തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കരുവാക്കിക്കൊണ്ട് മത്സ്യ സമ്പത്തിനെ കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് കരാറിന് പിന്നില്‍ നടന്നത്; മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ആഴക്കടല്‍ മത്സ്യ ബന്ധന വിഷയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ് . തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ കരുവാക്കിക്കൊണ്ട് മത്സ്യ സമ്പത്തിനെ കൊള്ളയടിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണ് കരാറിന് പിന്നില്‍ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഈ പദ്ധതി നമ്മുടെ മത്സ്യ നയത്തിനെതിരാണെന്ന് മന്ത്രിമാര്‍ ഇപ്പോള്‍ പറയുന്നു എങ്കില്‍ എന്തുകൊണ്ട് ഇക്കാര്യം ആദ്യമേ പറഞ്ഞ് പദ്ധതിയെ നിരുത്സാഹപ്പെടുത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
കരാര്‍ ക്യാബിനറ്റ് വരെ കൊണ്ടുപോകാനുള്ള റിക്വസ്റ്റ് വാങ്ങിയതെന്തിനായിരുന്നുവെന്നും 5000 കോടി രൂപയുടെ പദ്ധതി കെഎസ്‌ഐടിസി എന്തിന് ഒപ്പുവച്ചുവെന്നും 400 യാനങ്ങള്‍ പണിയാനുള്ള ധാരണാപത്രത്തില്‍ ഒപ്പിട്ടതെന്തിനാണെന്നും ചേര്‍ത്തലയ്ക്കടുത്തുള്ള പള്ളിപ്പുറത്ത് മത്സ്യ സംസ്‌കരണത്തിനായി സ്ഥലം അനുവദിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
2019 ആഗസ്റ്റ് 2നായിരുന്നു ഇഎംസിസി അധികൃതര്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയെനേരിൽ കണ്ട് പദ്ധതി രേഖ നല്‍കി ചര്‍ച്ച നടത്തിയത്. മന്ത്രിയാണ് ഇഎംസിസി അധികൃതരുമായി ക്ലിഫ് ഹൗസില്‍ പോയി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഇക്കാര്യം മന്ത്രി നിഷേധിച്ചിട്ടില്ല . മാത്രമല്ല കമ്പനി അധികൃതരോട് മുഖ്യമന്ത്രി പദ്ധതി രേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന കാര്യവും ചൂണ്ടിക്കാട്ടുകയുണ്ടായി. മത്സ്യ നയത്തിന് പദ്ധതി എതിരാണെന്ന് പറഞ്ഞ് അവരെ തിരിച്ചയച്ചുവെന്ന് പറയുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദം എത്രത്തോളം തെറ്റാണെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നു. ഫിഷറീസ് സെക്രട്ടറി ജ്യോതി ലാലിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും പദ്ധതിയെക്കുറിച്ച് എന്തുകൊണ്ട് മനസിലായില്ല എന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha