ജോളിയുടെ കുറ്റസമ്മത മൊഴികളില്‍ വൈരുധ്യം, ഇത് വിശ്വസിക്കാന്‍ കഴിയില്ല; കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിക്ക് ജാമ്യം... സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ മുഖ്യപ്രതി ജോളിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.
ആദ്യഭര്‍ത്താവ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ മാതാവ് അന്നമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസിലാണു ജാമ്യം അനുവദിച്ചത്.
നേരത്തെ സിലി വധക്കേസിലും ജോളിക്കു ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍, മറ്റു കേസുകളില്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനാല്‍ ജയിലില്‍ തുടരുകയാണ്. അന്വേഷണ വിവരം ഉദ്യോഗസ്‌ഥര്‍ പുറത്തു വിടുന്നതിനെതിരേ ഹൈക്കോടതി ഉത്തരവില്‍ വിമര്‍ശനമുണ്ടായിരുന്നു.
ജോളിയുടെ കുറ്റസമ്മത മൊഴികളില്‍ വൈരുധ്യമുണ്ടെന്നും വിശ്വസിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം അനുവദിച്ചത്. സാമൂഹിക പ്രാധാന്യമുള്ള കേസായതിനാല്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 2012 ഓഗസ്‌റ്റ് 22-ന് അന്നമ്മയുടെ കൊലപാതകത്തോടെയാണ് കൂടത്തായി കൊലപാതക പരമ്ബരയുടെ തുടക്കം.
നായ്‌ക്കളെ കൊല്ലാന്‍ ഉപയോഗിക്കുന്ന "ഡോഗ് കില്‍" എന്ന വിഷം ആട്ടിന്‍ സൂപ്പില്‍ കലര്‍ത്തി നല്‍കി ജോളി അന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കൊലപാതക പരമ്ബരയിലെ മറ്റു കേസുകളില്‍ കൂട്ടുപ്രതികള്‍ ഉണ്ടായിരുന്നെങ്കിലും അന്നമ്മ കേസില്‍ ജോളി മാത്രമാണു പ്രതി.
റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണു സംസ്‌ഥാനത്തെ ഞെട്ടിച്ച കൊലപാതക പരമ്ബരയുടെ ചുരുളഴിച്ചത്. സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയാറാക്കിയെന്ന പരാതിയിലെ രഹസ്യ അന്വേഷണം കൊലപാതക പരമ്ബരയിലെത്തി.
അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണു കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha