കണ്ണീരോടെ സ്വന്തം തട്ടകത്തില്‍... സ്വപ്ന സുരേഷ് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലേക്ക് മാറ്റുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത് കഴിഞ്ഞ സര്‍ക്കാരിനെ വെള്ളം കുടിപ്പിച്ച സരിത എസ് നായര്‍; അട്ടക്കുള ജയിലും സരിതയും കഴിഞ്ഞ സര്‍ക്കാരിനെ വെള്ളം കുടുപ്പിക്കുമ്പോള്‍ പുതിയ കാലത്ത് പുതിയ വേഷത്തില്‍ സ്വപ്നയും അട്ടകുളങ്ങര ജയിലില്‍

തലസ്ഥാനത്തെ പ്രമുഖ ജയിലായ അട്ടക്കുളങ്ങര വനിത ജയിലിന് പേരും പ്രശസ്തിയും വന്നത് സോളാര്‍ നായിക സരിത എസ് നായരുടെ രംഗപ്രവേശനത്തോടെയാണ്. അനന്തപദ്മനാഭന്റെ കോടിക്കണക്കിന് നിധിശേഖരമുള്ള പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തൊട്ടടുത്താണ് അട്ടക്കുളങ്ങര ജയില്‍. ജയിലില്‍ നിന്നാല്‍ പോലും ക്ഷേത്രത്തിന്റെ ഗോപുരം കാണാം. കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമുള്ള പദ്മനാഭന്റെ തൊട്ടടുത്ത് അല്ലറ ചില്ലറ സ്വര്‍ണക്കടത്തുമായി സ്വപ്നയെത്തുന്നത് വിധിയുടെ വിളയാട്ടം മാത്രം. സ്വപ്നയുടെ ജന്മഭൂമിയായ തലസ്ഥാനത്തെ ജയിലില്‍ സ്വപ്ന എത്തിയിരിക്കുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ഇന്നലെയാണ് തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റിയത്. സ്വപ്നയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കുമാണ് മാറ്റിയത്. ഇരുവര്‍ക്കുമെതിരെ കൊഫെപോസ ചുമത്തിയതിനെ തുടര്‍ന്നാണ് ജയില്‍ മാറ്റം. ഗുരുതര കുറ്റമായതിനാലാണ് ശക്തമായ ബന്ദവസുള്ള ജയിലുകളിലേക്ക് മാറ്റിയത്.
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരെ പത്തനംതിട്ട ജയിലില്‍നിന്നാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സുരക്ഷാ കാരണങ്ങളാല്‍ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സ്വപ്നയുടെ പത്തനംതിട്ട ജയിലിലെ നീണ്ട പേജുള്ള കത്തെഴുത്താണ് ജയില്‍മാറ്റമെന്നാണ് അണിയറ സംസാരം. ഇത് മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സോളാര്‍ കമ്മീഷന് മുന്‍പാകെ വെളിപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ട ജയിലില്‍ അവര്‍ സുരക്ഷിതയല്ലെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ജയിലിലെ നിയമങ്ങള്‍ അവര്‍ ലംഘിച്ചു. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലില്‍ തിരിച്ചെത്തിച്ചപ്പോള്‍ അവരുടെ കൈവശം നിരവധി പേജുകളുള്ള കത്ത് ഉണ്ടായിരുന്നുവെന്നും മുന്‍ ജയില്‍ ഡി.ജി.പി മൊഴി നല്‍കി.
സരിത പത്തനംതിട്ട ജയിലില്‍ വച്ച് എഴുതിയ 21 പേജുളള കത്ത് അഭിഭാഷകനായ ഫെനി ബാലകൃഷ്ണന് കൈമാറിയിരുന്നു. ഇരുപുറവും എഴുതിയ നിലയിലായിരുന്നു കത്ത്. തടവുകാരി അഭിഭാഷകനെഴുതിയ കുറിപ്പെന്ന നിലയിലാണ് ജയില്‍ ചട്ടപ്രകാരം കത്ത് കൈമാറിയതെന്നും സോളാര്‍ കമ്മീഷനില്‍ അലക്‌സാണ്ടര്‍ ജേക്കബ്ബ് മൊഴി നല്‍കി. സരിതയുടെ വിവാദ കത്തില്‍ മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമടക്കം 14 പ്രമുഖരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുള്ളതായും അലക്‌സാണ്ടര്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.
അതേസമയം സരിതാ നായരെ കാണാന്‍ ആയുധങ്ങളുമായി അട്ടക്കുളങ്ങര ജയിലില്‍ ഒരു സംഘം ജീപ്പിലെത്തിയതും വലിയ വിവാദമായി. സംഘത്തില്‍ ഉണ്ടായിരുന്നവരുടെ കയ്യില്‍ തോക്ക് കണ്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചെങ്കിലും സംഘം രക്ഷപ്പെട്ടു. സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുവന്ന ദിവസം അവരെ കാണുന്നതിനായി രാഷ്ട്രീയക്കാരടക്കം 150 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഇവരില്‍ പല പ്രമുഖരും ഉള്‍പ്പെടുന്നുണ്ട്. ലണ്ടനില്‍ നിന്നടക്കം ജയിലിലേക്ക് വി.ഐ.പികളുടെ ഫോണ്‍ കോളുകള്‍ വന്നിരുന്നു. മാത്രമല്ല അട്ടക്കുളങ്ങര ജയിലില്‍ നിന്ന് കോടതിയിലേക്ക് പോയപ്പോഴാണ് സരിതയുടെ സാരികളുടെ ഭംഗികള്‍ മലയാളികള്‍ കണ്ടതും ആസ്വദിച്ചതും താരമായതും.
ഇത്രയും സ്വപ്നയുടെ ചരിത്രമുള്ള അട്ടക്കുളങ്ങര ജയിലിലേക്ക് സ്വപ്ന മാറുമ്പോള്‍ ഇതാണ് പലരും ഓര്‍ക്കുന്നത്. ഇപ്പോള്‍ സരിതയും സരിത വെള്ളം കുടിപ്പിച്ച കഴിഞ്ഞ സര്‍ക്കാരും പുറത്താണ്. അതേ സമയം ഈ സര്‍ക്കാരിനെ ഉലയ്ക്കുന്ന സ്വപ്നയാകട്ടെ അകത്തും. സ്വപ്നയെ കാക്കനാട് ജയിലിലും സന്ദീപിനെ വിയ്യൂര്‍ ജയിലിലുമായിരുന്നു പാര്‍പ്പിച്ചിരുന്നത്. ഇരുവര്‍ക്കുമെതിരെ കൊഫെപോസ ചുമത്തി ഒരു വര്‍ഷം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ട് കസ്റ്റംസ് കേന്ദ്ര കൊഫെപോസ സമിതിക്ക് അപേക്ഷ നല്‍കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പ്രതികള്‍ ഭീഷണിയാണെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കൊഫെപോസ ചുമത്തിയത്. ഇതോടെയാണ് ഇവരെ തലസ്ഥാനത്തേക്ക് മാറ്റിയത്. ഇനിയെന്തുണ്ടാകുമെന്ന് പത്രക്കാര്‍ നോക്കിക്കൊള്ളും.
https://www.facebook.com/Malayalivartha


























