മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ 21കാരിയെ പോലീസ് മോചിപ്പിച്ചു; യുവതിയെ കെണിയിലാക്കിയത് ഷെയര്‍ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശി; കേസന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് രക്ഷിച്ചത് തന്ത്രപരമായ നീക്കത്തിലൂടെ

മയക്കുമരുന്ന് മാഫിയയുടെ പിടിയിലായ ഭര്‍തൃമതിയെ പൊലീസ് മോചിപ്പിച്ചു. കുഞ്ഞിമംഗലം സ്വദേശിയായ 21കാരിയാണ് മയക്കുമരുന്ന് മാഫിയയുടെ പിടിയിലായത്.ഗെറ്റ് ടുഗദര്‍ എന്നറിയപ്പെടുന്ന സംഘത്തിന്റെ റാക്കറ്റില്‍ അകപ്പെട്ട യുവതിയെ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെയാണ് രക്ഷിച്ചത്. തളിപ്പറമ്ബ് ഡി വൈ എസ് പി കെഇ പ്രേമ ചന്ദ്രന്റെ കൃത്യമായ ഇടപെടലും യുവതിയുടെ കുടുംബത്തിന് തുണയായി. ഷെയര്‍ ചാറ്റിലുടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയാണ് യുവതിയെ കെണിയിലാക്കിയത്. ഇക്കഴിഞ്ഞ 29 നാണ് യുവതി മൂന്നു വയസുള്ള മകളെയും ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വീട്ടില്‍ നിന്നും അഞ്ചു പവനോളം വരുന്ന ആഭരണങ്ങളുമായാണ് പോയത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ അമ്മ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി കര്‍ണാടകയില്‍ ഉണ്ടെന്ന് വ്യക്തമായി. ഒടുവില്‍ ഗോകര്‍ണത്തിനടുത്ത് ബീച്ചിലെ കുടിലിലാണ് യുവതിയെ കണ്ടെത്തിയത്. അവിടെ നിന്നാണ് മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.
ഷെയര്‍ ചാറ്റിങിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണത്ത് എത്തിച്ചത്. പിന്നീട് അമല്‍നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. വീട്ടില്‍ നിന്നും കടന്നു കളഞ്ഞ യുവതി ആദ്യം എത്തിയത് തമിഴ്നാട്ടിലെ സേലത്താണ്. അവിടെ വച്ച് തട്ടുകടക്കാരന്റെ ഫോണ്‍ ഉപയോഗിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് തട്ടുകടക്കാരന്റെ നമ്ബര്‍ കണ്ടെത്തി. അയാളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചു.
രണ്ടു യുവാക്കളുമായി യുവതി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നിശാശാലയിലും മയക്കുമരുന്നു കേന്ദ്രങ്ങളിലും എത്തുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെയുണ്ടായിരുന്നു യുവതി. തുടര്‍ന്ന് ഇവര്‍ ബാംഗ്ലൂരിലേക്ക് നീങ്ങിയെന്ന് വ്യക്തമായി.
പ്രിന്‍സിപ്പല്‍ എസ് ഐ കെടി ബിജിത്ത്, എസ് ഐ എംവി ശരണ്യ, എ എസ് ഐ ടോമി, സി പി ഒ വിനയന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് യുവതിയെ പിന്തുടര്‍ന്നത്. സൈബര്‍ സെല്‍ വിദഗ്ധരായ സൂരജ്, അനൂപ്, സുജേഷ് എന്നിവരുടെ സഹായത്തോടെ ആയിരുന്നു അന്വേഷണം. ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ്, എ എസ് ഐ എജി അബ്ദുല്‍ റൗഫ്, സിവില്‍ പൊലിസ് ഓഫിസര്‍ സൈജു എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha






















