വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റിന്റെ ബലം പരിശോധിക്കും; ആവശ്യം ഉന്നയിച്ച് സി ബി ഐ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകും, എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ശക്തമാക്കി സി ബി ഐ
വടക്കാഞ്ചേരി ലൈഫ് ഫ്ലാറ്റിന്റെ ബലം പരിശോധിക്കും എന്ന സുപ്രധാനമായ വാർത്ത ഇപ്പോൾ പുറത്ത് വരികയാണ്. ആവശ്യം ഉന്നയിച്ച് സി ബി ഐ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകും .സി ബി ഐയും ബല പരിശോധന നടത്തും .നേരത്തെ ലൈഫ് മിഷന്റെ വടക്കാഞ്ചേരി പദ്ധതിയുടെ മറവിൽ അധോലോക ഇടപാടാണ് നടന്നതെന്ന് സി.ബി.ഐ. ഹൈക്കോടതിയിൽ പറഞ്ഞിരുന്നു . എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരാൻ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും വ്യക്തമാക്കി. എന്നാൽ, ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് സി.ബി.ഐ.അന്വേഷണമെന്ന് ലൈഫ് മിഷൻ ആരോപിച്ചു. സി.ബി.ഐ.അന്വേഷണം ചോദ്യം ചെയ്ത് ലൈഫ് മിഷൻ സി.ഇ.ഒ.യു.വി.ജോസ് നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യങ്ങൾ ഉന്നയിക്കപ്പെട്ടത്.സി.ബി.ഐ. അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് നിയമമുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ അഭ്യർഥിക്കുകയോ ഹൈക്കോടതി ഉത്തരവിടുകയോ വേണം. ഇവിടെ അതുണ്ടായിട്ടില്ലെന്നും ലൈഫ് മിഷനുവേണ്ടി ഹാജരായ സുപ്രീംകോടതിയിലെ അഭിഭാഷകൻ കെ.വി. വിശ്വനാഥൻ വാദിച്ചു.
മണിക്കൂറുകൾ നീണ്ട വാദത്തിന് ശേഷം ജസ്റ്റിസ് വി.ജി. അരുൺ ഹർജി വിധി പറയാൻ മാറ്റി. യൂണിടാക്, സി.ബി.ഐ.യ്ക്ക് പരാതി നൽകിയ അനിൽ അക്കര എം.എൽ.എ. എന്നിവരുടെ അഭിഭാഷകരും ഹർജിയിൽ വാദം പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ പറഞ്ഞത് ഇങ്ങനെയാണ് . സർക്കാർ പദ്ധതിയായ ലൈഫ് മിഷനെ സി.ബി.ഐ. കേസിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ് സി.ബി.ഐ.യുടെ എഫ്.ഐ.ആർ. പ്രളയത്തിന് ഇരയായവർക്ക് സഹായം തേടിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ പ്രതിനിധികൾ വിദേശത്ത് പോയത്. അപ്പോഴാണ് യു.എ.ഇ.റെഡ് ക്രസന്റിൽനിന്ന് സഹായവാഗ്ദാനം ഉണ്ടാകുന്നത്. ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. റെഡ് ക്രസന്റാണ് യൂണിടാക്കിനെ കണ്ടെത്തിയത്. യൂണിടാക്കും സെയിൻ വെഞ്ച്വേഴ്‌സുമായായിരുന്നു പ്രത്യേകം കരാർ. ഇതിൽ യൂണിടാക്കിനാണ് പണം ലഭിച്ചത്.
ലൈഫ് മിഷന്റെ അക്കൗണ്ടിലേക്കാണ് പണം വന്നതെന്ന് എഫ്.ഐ.ആറിലും പറയുന്നില്ല. യൂണിടാക്കിന് റെഡ് ക്രസൻറ് ഫണ്ട് അനുവദിച്ചതിൽ എങ്ങനെയാണ് എഫ്.സി.ആർ.നിയമം ബാധകമാകുന്നത്. ഹവാല ഇടപാടോ കള്ളപ്പണം വെളുപ്പിക്കലോ അല്ല ഇവിടെ നടന്നിരിക്കുന്നത്.എന്നാൽ സി ബി ഐ പറഞ്ഞത് ഇങ്ങനെ .ലൈഫ് മിഷനും റെഡ് ക്രസന്റും തമ്മിലുള്ള ധാരണാപത്രം കണ്ണിൽ പൊടിയിടാനായിരുന്നു. തിരശ്ശീലയ്ക്ക് പിന്നിൽ പലരുമുണ്ട്. യഥാർഥ കുറ്റം മറയ്ക്കാനാണിത്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ശേഷം യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ചോദ്യംചെയ്തിരുന്നു. യൂണിടാക്കിന് ടെൻഡറിലൂടെയാണ് കരാർ ലഭിച്ചതെന്ന് പറയുന്നത് തെറ്റാണ്. സ്വപ്‌നയും കോൺസുലേറ്റും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം സംഭവിച്ചതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശാസ്തമംഗലം അജിത്കുമാർ വാദിച്ചു.
റെഡ് ക്രസന്റും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം ശിവശങ്കർ ഹൈജാക്ക് ചെയ്യുകയായിരുന്നു. എഫ്.സി.ആർ.എ.യുടെ മറവിലാണ് ഇതെല്ലാം നടന്നത്. കമ്മിഷൻ തുക കൈമാറിയ ശേഷമാണ് ശിവശങ്കറുമായി കൂടിക്കാഴ്ചയ്ക്ക് യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ സ്വപ്‌നാ സുരേഷ് വിളിപ്പിച്ചത്. ഇതിലേക്കാണ് ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസിനെ വിളിപ്പിക്കുന്നത്. അപ്പോൾ മാത്രമാണ് ജോസ് വടക്കാഞ്ചേരി പദ്ധതിയെക്കുറിച്ച് അറിയുന്നത്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥയെയും യോഗത്തിലേക്ക് വിളിപ്പിച്ചിരുന്നു. പിന്നീട് സെക്രട്ടേറിയറ്റിൽ വെച്ചും കൂടിക്കാഴ്ച നടന്നെന്നും സി.ബി.െഎ. പറയുന്നു.അതെ സമയം നേരത്തെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുടെ ഫ്‌ളാറ്റ് നിര്‍മാണം നിര്‍ത്തിവെച്ചു. പണിനിര്‍ത്തിവെക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നല്‍കി. കഴിഞ്ഞ ആറ് മാസമായി യുഎഇ കോണ്‍സുലേറ്റുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നില്ല അതിനാല്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അനിശ്ചിതത്വം ഉണ്ടായി എന്നാണ് യൂണിടാക് കമ്പനി കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
അതേസമയം സിബിഐ കേസിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ കമ്പനി നിര്‍ദേശിച്ചതായാണ് തൊഴിലാളികള്‍ പറയുന്നത്. മൂന്നൂറോളം തൊഴിലാളികളാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. സിബിഐ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അറിഞ്ഞതിനുശേഷം മാത്രമാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്ന കാര്യം തീരുമാനിക്കുക എന്നാണ് വിവരം. നേരത്തെ ലൈഫ് മിഷന്‍ വിവാദവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയില്‍ സിബിഐ പരിശോധന നടത്തിയിരുന്നു. രണ്ടുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനയില്‍ വിവിധ രേഖകള്‍ സിബിഐ സംഘം പിടിച്ചെടുത്തു. വൈദ്യുതിക്ക് അനുമതി നല്‍കിയത്, ഭൂമി ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രേഖകളാണ് സിബിഐ പിടിച്ചെടുത്തത്.
https://www.facebook.com/Malayalivartha


























