഇരകൾ. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് ജോനാഥന്‍ ഗാലിന്‍ഡോയെ ചേര്‍ക്കുന്നതോടെയാണ് ഗെയിം തുടങ്ങുന്നത്.
അര്‍ദ്ധരാത്രി ഉണരുക, പ്രേത സിനിമകള്‍ കാണുക തുടങ്ങിയ ഭയപ്പെടുത്തുന്ന ടാസ്കുകളാണ് ജോനാഥന്‍ നല്‍കുന്നത്. സ്വയം അപകടപ്പെടുത്തുക മുതല്‍ ഒരു കൂറ്റന്‍ ടവര്‍ ബ്ലോക്കിന്റെ അറ്റത്ത് പോയി നില്‍ക്കുകവരെയുള്ള മാരകമായ ടാസ്കുകള്‍ ജോനാഥന്‍ നല്‍കും. ഒടുവില്‍ ഗെയിം കളിക്കുന്നവരോട് ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും.
2015 മുതല്‍ ലോകമെമ്ബാടും 130 ആത്മഹത്യകള്‍ക്ക് കാരണമായ ഗെയിമാണ് ബ്ലൂ വെയില്‍. 50 ദിവസത്തിനിടെ 50 ടാസ്കുകള്‍ നല്‍കുന്ന ബ്ലൂ വെയില്‍ ഗെയിം ഒടുവില്‍ ആത്മഹത്യ ചെയ്യുക എന്ന ടാസ്ക് ആണ് നല്‍കുന്നത്. ബ്ലൂ വെയിലിന് തൊട്ടുപിന്നാലെ 2018 ജൂലായില്‍ ' മോമോ ചലഞ്ച് ' എന്ന പേരില്‍ മറ്റൊരു ആത്മഹത്യ ഗെയിമും ഉടലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു ചലഞ്ചിങ് ഗെയിം കൂടെ ഉടലെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























