നോക്കണേ പോയ പോക്ക്... കേന്ദ്രമന്ത്രി വി മുരളീധരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ എതിരാളികള്‍ കഥമെനയുമ്പോള്‍ മുരളീധരനെതിരെ കിട്ടിയ അവസരം ഉപയോഗപ്പെടുത്തി സൈബര്‍ സഖാക്കള്‍; പിആര്‍ ഏജന്‍സി യുവതിക്ക് സഹായം: മുരളീധരന്‍ തെറിച്ചേക്കും എന്ന വാര്‍ത്ത നല്‍കി ദേശാഭിമാനി

കേരളത്തിന്റെ നിര്‍ണായക സ്വാധീനമുള്ള കേന്ദ്രമന്ത്രി വി. മുരളീധരനെ പുകച്ച് പുറത്ത് ചാടിക്കാന്‍ തക്കം നോക്കിയിരിക്കുകയായിരുന്നു എതിരാളികള്‍. എതിരാളികളെന്നു പറയുമ്പോള്‍ ബിജെപിയ്ക്കുള്ളിലും ചില സ്ഥാനമോഹികള്‍ ഉണ്ട്. അവരുടെ അടവുകളെല്ലാം നിഷ്പ്രഭമാക്കിയാണ് വി മുരളീധരന്‍ കേരളത്തിന്റെ ചുക്കാന്‍ ഏറ്റെടുത്തത്. എന്തിന് മറ്റ് ഗ്രൂപ്പുകളെ വെട്ടി നിരത്തി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിച്ചത് പലര്‍ക്കും രസിച്ചിട്ടില്ല. എന്നാല്‍ എല്ലാവരും കേന്ദ്രത്തെ പേടിച്ച് മാളത്തിലൊളിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്ന വി മുരളിധരനെതിരെ ഒരു അവസരം കാത്തിരിക്കുകയായിരുന്നു പാര്‍ട്ടി സഖാക്കള്‍.
സ്വകാര്യ പിആര്‍ ഏജന്‍സിയിലെ യുവതി അബുദാബി സമ്മേളനത്തില്‍ പങ്കെടുത്ത ഫോട്ടോ കണ്ടെത്തി വളച്ചൊടിച്ച് വലിയ സൈബര്‍ ആക്രമണമാക്കി മാറ്റിയിരിക്കുകയാണ്. വി മുരളീധരന് കേന്ദ്ര സഹ മന്ത്രിസ്ഥാനം നഷ്ടമായേക്കും എന്നാണ് ഇപ്പോള്‍ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരിക്കുന്നത്.
ദേശാഭിമാനി വാര്‍ത്തയുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വാര്‍ത്തയുടെ പൂര്‍ണ രൂപം ഇങ്ങനെ
അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്വകാര്യ പിആര്‍ ഏജന്‍സി ഉടമ സ്മിതാ മേനോനെ പങ്കെടുപ്പിച്ച വിഷയത്തില്‍ വി മുരളീധരന് കേന്ദ്രസഹമന്ത്രിസ്ഥാനം നഷ്ടമായേക്കും. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശമന്ത്രാലയത്തോട് വിശദീകരണവും തേടി.
ഇതിനു പിന്നാലെയാണ് മന്ത്രിസ്ഥാനത്തുനിന്നും മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തുടങ്ങിയത്. അടുത്ത കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ മുരളീധരനുപകരം കുമ്മനം രാജശേഖരനെയോ സുരേഷ് ഗോപിയെയോ മന്ത്രിയാക്കുമെന്ന് വിമതപക്ഷത്തിന് വിവരം ലഭിച്ചു. വിദേശത്തുനടന്ന മന്ത്രിതല സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘനം പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷിക്കുന്നു.
വി മുരളീധരനുമായുള്ള യുവതിയുടെ ബന്ധത്തെപ്പറ്റി ജില്ലയിലെ ഏതാനും ബിജെപി നേതാക്കളോട് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞദിവസം വിവരം തേടിയിരുന്നു. കൊച്ചിയിലെ ചില മാധ്യമസ്ഥാപനങ്ങളിലും പിആര്‍ ഏജന്‍സികളിലും അന്വേഷിച്ചു. യുവതിയുമായി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമുള്ള അടുപ്പത്തെക്കുറിച്ചും അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പാര്‍ടി കേന്ദ്രനേതൃത്വത്തിനും വിമതവിഭാഗം പരാതി നല്‍കി.
സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റായതിനുപിന്നാലെയാണ് ഇവരെ മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാക്കിയത്. ഇതിനെ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റുതന്നെ പരസ്യമായി എതിര്‍ത്തു. എന്നാല്‍, മുരളീധരന് കേന്ദ്രനേതൃത്വത്തിലുള്ള സ്വാധീനമുപയോഗിച്ച് പാര്‍ടിക്കുള്ളിലെ എതിര്‍പ്പുകളെ സുരേന്ദ്രന്‍ ഒതുക്കി. മുരളീധരനും സുരേന്ദ്രനും കൊച്ചിയിലുള്ളപ്പോഴെല്ലാം സ്മിതയുടെ വീട്ടില്‍ എത്താറുണ്ട്. ജില്ലയിലെ പാര്‍ടിക്കാര്യങ്ങള്‍ക്കുപോലും സമീപകാലത്തായി ഇരുവരും സ്മിതയെ ആശ്രയിച്ചതും ബിജെപിക്കുള്ളില്‍ വലിയ ചര്‍ച്ചയാണ്. അതിനിടെയാണ് അന്താരാഷ്ട്ര സമ്മേളനത്തിലെ പ്രോട്ടോകോള്‍ ലംഘന വിവാദം ഉയര്‍ന്നത്.
സംസ്ഥാനത്തെ ആര്‍എസ്എസ് നേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുരളീധരന്‍ കേന്ദ്രമന്ത്രിസഭയിലെത്തിയത്. എബിവിപിയുടെ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാക്കിയ ബന്ധങ്ങളാണ് മുരളീധരനെ തുണച്ചത്. എന്നാല്‍, ബിജെപി പാരമ്പര്യമൊന്നുമില്ലാത്ത യുവതിക്ക് വഴിവിട്ട സഹായം നല്‍കിയത് മുരളീധരനെതിരെ എതിര്‍വിഭാഗത്തിന് കിട്ടിയ ശക്തിയുള്ള ആയുധമായി.
ഇങ്ങനെയാണ് ദേശാഭിമാനി വാര്‍ത്ത പോകുന്നത്. അതേസമയം ഈ ആരോപണങ്ങള്‍ക്കെതിരെ വി മുരളീധരനും സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. അവര്‍ ഈ വാര്‍ത്തയെ പുച്ഛിച്ച് തള്ളുകയാണ്. സ്മിതയെ നിയമിച്ചത് വി. മുരളീധരനല്ല സംസ്ഥാന അധ്യക്ഷനായ താണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























