ഓരോ ഏടാകൂടങ്ങള്‍... കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിക്കാനിരിക്കെ കേന്ദ്രമന്ത്രി വി. മുരളീധരനെ മന്ത്രിസഭയില്‍ നിന്നും നീക്കാന്‍ ഒരു കൂട്ടം ബിജെപി നേതാക്കളുടെ ശ്രമം; സിപിഎമ്മിന്റെ പിന്തുണയോടെ കാര്യങ്ങള്‍ കൈവിടുമ്പോള്‍

കേന്ദ്ര മന്ത്രിസഭ പുന:സംഘടിപ്പിക്കാനിരിക്കെ പ്രോട്ടോക്കോള്‍ വിവാദം ഉയര്‍ത്തി കൊണ്ടുവന്ന് കേന്ദ്രമന്ത്രി വി. മുരളീധരനെ മന്ത്രിസഭയില്‍ നിന്നും നീക്കാന്‍ ഒരു കൂട്ടം ബിജെപി നേതാക്കള്‍ ശ്രമം തുടങ്ങി. ഇതിന് മുരളിയുടെ ജന്മശുതുക്കളായ സി പി എമ്മിന്റെ പിന്തുണയുമുണ്ട്.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനം വളരെപെട്ടെന്നാണ് ബിജെപി ദേശീയ നേതൃത്വത്തില്‍ ചര്‍ച്ചയായി മാറിയത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വരെ പരാതി എത്തിയതോടെ ഇത് ആയുധമാക്കി മുരളീധരനെതിരെയുള്ള നീക്കം ശക്തമാക്കുകയാണ് ഒരു വിഭാഗം.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകള്‍ കൂടി സജീവമാകുന്ന സമയത്താണ് പ്രോട്ടോക്കോള്‍ വിവാദം വി മുരളീധരനെതിരെ ഉയരുന്നത്.
യുഎഇയിലെ മന്ത്രിതലയോഗത്തില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് മഹിളാ മോര്‍ച്ച നേതാവ് സ്മിത മേനോന്‍ പങ്കെടുത്ത സംഭവം ഗുരുതരമാണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്..
ദേശീയ നേതാക്കള്‍ക്കിടയില്‍ ഇത് ഗൗരവചര്‍ച്ചയായി മാറിയിട്ടുണ്ട്. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയിരുന്നു.
ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം മുരളീധരന്‍ ലംഘിച്ചെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രിയുടെ ഓഫീസില്‍ കിട്ടിയ പരാതി വിദേശകാര്യമന്ത്രാലയത്തിന് അയച്ചിരുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ വിശദീകരണം തേടി എന്ന റിപ്പോര്‍ട്ടുകള്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നില്ല.
അത്തരത്തില്‍ എന്തെങ്കിലും ഒരു ആശയവിനിമയത്തെ കുറിച്ച് അറിയില്ലെന്നാണ് വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിയത്.
എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടി ഉപാദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നില്‍ മുരളീധരന്റെ ഇടപെടലാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് പ്രോട്ടോക്കോള്‍ വിവാദവും ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടനയില്‍ ബി എല്‍ സന്തോഷ്, ധര്‍മ്മേന്ദ്രപ്രധാന്‍ ഉള്‍പ്പെട്ട വിഭാഗം മുരളീധരപക്ഷത്തിന് വേണ്ടി കേന്ദ്ര നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന ആരോപണവും സ്മിത മേനോനെ മഹിളാമോര്‍ച്ച സെക്രട്ടറിയാക്കിയതിന് പുറമേ ഭര്‍ത്താവ് പി.ആര്‍ ശ്രീജിത്തിനും വി മുരളീധരന്‍ ഇടപെട്ട് ഉന്നതപദവി നല്‍കിയെന്ന ആരോപണമാണ് ബി.ജെ.പിക്കകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് .
ശ്രീജിത്തിനെ ഹൈക്കോടതിയില്‍ കസ്റ്റംസിന്റെ സ്റ്റാന്റിംഗ് കൗണ്‍സില്‍ ആയി നിയമിച്ചത് മുരളിയാണ്. സാധാരണയായി കേന്ദ്രസര്‍ക്കാറിന് വേണ്ടപ്പെട്ടവരെയാണ് ഈ പദവിയില്‍ നിയമിക്കാറുള്ളത്. ബിജെപിയുടെ അഭിഭാഷക സംഘടനയിലെ പ്രധാന നേതാക്കള്‍ ഉള്‍പ്പെടെ ഈ പദവിയിലേക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇവരെയൊന്നും പരിഗണിക്കാതെയാണ് സ്മിത മേനോന്റെ ഭര്‍ത്താവിനെ വി.മുരളിധരന്‍ ഇടപെട്ട് സ്റ്റാന്റിംഗ് കൗണ്‍സിലാക്കിയതെന്നാണ് ബി.ജെ.പി നേതാക്കള്‍ തന്നെ ആരോപിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണദാസ് പക്ഷം കേന്ദ്രനേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ്.
അതേസമയം, സ്മിതാ മേനോനെ ദേശീയ വനിതാ കമ്മീഷന്‍ അംഗമാക്കാനും വി മുരളിധരന്‍ ശ്രമിക്കുന്നതായി വിവരമുണ്ട്. ഇതിന് മുന്നോടിയായാണ് സ്മിതയെ മഹിളാമോര്‍ച്ച സംസ്ഥാന ഭാരവാഹിയാക്കിയതെന്നും ബി.ജെ.പിക്കുള്ളില്‍ തന്നെ സംസാരമുണ്ട്. മുരളിധരന്റെ വഴിവിട്ട നീക്കങ്ങളെ ശക്തമായി നേരിടാനാണ് കൃഷ്ണദാസ് പക്ഷത്തിന്റെ നീക്കം.
മുരളിക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയ ലോക് താന്ത്രിക് യുവജനതാ ദള്‍ ദേശീയ പ്രസിഡണ്ട് സലീം മടവൂരിന് വിവരം നല്‍കിയത് ബിജെപിക്കാര്‍ ആണെന്നും ആക്ഷേപമുണ്ട്. സലിമിന് സി പി എമ്മിന്റെ എല്ലാ പിന്തുണയുമുണ്ട്.
ആദ്യം താനല്ല അനുവാദം നല്‍കിയതെന്ന മറുപടി നല്‍കിയ വി.മുരളീധരന്‍, പിന്നീട് സ്മിതാ മേനോന്റെ ഫേസ്ബുക്ക് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. തനിക്കെതിരെ പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിക്ക് പ്രധാനമന്ത്രി മറുപടി നല്‍കുമെന്ന മുരളീധരന്റെ പ്രസ്താവന ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ ഒരു സഹമന്ത്രി കൊച്ചാക്കിയെന്ന പ്രതീതിയാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്.അതിന് ടീം കേരള വളം വച്ചു കൊടുക്കുന്നുണ്ട്.
ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ നിയമിച്ചതും മുരളിയാണ്.ഇതിനെതിരെ കൃഷ്ണദാസ് പക്ഷം കരുക്കള്‍ നീക്കിയിരുന്നു. മറ്റ് ബിജെപി നേതാക്കളെ പോലെ സര്‍ക്കാരുമായും സിപിഎമ്മുമായും സന്ധിക്ക് വി.മുരളീധരന്‍ തയ്യാറല്ല. മുരളി സിപിഎം നേതാക്കള്‍ക്ക് ഉണ്ടാകുന്ന പുകില് ചെറുതല്ല. അതിന് പകരം വീട്ടാന്‍ ഒരവസരത്തിനായി കാത്തിരിക്കുകയാണ് സിപിഎം നേതാക്കള്‍.
"
https://www.facebook.com/Malayalivartha



























