പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാന്‍ ശ്രമം നടക്കുന്നു; അത് തിരിച്ചറിഞ്ഞ് സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കും; ആരോപണവുമായി സി.പി.എം

പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് രംഗത്ത് . തൃശൂര്‍ ജില്ലയില്‍ പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ ബി.ജെ. പി സംഘം കൊലപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത് .
കായംകുളത്തും വെഞ്ഞാറമൂടും കോണ്‍ഗ്രസാണ് കൊലപാതകത്തിനു നേതൃത്വം നല്‍കിയതെങ്കില്‍ ഇവിടെ ബി.ജെ.പിയാണ് പ്രതിസ്ഥാനത്തുള്ളത് എന്ന കാര്യം ശ്രദ്ധേയം . സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ആസൂത്രിതമായ ഗൂഢാലോചന ഈ സംഭവങ്ങളുടെ പുറകിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
രണ്ടു മാസത്തിനുള്ളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ സി.പി.ഐ (എം) പ്രവര്‍ത്തകനാണ് സനൂപ്. ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ നാടിൻറെ അംഗീകാരം നേടിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു സനൂപ് . മാതാപിതാക്കളെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട സഖാവ് കൂലിപ്പണിയെടുത്താണ് ജീവിച്ചിരുന്നത്. തുടര്‍ച്ചയായി പാര്‍ട്ടി പ്രവര്‍ത്തകരെ കൊലപ്പെടുത്തി പ്രകോപനം സൃഷ്ടിക്കാനാണ് ഈ സംഘം ശ്രമിക്കുന്നത്. അത് തിരിച്ചറിഞ്ഞ് സംയമനത്തോടെ ജനങ്ങളെ അണിനിരത്തി പ്രതിരോധം സംഘടിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .
ബി.ജെ.പി - കോണ്‍ഗ്രസ് കൂട്ടുകെട്ടിൻറെ കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും തയ്യാറാകണം. കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്‌റ്റ് ചെയ്‌ത് നിയമത്തിൻറെ മുമ്ബില്‍ കൊണ്ടുവരണമെന്ന് സെക്രട്ടേറിയേറ്റ് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എല്ലാ ബ്രാഞ്ചുകളിലും നാളെ (ഒക്ടോബര്‍ 6) പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനും ഒരുങ്ങുന്നു.
https://www.facebook.com/Malayalivartha


























