പഞ്ചവടി പാലം പോലെ... പാലാരിവട്ടം പാലം ഇ. ശ്രീധരന്റെ രാഷ്ട്രീയ ലോഞ്ചിംഗിന് പിണറായി വിജയന്‍ നല്‍കിയ സംഭാവനയാണോ? പൊളിക്കുന്നതിന് മുമ്പ് ഭാര പരിശോധന വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും അതിന് മുതിരാതെ പാലം അപകടത്തിലാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇ ശ്രീധരനെ സഹായിക്കാനായിരുന്നോ?

കോടി കണക്കിന് രൂപയുടെ പാലം പുനര്‍നിര്‍മ്മാണ ജോലികള്‍ ശ്രീധരന്റെ നേതൃത്വത്തില്‍ സി പി എം സഹയാത്രികരായ ഊരാളുങ്കലിനെ ഏല്‍പ്പിച്ചത് കൂടി കുട്ടിവായിക്കുമ്പോള്‍ പാലാരിവട്ടം പാലത്തിന്റെ തകരാര്‍ സത്യമാണോ മിഥ്യയാണോ എന്ന് തോന്നി പോകും.
പാലത്തിന്റെ പുനര്‍നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചത് അഭിമാന നിമിഷമെന്ന് ഇ. ശ്രീധരന്‍ പറഞ്ഞതോടെയാണ് സി പി എമ്മുകാര്‍ക്കുള്‍പ്പെടെ ഇത്തരമൊരു സംശയം തോന്നിതുടങ്ങിയത്. ഉരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേകം നന്ദിയറിയിച്ച അദ്ദേഹം പാലം ഉടന്‍ സര്‍ക്കാരിന് കൈമാറുമെന്നും അറിയിച്ചു. ഡിഎംആര്‍സി യൂണിഫോമിലുള്ള തന്റെ ജീവിതത്തിലെ അവസാനദിവസമിതാണെന്നും തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കുന്നതിന് മുമ്പ് ഡിഎംആര്‍സിയിലെ മുഖ്യ ഉപദേഷ്ടാവ് ചുമതലയില്‍ നിന്നും രാജി വെക്കുമെന്നും അദ്ദേഹം അറിയിച്ചു. പാലാരിവട്ടം പാലം ശ്രീധരന് വലിയൊരു ഹൈപ്പാണ് സമ്മാനിച്ചിരിക്കുന്നത്.
പാലത്തിന്റെ എല്ലാ പണിയും നാളത്തോടെ പൂര്‍ത്തിയാകും. ചെറിയ തോതിലുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ഇനി പൂര്‍ത്തികരിക്കാനുള്ളത്. ഭാരപരിശോധനാ റിപ്പോര്‍ട്ട് ഇന്ന് കൈമാറും. പാലം എപ്പോള്‍ തുറന്ന് കൊടുക്കണമെന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പാലം നിര്‍മാണം ഏറ്റെടുത്തതെന്നും ശ്രീധരന്‍ സമ്മതിച്ചു. ഡിഎംആര്‍സിക്ക് ലാഭമുണ്ടാക്കാനല്ല പകരം ജനങ്ങള്‍ക്ക് വേണ്ടിയാണ് പാലം പണി വേഗത്തില്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ ബിജെപി അധികാരത്തില്‍ വരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാല്‍ കൂടുതല്‍ എളുപ്പമാകും.
എന്നാല്‍ പാലാരിവട്ടത്തിന്റെ ഗുണഭോക്താക്കള്‍ തിങ്ങി പാര്‍ക്കുന്ന തൃപ്പൂണിത്തുറയാണ് ബി ജെ പിയുടെ മനസിലുള്ളത്. രാഷ്ട്രീയക്കാരനായല്ല ടെക്‌നോക്രാറ്റെന്ന നിലയിലാക്കും പ്രവര്‍ത്തനം നടത്തുക. വീടുകള്‍ കയറിയുള്ള പ്രചാരണമായിരിക്കില്ല പകരം ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഊരാളുങ്കലിനെ കുറിച്ച് ശ്രീധരന്‍ പറഞ്ഞത് തെറ്റാണെന്നും അവര്‍ അഴിമതിക്കാരാണെന്ന നിലപാട് തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പിന്നീട് പറഞ്ഞു. ഊരാളുങ്കല്‍ സൊസൈറ്റിയെ കുറിച്ച് ശ്രീധരന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ബിജെപിയെ പ്രതിസന്ധിയിലാക്കി. ശ്രീധരന്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിട്ടും മുഖ്യമന്ത്രി തള്ളി പറയാത്തതും ബി ജെ പിയെ അമ്പരിപ്പിച്ചിട്ടുണ്ട്
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഡിഎംആര്‍സി ഉപദേഷ്ടാവെന്ന പദവിയില്‍ നിന്ന് വിരമിച്ച അതേ ദിവസം തന്നെയാണ് ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി പ്രഖ്യാപിക്കുന്നത്.
ഡിഎംആസിയില്‍ 26 വര്‍ഷത്തിലേറെ നീണ്ട് നിന്ന ഔദ്യോഗിക ജീവിതത്തിനാണ് പാലാരിവട്ടം പാലം അറ്റകുറ്റപ്പണിയിലൂടെ ഇ ശ്രീധരന്‍ വിരാമമിട്ടത്. രാജ്യത്തെ എഞ്ചിനിയറിംഗ് വിസ്മയമായ പാമ്പന്‍ പാലത്തിന്റെ പുനര്‍ നിര്‍മ്മാണം, കൊങ്കണ്‍ റെയില്‍വെ, ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ അടക്കം നിരവധി പദ്ധതികളുടെ അമരത്ത് ഇ ശ്രീധരനുണ്ടായിരുന്നു.
2011ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചെങ്കിലും ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവായി തുടരുകയായിരുന്നു. പാലാരിവട്ടം പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ ചുമതല നല്‍കിയത് കഴിഞ്ഞ വര്‍ഷമാണ്. 9 മാസത്തെ കാലവധിയുണ്ടായിരുന്നെങ്കിലും 5 മാസവും 10 ദിവസവും കൊണ്ട് പാലം പണി പൂര്‍ത്തിയാക്കി ഡിഎംആര്‍സിയിലെ അവസാന ജോലിയും ശ്രീധരന്‍ പൂര്‍ത്തിയാക്കിയത്.
ശ്രീധരന്റെ ബി ജെ പി ബന്ധം മുമ്പേ പ്രശസ്തമാണ്. ബിജെ പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെയാണ് ശ്രീധരന് മുന്നില്‍ അവസരങ്ങളുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനുമറിയാമായിരുന്നു.
എന്നാല്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരും ഗതാഗത മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും ശ്രീധരനുമായി പുലര്‍ത്തിയത് ഊഷ്മള ബന്ധം ആയിരുന്നില്ല. കൊച്ചി മെട്രോയില്‍ ശ്രീധരനെ നിലനിര്‍ത്തിയത് ഉമ്മന്‍ ചാണ്ടിയുടെ പിടിവാശി മാത്രമായിരുന്നു. ഏതായാലും ശ്രീധര ബന്ധം മുതല്‍ നിര്‍ത്തി സി പി എമ്മുകള്‍ തന്നെ സി പി എമ്മിനെതിരെ രംഗത്ത് വരാതിരുന്നാല്‍ ഭാഗ്യം.
"
https://www.facebook.com/Malayalivartha

























