എങ്കിലും എന്റെ ചെന്നിത്തലേ... രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളി രാമചന്ദ്രന്റേയും എടുത്തുചാട്ടത്തെ പൊളിച്ചടുക്കി കെ. സുരേന്ദ്രന്‍; ആത്മാവ് നഷ്ടപ്പെട്ട വെറും സാങ്കേതിക പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്; സാമന്ത പ്രതിപക്ഷം എന്ന വിശേഷണത്തിന് യുഡിഎഫ് തികച്ചും യോഗ്യര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്ന് വിളിച്ചാല്‍ പഴയതെല്ലാം പെട്ടന്ന് മറന്ന് കൂടെ ചേരുന്ന രമേശ് ചെന്നിത്തലയുടേയും മുല്ലപ്പള്ളി രാമചന്ദ്രന്റേയും നിലപാടിനെ ശക്തമായി വിമര്‍ശിച്ച് ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫേസ് ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ആഞ്ഞടിച്ചിരിക്കുന്നത്. ആത്മാവ് നഷ്ടപ്പെട്ട വെറും സാങ്കേതിക പ്രതിപക്ഷമാണ് യുഡിഎഫ്. കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷമായ യുഡിഎഫിന് കാര്യമായ എന്തോ തകരാറു സംഭവിച്ചിരിക്കുന്നു എന്നത് ഇപ്പോള്‍ ബിജെപിയുടെ മാത്രം സംശയമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇന്നിപ്പോള്‍ സര്‍ക്കാരിനെതിരെ സമരം തുടരുമെന്ന പ്രസ്താവന യുഡിഎഫ് കണ്‍വീനര്‍ വക വന്നിരിക്കുന്നു. ഒരാലോചനയുമില്ലാതെ പിണറായി വിജയന്‍ ഒന്നു ഫോണ്‍ വിളിച്ചു സംസാരിക്കുമ്പോഴേക്കും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും സബൂറായി.
മുഖ്യമന്ത്രി തന്നോടും ഫോണില്‍ ഇക്കാര്യം സംസാരിച്ചതാണ്. താന്‍ അദ്ദേഹത്തോട് പറഞ്ഞ മറുപടി സഹപ്രവര്‍ത്തകരുമായി ആലോചിച്ച് അഭിപ്രായം പറയാമെന്നാണ്. സമരം എന്തിന് നിര്‍ത്തണം സമരം കാരണം കേരളത്തില്‍ കോവിഡ് കൂടിയിട്ടില്ല. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് കോവിഡ് വര്‍ദ്ധിക്കാന്‍ കാരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ ആദ്യം ലംഘിച്ചത് മുഖ്യമന്ത്രി തന്നെയാണ്. അതും സ്വന്തം മകളുടെ വിവാഹത്തിന്. പിന്നെ കുഞ്ഞനന്തന്‍ സഖാവിന്റെ മരണാനന്തര ചടങ്ങിലും വെഞ്ഞാറമൂട് വിലാപയാത്രയിലും. രണ്ടിടത്തുമായി പതിനായിരങ്ങളെയാണ് പാര്‍ട്ടി അണിനിരത്തിയത്.
ഇനി ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളുടെ കാര്യം. ഇതു സംബന്ധിച്ച വാര്‍ത്ത വന്നയുടനെത്തന്നെ യുഡിഎഫ് സ്വാഗതം ചെയ്തു. വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങി.
സത്യത്തില്‍ കേരളം ആ തെരഞ്ഞെടുപ്പ് ആഗ്രഹിച്ചിരുന്നില്ല. ബിജെപി അക്കാര്യം തുറന്നുപറഞ്ഞു. അവസാനം ആഴ്ചകള്‍ക്കുശേഷം എല്ലാവര്‍ക്കും അത് അംഗീകരിക്കേണ്ടി വന്നു.
സത്യത്തില്‍ യുഡിഎഫിന് ജനങ്ങളുടെ മനസ് കാണാനാവുന്നില്ല. അവിശ്വാസ പ്രമേയത്തിലടക്കം അതാണ് കേരളം കണ്ടത്. എതിര്‍പ്പും പ്രതിഷേധങ്ങളും കേവലം യാന്ത്രികം മാത്രമാണ്. ആത്മാവ് നഷ്ടപ്പെട്ട വെറും സാങ്കേതിക പ്രതിപക്ഷമാണ് യുഡിഎഫ്. സാമന്ത പ്രതിപക്ഷം എന്ന വിശേഷണത്തിന് തികച്ചും യോഗ്യരെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ചെന്നിത്തലയുടെ ഐ ഫോണ്‍ കഥയും മാറി മറിയുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐ ഫോണ്‍ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീല്‍ നോട്ടീസ് അയച്ചു. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം.
ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല വക്കീല്‍ നോട്ടീസില്‍ അറിയിച്ചു.
ആരോപണത്തിന് പിന്നില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സന്തോഷ് ഈപ്പനും തമ്മിലുള്ള ബന്ധമാണെന്നും ചെന്നിത്തല പറയുന്നു. ഇപ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തിന് തടസ്സമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്നാണ് വക്കീല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിജിലന്‍സിന്റെ ചോദ്യം ചെയ്യലില്‍ സന്തോഷ് ഈപ്പന്‍ മൊഴി മയപ്പെടുത്തുകയും ചെയ്തു. സ്വപ്ന ആര്‍ക്ക് ഐ ഫോണ്‍ നല്‍കിയതെന്ന് അറിയില്ലെന്നാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. ഇതോടെയാണ് ചെന്നിത്തലയ്ക്ക് ആശ്വാസമായത്.
"
https://www.facebook.com/Malayalivartha


























