എന്ത് വേണമോ അന്വേഷിക്കാം... കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടതിനെതിരെ ഹൈക്കോടതിയെ സമീപിച്ചാല്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി കിട്ടുമെന്ന് നിയമോപദേശം
സോളാര്‍ കേസില്‍ തല്‍കാലം ഉമ്മന്‍ചാണ്ടി കോടതിയെ സമീപിക്കില്ല. തനിക്കെതിരായ ആരോപണങ്ങളെല്ലാം അന്വേഷിക്കാം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
മുന്‍മന്ത്രി കെ ബാബുവാണ് ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസില്‍ കുരുക്കിയതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വിശ്വസിക്കുന്നു. ഇടതു മുന്നണിയുടെ സോളാര്‍ സമരം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് 2013 ഓഗസ്റ്റ് 16 ന് മന്ത്രിസഭ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
വിശ്വസ്തനായ ഒരു ജഡ്ജിയെ അന്വേഷണ ചുമതല നല്‍കാനായിരുന്നു തീരുമാനം. അന്ന് മന്ത്രിയായിരുന്ന കെ ബാബുവാണ് ജുഡീഷ്യല്‍ ഓഫീസറെ കൊണ്ടു വന്നത്. അന്നത്തെ എ. ജി. ദണ്ഡപാണി മറ്റൊരു ജഡ്ജിയെയാണ് കണ്ടെത്തിയത്.അദ്ദേഹത്തെ മാറ്റി പകരം വന്ന ജഡ്ജിയാണ് ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുരുക്കിയെന്നാണ് ആരോപണം. 2014 മാര്‍ച്ചിലാണ് ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. റിപ്പോര്‍ട്ടില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ സോളാര്‍ പരാതിക്കാരി നടത്തിയ ഗുരുതര പരമര്‍ശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് കോടതിയില്‍ പോകുന്നതില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ പിന്നോട്ടടിക്കുന്നത്.
ചരിത്രം ആവര്‍ത്തിക്കുന്നത് സോളാര്‍ കേസിലും കാണാം. 2006ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് തൊട്ടുമുമ്പുള്ള കാബിനറ്റ് യോഗത്തിലാണ് പിണറായിക്കെതിരായ ലാവ്‌ലിന്‍ കേസ് സി ബി ഐ ക്ക്വിട്ടത്. അത് പിണറായിയെ വ്യക്തിപരായി എതിര്‍ക്കുന്നവര്‍ക്ക് കിട്ടിയ വടിയായിരുന്നു . തുടര്‍ച്ചയായി നടത്തിയ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നിന്നും പിണറായി തലയൂരിയത്. പിണറായിയുടെ സ്ഥാനത്ത് ഉമ്മന്‍ ചാണ്ടി എത്തിയിരിക്കുന്നു എന്ന വ്യത്യാസം മാത്രമാണ് ഇപ്പോഴുള്ളത്. വേങ്ങര ഉപതെരഞ്ഞടുപ്പ് ദിവസമാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ സോളാര്‍ വിഷയം യു ഡി എഫിന് അനുകൂലമായി ഭവിക്കുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. പക്ഷേ കേസ് പൊതുവില്‍ എ ഗ്രൂപ്പില്‍ അങ്കലാപ്പ് സ്യഷ്ടിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഒപ്പം നിന്ന ഒരു വലിയ വിഭാഗം നേതാക്കള്‍ ആകെ പ്രതിസന്ധിയിലായി.എന്നാല്‍ ഐ ഗ്രൂപ്പ് ആകട്ടെ ഒരു വലിയ വിജയത്തിന്റെ ആഘോഷത്തിലാണ്. കഴിഞ്ഞ നാലര കൊല്ലം സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നയിച്ച ചെന്നിത്തലയെ ചവിട്ടിയൊതുക്കിയതിന്റെ ഫലമാണ് ഉമ്മന്‍ ചാണ്ടി അനുഭവിക്കുന്നതെന്നാണ് ചെന്നിത്തല ഭക്തര്‍ പറയുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.
അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.
2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ െ്രെപവറ്റ് സെക്രട്ടറി നസറുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
നിലവില്‍ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകള്‍ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.
നേരത്തെ തന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെയും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമായതാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നിര്‍ണായകമായ നീക്കം നടത്തുന്നത്. വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.
നിലവിലുള്ള കേസ് അന്വേഷണത്തിന്റെ പരിമിതികള്‍ മൂലമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതെന്ന് സോളാര്‍ ലൈംഗിക പീഡന കേസിലെ പരാതിക്കാരി പറഞ്ഞു. തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും അവര്‍ പറഞ്ഞു.
ഒരു വ്യവസായം തുടങ്ങുന്നതിനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് താന്‍ ഉന്നയിച്ചത്. ഒരു മാഫിയയുടെ പ്രവര്‍ത്തനമാണ് നടന്നത്. അത് പുറത്തു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും മാനസികമായും താനടക്കമുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവന്ന വെല്ലുവിളികള്‍ അന്വേഷണത്തിലൂടെ പുറത്തുവരണം.
സിബിഐ രാഷ്ട്രീയത്തിന് അതീതമായ ഏജന്‍സിയാണെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി അടക്കമുള്ളവര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തനിക്ക് രാഷ്ട്രീയമായ താല്‍പര്യങ്ങളില്ല.
അഞ്ചുവര്‍ഷത്തിനിടെ അന്വേഷണം മുന്നോട്ടുപോയിരുന്നു. പോലീസിനെ കുറ്റംപറയുന്നില്ല. സംസ്ഥാന സര്‍ക്കാരിനപ്പുറം കേസിന് വ്യാപ്തിയുണ്ട്. പോലീസിന് പരിമിതികളുണ്ട്. അത് മനസ്സിലായതുകൊണ്ടാണ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിടണമെന്ന് ആവശ്യപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി. സോളാര്‍ കേസുകള്‍ സി.ബി.ഐയ്ക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ചു വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയത് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്.
ജസ്റ്റീസ് അരിജിത് പസായത് ഈ പരാതിയില്‍ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേസ് സി.ബി.ഐ അന്വേഷണത്തിന് വിട്ടതിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം കേരളീയര്‍ക്ക് തിരിച്ചറിയാനാവും എന്ന പ്രചരണമായിരിക്കും കോണ്‍ഗ്രസ് നടത്തുക.
https://www.facebook.com/Malayalivartha