ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം...

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് ഗാളിൽ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പുതിയ സീസണിലെ ആദ്യ പരമ്പരയിൽ വിജയം നേടുകയെന്ന ലക്ഷ്യവുമായാണ് ശുഭ്മാൻ ഗില്ലും കൂട്ടരും ലങ്കയിൽ എത്തിയിട്ടുള്ളത്.
മുൻനിര പേസർ ജസ്പ്രീത് ബുറംയ്ക്കും ബാറ്റർ സായ് സുദർശനും പരിക്ക് തടയിട്ടെങ്കിലും പകരം ജമ്മുകാശ്മീർ താരം ആക്വിബ് നബിയേയും സായ്‌യ്ക്ക് പകരം സർഫറാസ് ഖാനേയും ടീമുൾപ്പെടുത്തി ശക്തമായ നിരയുമായാണ് കോച്ച് ഗംഭീർ ലങ്കയിലെത്തിയിരിക്കുന്നത്.
കെ.എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, മറുനാടൻ മലയാളിയായ ദേവ്‌ദത്ത് പടിക്കൽ,വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്ത്, ധ്രുവ് ജുറേൽ തുടങ്ങിയവർ ബാറ്റർമാരായി ടീമിലുണ്ട്.
രാഹുലാണ് ഉപനായകൻ.പരിക്കുമാറിയ വെറ്ററൻ ആൾറൗണ്ടർ രവീന്ദ്ര ജഡേജ ഈ പരമ്പരയിലൂടെ തിരിച്ചെത്തുന്നു. കുൽദീപ് യാദവും മാനവ് സുതറുമാണ് മറ്റ് രണ്ട് മുൻനിര സ്പിന്നർമാർ. അഫ്ഗാനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ മാനവ് ഏഴ് വിക്കറ്റ് നേടിയിരുന്നു. 33കാരനായ സ്പിൻ ബൗളിംഗ് ആൾറൗണ്ടർ സാരാംശ് ജെയ്നാണ് ടീമിലെ പുതുമുഖമുള്ളത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ വാഷിംഗ്ടൺ സുന്ദറിന് പകരമാണ് സാരാംശ് ടീമിലെത്തിയത്. മദ്ധ്യപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സരാംശ് 54 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 181 വിക്കറ്റുകളും 2,223 റൺസും നേടിയിട്ടുണ്ട്. അടുത്തിടെ ശ്രീലങ്ക എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടായിരുന്നു.
സിറാജാണ് ബുംറയ്ക്ക് പകരം പേസ് ബൗളിംഗിന്റെ ചുമതലക്കാരൻ. പ്രസിദ്ധ് കൃഷ്ണയും ഗുർനൂർ ബ്രാറും ആക്വിബ് നബിയും പേസർമാരായി സംഘത്തിലുണ്ട്. ധനഞ്ജയ ഡിസിൽവയുടെ നേതൃത്വത്തിലാണ് ലങ്ക ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha

























