മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് രൂക്ഷമായ വിമർശനം നടത്തി മെട്രോ മാൻ; ഞാന്‍ മുട്ട പോലും കഴിക്കാറില്ല, ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല, ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും അവര്‍ പ്രയാസപ്പെടുന്നതും കണ്ടിട്ടുണ്ട്

ബി ജെപിയിൽ ചേർന്നതിനുശേഷം വിവിധ പരാമർശങ്ങളുമായാണ് മെട്രോമാൻ ഇ. ശ്രീധരൻ രംഗത്ത് എത്തുന്നത്. ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ചില പരാമർശങ്ങൾ നടത്തിയിരിക്കുന്നത്. കേരളത്തില്‍ ഹിന്ദു പെണ്‍കുട്ടികളെ ചെപ്പടിവിദ്യയിലൂടെ വശത്താക്കി വിവാഹത്തിലേക്കെത്തിക്കുന്ന തരത്തില്‍ ലവ് ജിഹാദുണ്ടെന്നാണ് മെട്രോമാൻ അഭിപ്രായപ്പെടുന്നത്.
" ലവ് ജിഹാദ്, ഉള്ളതാണ്. കേരളത്തിൽ നടന്നതൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച് വിവാഹം കഴിക്കുന്നതും, അതിന്റെ പേരിൽ പിന്നീടവർ പ്രയാസപ്പെടുന്നതുമൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഹിന്ദുക്കൾ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളും ഇത്തരത്തിലുള്ള വിവാഹങ്ങളുടെ പേരിൽ വഞ്ചിതരാകാറുണ്ട്. അത്തരത്തിലുള്ള ഒരു പ്രവൃത്തിയെ ഞാൻ തീർച്ചയായും എതിർക്കും" എന്നും ഇ ശ്രീധരന്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ടുയർന്ന ഒരു ചോദ്യത്തിന് മറുപടി നൽകി.
കേരളത്തിൽ ബി ജെ പിയെ അധികാരത്തിൽ കൊണ്ടുവരുവാനാണ് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തിനും താല്പര്യമുള്ളതായി മെട്രോമാൻ പറയുകയുണ്ടായി. കൂടാതെ താന്‍ കടുത്ത സസ്യാഹാരിയാണെന്നും മെട്രോമാൻ വ്യക്തമാക്കി. "ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ശ്രീധരന്റെ പ്രതികരണം. വ്യക്തിപരമായി ഞാന്‍ കടുത്ത സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ല," ശ്രീധരന്‍ പറഞ്ഞു
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് ഇ ശ്രീധരന്‍ മുഖ്യമന്ത്രി പിണറായി വിജയനേക്കുറിച്ച് നടത്തിയിരിക്കുന്നത്. അധികാരം മുഖ്യമന്ത്രി ആര്‍ക്കും വിട്ടുകൊടുക്കുന്നില്ലെന്നും ഒരു മന്ത്രിക്കും ഒന്നും ചെയ്യാൻ സ്വാതന്ത്യമില്ല. അതുകൊണ്ട് മന്ത്രിമാര്‍ക്ക് പലപ്പോഴും പറഞ്ഞത് മാറ്റി പറയേണ്ടി വരുന്നത്. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും ഇ ശ്രീധരൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റേത് മോശം പ്രകടനമാണെന്നും മുഖ്യമന്ത്രിക്ക് പത്തില്‍ മൂന്ന് മാര്‍ക്ക് പോലും നല്‍കാനാവില്ലെന്നും ശ്രീധരൻ വിമര്‍ശിച്ചു. കോടികള്‍ ചിലവിട്ട് പരസ്യം നല്‍കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇ ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























