ചര്‍ച്ച കൊഴുക്കുമ്പോള്‍... ശ്രീ നാരായണഗുരു സര്‍വകലാശാലയിലെ വി.സി. നിയമനത്തെ ചൊല്ലി അടി ശക്തം; രണ്ട് പ്രവാസി വ്യവസായികളുടെ ഇടപെടല്‍ വഴിയാണ് മുബാറക് പാഷക്ക് വി സി സ്ഥാനം ലഭിച്ചതെന്ന് സൂചന; ഇടത് അധ്യാപക സംഘടനകള്‍ക്കിടയിലും മുറുമുറുപ്പ്

ശ്രീ നാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വി.സി. നിയമനത്തില്‍ സി പി എമ്മിന് മറിഞ്ഞത് കോടികളാണെന്ന് ആരോപണം. രണ്ട് പ്രവാസി വ്യവസായികളുടെ ഇടപെടല്‍ വഴിയാണ് മുബാറക് പാഷക്ക് വി സി സ്ഥാനം ലഭിച്ചത്.
വി സി നിയമനത്തില്‍ ഏത് സര്‍ക്കാര്‍ ഭരിച്ചാലും കോടികള്‍ മറിയുന്നത് സ്വാഭാവികം മാത്രമാണ്. അഞ്ചു കൊല്ലം അധികാര കസേരയിലിരിക്കാമെന്നത് മാത്രമല്ല സമൂഹത്തില്‍ മാന്യതയും കൈവരും. അതിനു വേണ്ടി ബാഹ്യ ഇടപെടല്‍ നടത്തിയാണ് പലരും വിസി സ്ഥാനത്തെത്തുന്നത്.
ശ്രീ നാരായണഗുരു സര്‍വകലാശാല വി.സിയെ നിയമിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.റ്റി. ജലീലാണ്. പ്രവാസി വ്യവസായി സിപി എമ്മിലെയും സര്‍ക്കാരിനെയും ഉന്നതരെ സ്വാധീനിച്ചാണ് മുബാറക് പാഷക്ക് സ്ഥാനം നേടികൊടുത്തതെന്നാണ് ആരോപണം.
മുബാറക് പാഷയെ ശ്രീനാരായണ സര്‍വകലാശാല വിസി ആയി നിയമിച്ചതിനെച്ചൊല്ലി ഇടത് അധ്യാപക സംഘടനകള്‍ക്കിടയിലും മുറുമുറുപ്പ് തുടങ്ങി. കെ.ടി.ജലീല്‍ വഴിയാണ് മുബാറക് പാഷ ഓപ്പറേറ്റ് ചെയ്തത്. വിസി ആയിരിക്കാന്‍ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വര്‍ഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.
കോഴിക്കോട് ഫറൂക്ക് കോളജ് പ്രിന്‍സിപ്പലായിരിക്കെ എസ്എഫ്‌ഐയുടെയും ഇടത് അധ്യാപകസംഘടനകളുടെയും ശത്രുപക്ഷത്തായിരുന്നു മുബാറക് പാഷ. പിന്നീട് യുഡിഎഫ് നോമിനിയായാണ് സര്‍വ്വകലാശാലയിലെ കോളേജ് ഡെവലപ്!മെന്റ് കൗണ്‍സില്‍ ഡയറക്ടറായത്. അവിടെ നിന്നും ഒമാനിലേക്ക് പോയി ഗള്‍ഫാര്‍ മുഹമ്മദിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിലും പിന്നീട് ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലും ജോലി ചെയ്തു വരികയായിരുന്നു പാഷ. ഗള്‍ഫാറിനൊപ്പം മറ്റൊരു പ്രമുഖ പ്രവാസി വ്യവസായിയുടെയും പിന്തുണ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലാ വിസി ആകാന്‍ പാഷയ്ക്ക് തുണയായി. ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലുമായുള്ള വ്യക്തി ബന്ധമായിരുന്നു മറ്റൊരു ഘടകം.
പരസ്യപ്രതികരണത്തിനില്ലെങ്കിലും പാഷയെ വിസിയാക്കിയതില്‍ ഇടത് കോളേജ് അധ്യാപക സംഘടനകള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. സര്‍വ്വകലാശാല രൂപീകരണഘട്ടത്തില്‍, കോര്‍ഡിനേറ്ററായിരുന്ന ജെ പ്രഭാഷ്, കാലിക്കറ്റ് വിസിയായി പരിഗണിച്ചിരുന്ന കെ എം സീതി എന്നിവരുടെ പേരുകളായിരുന്നു അവരുയര്‍ത്തിയത്. എന്നാല്‍ ഇടതുപക്ഷവുമായി മാനസികഐക്യം പോലുമില്ലാത്ത പാഷയെ വിസിയാക്കിയതില്‍ ഇടത് സംഘടനാ പ്രവര്‍ത്തകര്‍ക്കും പ്രതിഷേധമുണ്ട്. ഇതില്‍ ജെ. പ്രഭാഷ് ഇടത് സഹയാത്രികനാണ്. സി പി എമ്മിന് വേണ്ടി എഴുതുകയും പ്രചരണം നടത്തുകയും ചെയ്യുന്ന ബുദ്ധിജീവിയാണ് അദ്ദേഹം.
വിസിയാകാന്‍ 10 വര്‍ഷം പ്രൊഫസര്‍ പദവിയിലിരിക്കണമെന്ന ചട്ടമുണ്ട്. പാഷയുടെ, പ്രിന്‍സിപ്പലായുള്ള പരിചയവും മറ്റ പ്രവര്‍ത്തനപരിചയവും ഇതിന് തുല്യമായി കാണാമെന്നതാണ് സര്‍ക്കാരിന്റെ വിശദീകരണം. ഏതായാലും യോഗ്യതയല്ലായിരുന്നു ശ്രീ നാരായണഗുരു സര്‍വ്വകലാശാലയിലെ പ്രഥമ വിസി തെരഞ്ഞെടുപ്പില്‍ മുഖ്യമെന്ന ആരോപണം ബലപ്പെടുകയാണ്.
അതേ സമയം 'സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തിയതായി വി സി നിയമനത്തില്‍ ആഞ്ഞടിച്ച് വെള്ളാപ്പള്ളി പറഞ്ഞു. അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ഉദ്ഘാടനം സര്‍ക്കാര്‍ രാഷ്ട്രീയ മാമാങ്കമാക്കി. ഉദ്ഘാടന ചടങ്ങില്‍ ഒരു എസ്എന്‍ഡിപി ഭാരവാഹിയെ പോലും ക്ഷണിച്ചില്ല. സര്‍വകലാശാല തലപ്പത്തെ നിയമനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ സ്ഥാനത്തേക്ക് ശ്രീ നാരായണീയരെ പരിഗണിച്ചില്ല. മലബാറില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിയെ നിര്‍ബന്ധിച്ചു കൊണ്ടു വന്നു വിസിയാക്കാന്‍ മന്ത്രി കെ ടി ജലീല്‍ വാശി കാണിച്ചു. ഉന്നത വിദ്യാദ്യാസ മന്ത്രിയുടെ ചേതോവികാരം മനസിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോകേണ്ടതില്ല.
നവോത്ഥാനം മുദ്രാവാക്യമാക്കിയ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മത ശക്തികളും ഇരിക്കാന്‍ പറയുമ്പോള്‍ കിടക്കുന്ന സംസ്‌കാരമാകരുത് ഇടതുപക്ഷത്തിന്റേത് എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളിയല്ല ദൈവം തമ്പുരാന്‍ പറഞ്ഞാലും പിണറായി ഇളകുന്ന പ്രശ്‌നമില്ല. മറിഞ്ഞത് കോടികള്‍ ആണെന്നതാണ് കാരണം. പുട്ടിന് പീര എന്നതുപോലെ പ്രവാസികള്‍ രംഗത്തുള്ളപ്പോള്‍ എങ്ങനെ ചുമ്മാതിരിക്കും?
"
https://www.facebook.com/Malayalivartha



























