പി.ആർ.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും; സംസ്ഥാനത്തെ വ്യാജവാർത്തകൾ കണ്ടെത്താൻ ഇനി ശ്രീറാമും, വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരേ നടപടിക്ക് പോലീസിന് കൈമാറുക

ശ്രീറാം വെങ്കിട്ടറാം എന്ന പേര് കഴിഞ്ഞ ഇടക്ക് കൂടുതൽ തവണ മാധ്യമങ്ങളിൽ നിറഞ്ഞ പേരായിരുന്നു . ആദ്യം എല്ലാവരുടെയും കളക്ടർ ബ്രോ ആയി വന്ന് പിന്നീട് മാധ്യമപ്രവർത്തകൻ ബഷീറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടും അദ്ദേഹം വാർത്തകളിൽ നിറഞ്ഞു .എന്നാൽ ഇപ്പോൾ വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആർ.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായ അദ്ദേഹത്തെ വകുപ്പിന്റെ പ്രതിനിധിയായാണ് പി.ആർ.ഡി.യുടെ ഫാക്ട് ചെക്ക് ഡിവിഷനിലേക്ക് നാമനിർദേശം ചെയ്തത്. മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് കൊല്ലപ്പെട്ട കേസിൽ സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാർച്ചിലാണ് സർക്കാർ തിരിച്ചെടുത്തത്. ആരോഗ്യവകുപ്പിൽ ജോയന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന വാർ റൂമിന്റെ ചുമതലയും സി.എഫ്.എൽ.ടി.സി.കളുടെ ചുമതലയും നൽകിയിരുന്നു. ശ്രീറാം ഓടിച്ചിരുന്ന കാർ ഇടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽനിന്ന് തടിയൂരാൻ ശ്രമിച്ച അദ്ദേഹത്തിനെതിരേ മാധ്യമങ്ങൾ രംഗത്തുവന്നിരുന്നു.
മാധ്യമ ഇടപെടലിനെത്തുടർന്നാണ് അദ്ദേഹത്തിനെതിരേ നടപടിയെടുക്കാൻ സർക്കാർ നിർബന്ധിതമായതും. ഈ കേസിൽ മൂന്നുതവണ കോടതി നോട്ടീസ് നൽകിയിട്ടും അദ്ദേഹം ഹാജരായിട്ടില്ല.മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് കോവിഡ് നിയന്ത്രണ കാലയളവിലെ വ്യാജ വാർത്തകൾ കണ്ടെത്താൻ ജൂണോടെ പി.ആർ.ഡി.യിൽ ഫാക്ട് ചെക്ക് ഡിവിഷൻ രൂപവത്കരിച്ചത്. പി.ആർ.ഡി. സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ പോലീസ്, ഐ.ടി., ആരോഗ്യം, റവന്യൂ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരെയും അംഗങ്ങളാക്കിയിരുന്നു. രണ്ട് മാധ്യമ എഡിറ്റർമാരെയും സർക്കാർ നാമനിർദേശം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. സൈബർ സെക്യൂരിറ്റി വിദഗ്‌ധൻ, ഫാക്ട് ചെക്കിങ് വിദഗ്‌ധൻ, സൈബർ ഡോം, ഫൊറൻസിക് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ, സി-ഡിറ്റ് വെബ് വിഭാഗം ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റംഗങ്ങൾ. വ്യാജവാർത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാൽ അവയ്ക്കെതിരേ നടപടിക്ക് പോലീസിന് കൈമാറുക, വാർത്തകൾ തെറ്റാണെങ്കിൽ സത്യാവസ്ഥ മറ്റു വകുപ്പുകളിൽനിന്ന് ആരാഞ്ഞ് ജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ് ഫാക്ട് ചെക്ക് വിഭാഗത്തിന് നൽകിയിരുന്ന ചുമതല.
സംസ്ഥാനത്ത് കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ കണ്ടെത്താനും, നടപടികൾ കൈക്കൊള്ളുന്നതിനുമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ കീഴിൽ ആരംഭിച്ച സംവിധാനമാണ് ഫാക്ട് ചെക്ക് വിഭാഗം .ഈ വിഭാഗത്തിന്റെ ഘടനയും, പ്രവർത്തനവും സർക്കാർ നേരത്തെ വിപുലീകരിചിരുന്നു . കോവിഡ് സംബന്ധമായ വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ മാത്രമായി തുടങ്ങിയ വിഭാഗം, ഇനിമുതൽ പൊതുവിൽ സർക്കാരിനെയും പൊതുജനങ്ങളെയും ബാധിക്കുന്ന വ്യാജവാർത്തകൾ/സന്ദേശങ്ങൾ എന്നിവയും കൈകാര്യം ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു . ഏപ്രിൽ ആറിനാണ് ഫാക്ട് ചെക്ക് വിഭാഗം പ്രവർത്തനം തുടങ്ങിയത്.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് സെക്രട്ടറി അധ്യക്ഷനും, ഡയറക്റ്റർ കൺവീനറും, പ്രധാനപ്പെട്ട വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർ, മുതിർന്ന മാധ്യമ എഡിറ്റർമാർ, സൈബർസുരക്ഷ, ഫാക്ട് ചെക്ക് വിദഗ്ധർ എന്നിവരടങ്ങുന്ന ഗവർണിങ് കൗൺസിൽ പ്രവർത്തനങ്ങൾ അവലോകനം ചെയ്യും.
പൊതുജനങ്ങൾ ഫാക്ട് ചെക്ക് വിഭാഗത്തിന് വാട്‌സാപ്പിലൂടെ (വാട്‌സാപ്പ് നം: 9496003234) കൈമാറിയ 1635 സംശയകരമായ സന്ദേശങ്ങൾ / വാർത്തകളിൽ 1586 എണ്ണത്തിന് വാട്‌സാപ്പ് അഡ്മിൻ മുഖാന്തിരം മറുപടി നൽകി. കൂടുതൽ അന്വേഷണവും ഉറപ്പാക്കലും ആവശ്യമായതും, സർക്കാരിനെയും പൊതുജനജീവിതത്തെയും സാരമായി ബാധിക്കുന്നതുമായ 49 എണ്ണം ഫാക്ട് ചെക്ക് വിഭാഗം നിജസ്ഥിതി കണ്ടെത്തി ഫേസ്ബുക്കിലൂടെ (fb/iprdfactcheckkerala) ജനങ്ങളെ അറിയിക്കുകയും ചെയ്തു.
ഗൗരവമുള്ള 12 എണ്ണം കേരളാ പോലീസിന്റെ സൈബർഡോമിന് തുടർനടപടികൾക്കായി കൈമാറി.ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്റ്ററേറ്റിലെ ഫാക്ട് ചെക്ക് വിഭാഗത്തിന് പുറമെ, സംസ്ഥാനതലത്തിൽ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഫാക്ട് ചെക് സെല്ലുകൾ രൂപീകരിക്കും. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കൂടാതെ ഫാക്ട് ചെക്ക് വിഭാഗത്തിന്റെ കണ്ടെത്തലുകൾ, അറിയിപ്പുകൾ, ബോധവത്കരണ കണ്ടെന്റുകൾ എന്നിവ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് ഒരു വെബ് പോർട്ടൽ തയ്യാറാകുന്നുണ്ട്.ഈ സംഘത്തിലേക്കാണ് ഇപ്പോൾ ശ്രീറാം വെങ്കിട്ടറാം എത്തുന്നത് .
https://www.facebook.com/Malayalivartha



























