യാത്രക്കാർക്ക് കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കാൻ ഒരുങ്ങി ഖത്തർ എയർവേസ്; ഒക്ടോബർ പകുതിയാകുമ്പോൾ റാപിഡ് കോവിഡ്19 പരിശോധന നടത്താനുള്ള സൗകര്യമൊരുക്കും ; സന്തോഷത്തോടെ പ്രവാസികൾ

പ്രവാസികളെ സന്തോഷിപ്പിക്കുന്ന ഒരു തീരുമാനമാണ് ഇപ്പോൾ ഖത്തർ എയർവേസ് കൈകൊണ്ടിരിക്കുന്നത്. നിങ്ങളുടെ സുരക്ഷ തന്നെയാണ് അവർക്ക് മുഖ്യം. യാത്രക്കാർക്ക് കോവിഡ് പരിശോധനക്ക് സൗകര്യമൊരുക്കാൻ ഒരുങ്ങുകയാണ് ഖത്തർ എയർവേസ്. ഒക്ടോബർ പകുതിയാകുമ്പോൾ റാപിഡ് കോവിഡ്19 പരിശോധന നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് കമ്പനി അറിയിക്കുകയുണ്ടായി . മറ്റു വിമാനക്കമ്പനികൾ കോവിഡ് പശ്ചാത്തലത്തിൽ നിലനിൽക്കാൻ തന്നെ കൈ കാലിട്ടടിക്കുന്ന സന്ദർഭത്തിലാണ് യാത്രക്കാർക്ക് പരിശോധന സൗകര്യമൊരുക്കുക എന്ന കിടിലൻ തീരുമാനം ഖത്തർ എയർവേസ് സ്വീകരിച്ചിരിക്കുന്നത് . 'ഞങ്ങളുടെ യാത്രക്കാർ ഞങ്ങളുടെ കൈകളിൽ സുരക്ഷിതരാണ്. സമ്മർദമില്ലാത്ത യാത്രയാണ് അവർക്ക് വാഗ്ദാനം നൽകുന്നത്.ആയിരക്കണക്കിന് യാത്രക്കാർക്ക് യാത്രക്കു മുമ്പേ കോവിഡ് പരിശോധന കമ്പനിതന്നെ നടത്തും. ഈ മാസം മധ്യത്തോടെതന്നെ ഇത് പ്രാബല്യത്തിൽ വരും'ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽബാക്കിർ വ്യക്തമാക്കി .
വേൾഡ് അഫയേഴ്സ് കൗൺസിൽ ഓഫ് അമേരിക്ക നടത്തിയ ഓൺലൈൻ പരിപാടിയിൽ വ്യോമയാന നിരീക്ഷകനായ അലക്സ് മെകറാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡിങ്ങിനു മുമ്പേ ആയിരിക്കും യാത്രക്കാർക്ക് റാപിഡ് ടെസ്റ്റ് നടത്തുക. കോവിഡ് വാക്സിൻ വരുന്നതിന് മുമ്പുള്ള തന്ത്രപ്രധാനമായ വ്യോമയാന മേഖലയിലെ നീക്കമാണ് ഇതെന്നും മഹത്തായ കാര്യമാണ് ഇതെന്നും അലക്സ് മെകറാസ് പറഞ്ഞു. ഖത്തർ എയർവേസ് ഇത്തരത്തിലുള്ള സൗകര്യം ഒരുക്കുന്നത് അതത് രാജ്യങ്ങൾക്കും ആശ്വാസകരമായ തീരുമാനമാണ്. കമ്പനിക്ക് പെട്ടെന്നുതന്നെ നിരവധി യാത്രക്കാർക്ക് പരിശോധന നടത്താനുള്ള സൗകര്യമൊരുക്കാൻ കഴിയുമെന്നതിനാലാണിത്. റാപിഡ് ടെസ്റ്റ് നടത്താനായി ഏറ്റവും കൂടുതൽ അപേക്ഷ ലഭിച്ചിട്ടുള്ള ആദ്യ വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. റോഷേ, അബ്ബോട്ട് എന്നീ ഫാർമസ്യൂട്ടിക്കൽ കമ്പനികളായിരിക്കും ഖത്തർ എയർവേസിനുവേണ്ടി പരിശോധന നടത്തുകയെന്നും അക്ബർ അൽബാക്കിർ പറഞ്ഞു.
ആരോഗ്യമേഖലയിൽ കോവിഡ് തീർത്ത പ്രശ്നങ്ങൾ സാമ്പത്തികമായി വിമാനക്കമ്പനികളെ ബാധിക്കുന്നുണ്ട്. ഇത് മറികടക്കാൻ വിമാനക്കമ്പനികൾക്ക് ഒരു 'പ്ലാൻ ബി'പദ്ധതി അനിവാര്യമാണ്. കോവിഡ് പ്രതിസന്ധിയുടെ വ്യാപ്തി അടുത്ത ഫെബ്രുവരി അവസാനത്തോടെ മാത്രമേ അളക്കാൻ കഴിയൂവെന്നാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം.
എന്നാൽ, അത് ഭീകരമായ പ്രതിസന്ധിയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, പ്രതിസന്ധി വലിയ രൂപത്തിൽ ഉണ്ടാവുന്ന സാഹചര്യം മുൻകൂട്ടി കണ്ട് കമ്പനിക്ക് 'പ്ലാൻ ബി'ഉണ്ട്. ലോകാരോഗ്യസംഘടനയുടെ അറിയിപ്പുകൾ വരുന്ന മുറക്ക് വിമാനത്താവളങ്ങൾ അടച്ചിടേണ്ട ഗതിക്കെട് വരും.
കമ്പനികൾ വിമാനസർവിസുകൾ നിർത്തിവെക്കും. ഇതൊക്കെ മറികടക്കാനാണ് ഇത്തരത്തിലൊരു 'പ്ലാൻ ബി'യുടെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു. വ്യോമയാന മേഖല മാത്രം നശിക്കുന്ന രീതിയിലേക്കല്ല പ്രതിസന്ധി മാറുക. മറിച്ച് ആഗോളസാമ്പത്തികരംഗം തന്നെ നിശ്ചലമാക്കപ്പെടുകയാണ് ചെയ്യുക. ഇതിനാൽ ഞങ്ങൾ എല്ലാ സാഹചര്യവും നേരിടാൻ തയാറെടുത്തിട്ടുണ്ട്. അമേരിക്കൻ എയർലൈൻസുമായി ഖത്തറിന് എപ്പോഴും ശക്തമായ ബന്ധമാണുള്ളതെന്നും ബാക്കിർ വ്യക്തമാക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha


























