യാരത് ഈ സാറ... സ്വര്‍ണക്കടത്ത് കേസില്‍ ഇഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ വെട്ടിലായി ശിവശങ്കര്‍; പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍; ശിവശങ്കറിന്റെ ചാറ്റുകള്‍ ദുരൂഹത നിറഞ്ഞത്

സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്. പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്. മാത്രമല്ല ശിവശങ്കര്‍ നടത്തിയ ദുരൂഹമായ വാട്‌സാപ്പ് ചാറ്റും ചര്‍ച്ചയാകുകയാണ്.
ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂര്‍ത്തിയായ ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം പ്രതികള്‍ ഉപയോഗപ്പെടുത്തിയോ എന്നു കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഇഡിയുടെ നിലപാട്. സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പമുണ്ട്.
അതേസമയം സാറ എന്ന കഥാപാത്രവും രംഗത്തെത്തുകയാണ്. സ്വപ്നയാണോ സാറ എന്നും അതേ വേറെയാരെങ്കിലുമാണോ സാറ എന്നും ചര്‍ച്ച പുരോഗമിക്കുകയാണ്. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നു. അത് ഉറപ്പിക്കണമെന്നും പറയുന്നു. ശിവശങ്കര്‍ ഒകെയെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. വാട്‌സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍ കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവ വിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല എന്നും ഇഡി പറയുന്നു. ഇത് പലരേയും സംശയ നിഴലിലാക്കുന്നതാണ്.
അതേസമയം നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തു കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെ റാഷിദ് അല്‍ ഖാമിസ് ചിമേനി, അക്കൗണ്ട്‌സ് വിഭാഗം മേധാവിയും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദ് എന്നിവര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയിലാണ് സുപ്രധാന വെളിപ്പെടുത്തലെന്നും ഇ.ഡി ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതികളെല്ലാം പിടിയിലായതിന് തൊട്ടുപിന്നാലെ, അറ്റാഷെ രാജ്യം വിട്ടു. നയതന്ത്രപരിരക്ഷയുള്ള ഇരുവരെയും ചോദ്യം ചെയ്യേണ്ടത് കേസില്‍ അത്യാവശ്യമാണെന്ന് എന്‍.ഐ.എയും കസ്റ്റംസും വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ഇടപെടലുകളും ആശവിനിമയവുമാണ് നിര്‍ണായകമാവുക. കോണ്‍സലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബിക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. അറ്റാഷെയ്ക്ക് 3000 യു.എസ്. ഡോളര്‍ നല്‍കിയതായും സരിത്ത് വെളിപ്പെടുത്തി.
ഒരു കിലോ സ്വര്‍ണം കടത്തുമ്പോള്‍ കോണ്‍സലേറ്റ് ജനറലിന് ആയിരം യു.എസ് ഡോളര്‍ നല്‍കണമെന്ന് ഖാലിദ് ആവശ്യപ്പെട്ടതായി സന്ദീപ് നായരും മൊഴി നല്‍കി. ലൈഫ് ഭവനപദ്ധതിയില്‍ പദ്ധതിച്ചെലവിന്റെ 20 ശതമാനം കമ്മിഷനായി വേണമെന്ന് ഖാലിദ് നിര്‍ബന്ധിച്ചതായി യുണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍, ഡയറക്ടര്‍ വിനോദ് എന്നിവര്‍ ഇ.ഡിക്ക് മൊഴി നല്‍കി. ഇതുപ്രകാരം ഫെഡറല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുടെ വൈറ്റില ബ്രാഞ്ചുകളില്‍ നിന്ന് 7.5 കോടി രൂപ കൈമാറി. അതില്‍ 3.8 കോടി യു.എസ് ഡോളറാക്കി. പണവും ഡോളറും തിരുവനന്തപുരത്തു വച്ച് ഖാലിദിന്റെ കാറിന്റെ പിന്നില്‍ വച്ചതായി സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തി. നിര്‍ണായകമായ ഈ മൊഴികളില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലും, ലൈഫ് ഭവനപദ്ധതി അഴിമതിയിലും യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. ഇതിന് പിന്നാലെയാണ് സാറ എന്ന കഥാപാത്രം വരുന്നത്. ഇതോടെ സാറും സാറയും പെട്ടിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























