ആര്‍ക്കും വാങ്ങാം ആനവണ്ടി; എവിടേക്കു വേണമെങ്കിലും കെഎസ്ആര്‍ടിസി ബസ് വിട്ടുകിട്ടും, വെട്ടിപ്പൊളിച്ച് മിനുക്കി മന്ദാകിനി മുതൽ തട്ടുകട വരെ, തിരുവനന്തപുരത്തിനു പുറമെ ആറിടങ്ങളില്‍ കൂടി അടുത്ത മാസം പാല്‍ക്കടയും പഴക്കടയും

യാത്രക്കാരന്‍ കൈ കാണിച്ചാല്‍ ഡബിള്‍ ബെല്ലു കോടുത്തിരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഇപ്പോഴിതാ സ്‌റ്റോപ്പ് ഇല്ലാത്തിടത്തുവരെ നിറുത്താനും ജനത്തെ വീട്ടിലും ഓഫീസിലുമൊക്കെ എത്തിക്കാനും തയാറായിട്ടുണ്ട്. കടബാധ്യതയില്‍ മരണവെപ്രാളത്തിലായിരുന്ന നേരത്ത് കോവിഡും കൂടി വന്നതോടെ കഥ പറയേണ്ടതില്ലല്ലോ. ഈയിടെയായി കെഎസ്ആര്‍ടിസി നടത്തിവരുന്ന ജനകീയ പരിഷ്‌കാരങ്ങള്‍ കണ്ടാല്‍ ആരും മൂക്കത്തു വിരല്‍വെച്ചുപോകും. ആരെവിടെ കൈകാണിച്ചാലും ചേര്‍ത്തു നിറുത്തുന്ന മന്ദാകിനി ജനകീയ മര്യാദസര്‍വീസ് ആരംഭിച്ചതാണ് ഒരു പരിഷ്‌കാരം. കട്ടപ്പുറം കയറാനാവോളം പഴയ വണ്ടികള്‍ വെട്ടിപ്പൊളിച്ച് സെറ്റപ്പാക്കി മില്‍മ ബൂത്തും ചായക്കടയും തുടങ്ങിയിരിക്കുന്നു. ഓട്ടത്തിനെ വഴിയില്‍ കിടന്നുപോകുന്ന ബസുകള്‍ നന്നാക്കാന്‍ ഡ്യൂട്ടിയുള്ള വര്‍ക്ക് ഷോപ്പ് വാനുകള്‍ ഇപ്പോള്‍ ഡിപ്പോയില്‍ കോവിഡ് കാല വിശ്രമത്തിലാണല്ലോ..
സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ കിറ്റുവിതരണത്തിന് ഇത്തരം വര്‍ക്ക് ഷോപ്പ് വാനുകള്‍ വാടകയ്ക്ക് കൊടുക്കുകയാണ്. അതായത് നാടുനീളെ സര്‍ക്കാര്‍ വിറ്റ് വിതരണത്തിലാണ് ആനവണ്ടികള്‍. തീരുന്നില്ല, 40 പേര്‍ ഒരുമിച്ചു. ഡിപ്പോയിലെത്തി ഒരു വണ്ടി വിട്ടുതരാമോ എന്നു സ്റ്റേഷന്‍ മാസ്റ്ററോടു ചോദിച്ചാല്‍ എവിടേക്കു വേണമെങ്കിലും കെഎസ്ആര്‍ടിസി ബസ് വിട്ടുകിട്ടും.വേണമെങ്കില്‍ കല്യാണത്തിനും മരിച്ചടക്കിനും ബസുകള്‍ വാടകയ്‌ക്കെടുക്കാം. കട്ടപ്പുറത്തുകിടക്കുന്ന നൂറിലേറെ വണ്ടികളുണ്ട്. അവ ആര്‍ക്കുവേണമെങ്കിലും കച്ചവടത്തിനു വിട്ടുകൊടുക്കാനും ആനമുതലാളി റെഡി. ആക്രിപരുവത്തിലായ ഏതു വണ്ടിയും തട്ടുകടക്കാരനു വരെ വിട്ടുകൊടുക്കാന്‍ തയ്യാറായിരിക്കുന്നു ആനവകുപ്പ്. നോക്കണേ ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാന്‍ പറ്റുമോ എന്നു പഴമക്കാര്‍ പറയുന്നത് എത്രയോ ശരിയാണ്.
കോവിഡ് കഷ്ടകാലം തുടങ്ങിയതോടെ കെഎസ്ആര്‍ടിസിക്ക് ഓട്ടമില്ലാതെ പെട്ടുപോയത് 6389 ആനവണ്ടികളാണ്. ദിവസം 14 ലക്ഷം കിലോമീറ്റര്‍ ഓടി 31ലക്ഷം യാത്രക്കാരെ കയറ്റിയിറക്കിയിരുന്ന കെഎസ്ആര്‍ടിസി അന്നന്നത്തെ അപ്പത്തിനു ദുരിതപ്പെടുതയാണ്. വഴിയില്‍ യാത്രക്കാരുമില്ല,വണ്ടിക്കു വരുമാനവുമില്ല. ജോലി ചെയ്യുന്നവരും ചെയ്യാത്തവരുമായ മുപ്പതിനായിരത്തോളം ജീവനക്കാര്‍ ഈ വകുപ്പില്‍ നിന്ന് വീടുപോറ്റുന്നവരായുണ്ട്. ഇതു കൂടാതെ നാല്‍പതിനായിരം പെന്‍ഷന്‍കാര്‍ വീട്ടിലിരിക്കുന്നു. അവരെയും പോറ്റണം. വണ്ടിക്ക് ഡീസല്‍ അടിച്ച് ജീവനക്കാരെ തീറ്റിപ്പോറ്റാനുള്ള വകയൊന്നും ഈ കോവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്ക് കിട്ടില്ല. ആകെയുള്ള വണ്ടികളില്‍ 30 ശതമാനം മാത്രമാണ് നഷ്ടത്തിലെങ്കിലും ഓടിക്കൊണ്ടിരിക്കുന്നത്. അതായത് 70 ശതമാനം വണ്ടികളും വെറുതെ കിടന്നു വിശ്രമിക്കുന്നു.
ഈ ദുരിതകാലത്തെ ആതിജീവിക്കാനാണ് വണ്ടിതന്നെ വാടകച്ചരക്കാക്കി കെഎസ്ആര്‍ടിസി മാറ്റുന്നത്. മാസം ഇരുപതിനായിരം രൂപ വാടക കൊടുത്താല്‍ മതിയാകും. മില്‍മ ബൂത്തിനുകൊള്ളാവുന്ന വിധം വെട്ടിപ്പൊളിച്ച് വണ്ടി ഫിറ്റാക്കി കെഎസ്ആര്‍ടിസി വിട്ടുതരും. ഇത്തരത്തില്‍ തിരുവനന്തപുരത്തിനു പുറമെ ആറിടങ്ങളില്‍ കൂടി അടുത്ത മാസം പാല്‍ക്കടയും പഴക്കടയും തുടങ്ങുകയാണ്. ഏറെ വൈകാതെ ഇത്തരത്തില്‍ പുസ്തകം, ചെരിപ്പ്, സ്‌റ്റേഷനറി തുടങ്ങിയ ഐറ്റംസ് വില്‍ക്കുന്ന മൊബൈല്‍ കടകള്‍ക്കും ആനവണ്ടി പ്രയോജനപ്പെടുത്താന്‍. ആസന്നഭാവിയില്‍ മീന്‍ കച്ചവടത്തിനു വരെ കട്ടപ്പുറത്തെ വണ്ടികള്‍ വിട്ടുകൊടുക്കാന്‍ ആലോചനയുണ്ടത്രെ. ഈ വണ്ടികള്‍ ഗാരേജിനു മുന്നില്‍ ഡിപ്പോയുടെ സാന്നിധ്യത്തില്‍ തന്നെ പാര്‍ക്ക് ചെയ്ത് വ്യാപാരം നടത്തണമെന്നില്ല. ഒന്നോ രണ്ടോ കിലോമീറ്റര്‍ അകലേക്ക്
മാറ്റിയിട്ടുമാകാമത്രെ വ്യാപാരം.
ആളെ വിളിച്ചു കയറ്റുക മാത്രമല്ല വഴിയേ പോകുന്നവരെ കണ്ടാല്‍ പോരുന്നോ ഞങ്ങളെ കൂടെ എന്നുവരെ ചോദിക്കുന്ന സ്‌റ്റൈല്‍ വണ്ടിയാണ് ഈയിടെ തുടങ്ങിയ ജനതാ ബസുകള്‍. പതിയെ പോകാന്‍ മാത്രം ഓടിക്കുന്ന ഈ വണ്ടികള്‍ക്കാണ് മന്ദാകിനി എന്നു പേരിട്ടിരിക്കുന്നത്. നെടുമങ്ങാട്- പേരൂര്‍ക്കട റൂട്ടില്‍ പരീക്ഷിച്ചു വിജയിച്ച ഇത്തരം 250 സര്‍വീസുകളാണ് വിവിധയിടങ്ങളില്‍ ഇപ്പോള്‍ മെല്ലെപ്പോക്ക് നടത്തിവരുന്നത്.കെഎസ്ആര്‍ടിസിയിലെ അഞ്ചിലൊന്നു ജീവനക്കാര്‍ക്കു പോലും കോവിഡ് കാലത്ത് പണിയില്ലാതെ വന്നതോടെ എന്തെങ്കിലും പണി കൊടുക്കാന്‍ ഒരു പണി തുടങ്ങിയിരിക്കുന്നു. ബസില്‍ പോകാത്തവര്‍ വഴിയിലും ബസ് സ്‌റ്റോപ്പുകളിലും സ്റ്റാന്‍ഡുകളിലും നിന്ന് വല്ല കാലത്തും ഓടിവരുന്ന ആനവണ്ടികളുടെ റൂട്ടും സമയവും മറ്റും ഡയറിയില്‍ കുറിച്ചുവയ്ക്കണം. അതേ സമയം അടുത്ത വണ്ടി എപ്പോള്‍ എങ്ങനെ എവിടേക്ക് എന്നൊക്കെ യാത്രക്കാര്‍ ചോദിച്ചാല്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്ന് മറുപടിയേ ഇവര്‍ക്ക് നല്‍കാനാകൂ. കാരണം കോവിഡ് കാലത്ത് ഒരു ബസിനും ക്ലിപ്തതയില്ലല്ലോ.1938 ഫെബ്രുവരിയില്‍ സര്‍ സിപി രാമസ്വാമി അയ്യരുടെ മേല്‍നോട്ടത്തില്‍ ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുവിതാകാകൂറില്‍ തുടങ്ങിയതാണ് ആനമുദ്രയുള്ള കെഎസ്ആര്‍ടിസി.
അന്നു ലാഭത്തിലായിരുന്ന വണ്ടി വെള്ളാനയായി മാറിയതിനു ശേഷം ഒരിക്കലും രക്ഷപ്പെട്ടിട്ടില്ല. ഒരു നഗരത്തിലേക്ക് എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പതിവായി രാവിലെ പുറപ്പെട്ട് വൈകുന്നേരം തിരികെ വരാന്‍ താല്‍പര്യമുള്ള 40 പേര്‍ ഒരുമിച്ച് സ്‌റ്റേഷന്‍ മാനേജരെ സമീപിച്ചാല്‍ ഒരു ബസ് അവര്‍ക്കു വിട്ടുകൊടുക്കുന്ന ബസ് ഓണ്‍ ഡിമാന്‍ഡ് പദ്ധതിയും ആനവണ്ടി വകുപ്പ് ആവഷ്‌കരിച്ചിരിക്കുന്നു. പോയി വരും വരെ ഇവരുടെഇരുചക്ര വാഹനങ്ങള്‍ ഫ്രായായി അതാത് ഡിപ്പോകളില്‍ കെഎസ്ആര്‍ടിസി സൂക്ഷിച്ചുവയ്ക്കും. തന്നെയുമല്ല ഈ ബസ് ഓരോ യാത്രക്കാരനെയും നഗരത്തിലെ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും മുന്നില്‍ എത്തിക്കുകയും വൈകുന്നേരം ഇതേ സ്ഥലത്തുനിന്ന് കയറ്റി തിരികെ കൊണ്ടുവരികയും ചെയ്തു. അല്ല ഒരു ചോദ്യം ബാക്കി. മുന്‍പും ഇങ്ങനെയൊക്കെ നല്ല പിള്ളയായി കെഎസ്ആര്‍ടിസി ജനത്തെ സേവിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ ഗതികേട് ആനവണ്ടികള്‍ക്കും അരലക്ഷത്തിലേറെ ജീവനക്കാര്‍ക്കും വന്നു ചേരുമായിരുന്നോ.
https://www.facebook.com/Malayalivartha



























