15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

പുതിയ കാലത്തു മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ മാത്രമല്ല, മനുഷ്യരും അരുമമൃഗങ്ങളും തമ്മിലുള്ള വൈകാരികബന്ധങ്ങളും മന:ശാസ്ത്ര വീക്ഷണത്തിലൂടെ പഠനവിധേയമാക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍, ജോലിയില്‍നിന്നു വിരമിച്ചവര്‍, ജീവിതപങ്കാളിയെ നഷ്ടമായവര്‍, മക്കള്‍ മാറിത്താമസിക്കുന്നതുകൊണ്ട് ഒറ്റപ്പെട്ടവര്‍ എന്നിങ്ങനെ ജീവിതത്തിന്റെ ഏകാന്ത തുരുത്തുകളില്‍ അകപ്പെടുന്ന പലര്‍ക്കും ഇന്ന് അടുത്ത സുഹൃത്തുക്കള്‍ നായ്ക്കളും, പൂച്ചയും, വളര്‍ത്തുപക്ഷികളുമാണ്. ഇവിടെ പറയാൻ പോകുന്ന കാര്യവും യഥാർത്ഥത്തിൽ സംഭവിച്ചതാണ് .
ഭോപ്പാൽ: മനുഷ്യനും വളർത്തുമൃഗവും തമ്മിലുള്ള ആത്മബന്ധം എത്രത്തോളം ആഴത്തിലുള്ളതാകാമെന്നതിന് ഹൃദയഭേദകമായ ഉദാഹരണമായി മാറുകയാണ് മധ്യപ്രദേശിലെ ബേതൂളിൽ നിന്നുള്ള സംഭവം. 15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ, ഉടമയുടെ അവസാന യാത്രയിലും ഒപ്പമുണ്ടായിരുന്നു. എന്നാൽ വിലാപയാത്രയ്‌ക്കിടെ കുഴഞ്ഞുവീണ് അതും മരിച്ചതാണ് നാട്ടുകാരെ കണ്ണീരിലാഴ്‌ത്തിയത്.ബേതൂൾ സ്വദേശിയായ പ്രദീപ് ജെയിൻ (67) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് വികാരനിർഭരമായ സംഭവങ്ങൾക്ക് തുടക്കമായത്.
പ്രദീപിന്റെ മരണവിവരം മനസ്സിലാക്കിയതുമുതൽ ‘ഡുഗ്ഗു’ എന്ന വളർത്തുനായ മൃതദേഹത്തിനരികിൽ നിന്ന് മാറിയില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. പ്രദീപിന്റെ ഭൗതികശരീരം വീട്ടിൽ എത്തിച്ച നിമിഷം മുതൽ, കഴിഞ്ഞ 15 വർഷമായി കുടുംബത്തിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞിരുന്ന ഡുഗ്ഗു അങ്ങേയറ്റം അസ്വസ്ഥനായിരുന്നു എന്ന് കുടുംബാംഗങ്ങൾ പറയുന്നു. രാത്രി മുഴുവൻ യജമാനന്റെ അരികിലേക്ക് എത്താൻ ശ്രമിച്ച നായ തുടർച്ചയായി കുരച്ചുകൊണ്ട് തന്റെ സങ്കടം പ്രകടിപ്പിച്ചു കൊണ്ടിരുന്നു.ഭക്ഷണവും വെള്ളവും പോലും ഉപേക്ഷിച്ച നായ രാത്രി മുഴുവൻ ഉടമയുടെ അരികിൽ കിടന്നിരുന്നു.
തിങ്കളാഴ്ച അന്ത്യയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുൻപായി കുടുംബാംഗങ്ങൾ ഡുഗ്ഗുവിനെ യജമാനന്റെ അരികിലേക്ക് കൊണ്ടുവന്നു. പിന്നീട് വിലാപയാത്ര ആരംഭിച്ചപ്പോൾ മൃതദേഹവാഹനത്തെ പിന്തുടർന്ന് ഡുഗ്ഗുവും നടന്നു. ഏതാനും ദൂരം പിന്നിട്ടപ്പോൾ പെട്ടെന്ന് കുഴഞ്ഞുവീണ നായയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടമയുടെ വേർപാട് താങ്ങാനാകാതെയായിരിക്കാം നായയും ജീവൻവിട്ടതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha


























