ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ

അങ്ങനെ വമ്പൻ ടീമുകളെല്ലാം നിലംപരിശാകുന്ന കാഴ്ചയാണ് ലോകകപ്പിൽ കാണുന്നത്. ഇനി അർജൻറീനയാണ് ബാക്കിയുള്ളത്. അടുത്തകളിയിൽ അതറിയാം. ആദിയോടന്തം ആവേശം നിറച്ച സെമി പോരാട്ടത്തിൽ ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തകർത്ത് സ്പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. 2010 ൽ ചാംപ്യന്മാരായ ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ കടക്കുന്നത്. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ ആദ്യ ലീഡ് പിടിച്ചത്. ഈ ലോകകപ്പിൽ ആദ്യമായി ഫ്രാൻസ് പിന്നിലായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പെഡ്രോ പോറോയാണ് സ്പെയിനിന്റെ ലീഡുയർത്തിയത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഫ്രാൻസിന്റെ മുന്നേറ്റമാണ് കണ്ടത്. സ്പാനിഷ് ബോക്സിലേക്ക് തുടർച്ചയായി ഫ്രഞ്ച് പട കടന്നുകയറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല. 15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചൽ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. പിന്നാലെ പ്രത്യാക്രമണം നടത്തിയ ഫ്രാൻസ് സ്പാനിഷ് ബോക്സിൽ എത്തിയെങ്കിലും പ്രതിരോധം ഭേദിക്കാനായില്ല. 20–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്ക് മാർക് കുക്കുറെല്ല നീട്ടി നൽകിയ ക്രോസ് സ്വീകരിക്കാൻ ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലാണ് മികേൽ ഒയർസബാൽ ഗോൾ നേടിയത്.
ഗോൾ നേടിയതോടെ സ്പെയിൻ ഫ്രഞ്ച് ബോക്സിലേക്ക് തുടരെ ആക്രമണം അഴിച്ചുവിട്ടു. ഇതിനിടെ പരുക്കേറ്റ് ഫ്രാൻസ് താരം വില്യം സലിബ മൈതാനം വിട്ടതോടെ മാക്സെൻസ് ലക്രോയിസ് പകരക്കാരനായി ഇറങ്ങി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ ഗോൾ മടക്കാൻ ഫ്രാൻസ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യ പകുതിയിൽ സ്പെയിൻ 5 ഗോൾ ശ്രമങ്ങൾ നടത്തിയപ്പോൾ ഫ്രാൻസിന് രണ്ട് അവസരങ്ങൾ മാത്രമാണ് ലഭിച്ചത്.
രണ്ടാം പകുതിയുടെ തുടക്കത്തിലും സ്പെയിൻ വർധിതവീര്യത്തോടെ ആക്രമണം തുടർന്നു. 58 ാം മിനിറ്റിൽ പെഡ്രോ പോറോയുടെ ഗോളിൽ സ്പെയിൻ ലീഡ് രണ്ടാക്കി ഉയർത്തി. ഡാനി ഓൽമോയ്ക്ക് പാസ് നൽകി ബോക്സിലേക്ക് കുതിക്കുന്നതിനിടെ കാലിലേക്ക് തിരികെ ലഭിച്ച പാസ് സ്വീകരിച്ച് ഫ്രഞ്ച് ഗോൾ കീപ്പർ മിക് മൈഗ്നാനെ കാഴ്ചക്കാരനാക്കി പെഡ്രോ പോറോയുടെ ഗംഭീര ഷോട്ട് വലയിൽ (2–0). മൂന്നു മിനിറ്റിനകം ലമീൻ യമാൽ വീണ്ടും ഫ്രഞ്ച് വല ചലിപ്പിച്ചെങ്കിലും ലൈൻസ്മാൻ ഓഫ് സൈഡ് വിളിച്ചു.
രണ്ട് ഗോളുകൾ വഴങ്ങിയതോടെ ഫ്രഞ്ച് താരങ്ങൾ മാനസികമായി തകർന്നെന്ന് അവരുടെ ശരീരഭാഷയിൽ നിന്നു വ്യക്തമായിരുന്നു. അത് അവരുടെ നീക്കങ്ങളിലും പ്രതിഫലിച്ചു. അതിനിടെ ഗോളെന്നുറച്ച കിലിയൻ എംബപെയുടെ അതിശക്തമായ ഷോട്ട് മാർക് കുക്കുറെല്ലയുടെ കാലിൽ തട്ടി പോസ്റ്റിനു പുറത്തേക്ക്. അവസാന മിനിറ്റുകളിൽ ഗോൾ മടക്കാൻ ഫ്രാൻസ് നീക്കങ്ങൾ നടത്തിയെങ്കിലും സ്പാനിഷ് പ്രതിരോധം ഭേദിക്കാനായില്ല. ഇതോടെ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ടെത്തിയ ഫ്രാൻസിന് നിരാശയോടെ മടക്കം. പ്രതിരോധക്കരുത്തിനൊപ്പം ആക്രമണത്തിനും മുർച്ചകൂട്ടി ഫ്രഞ്ച് പടയെ നേരിട്ട സ്പെയിൻ ആധികാരിക ജയത്തോടെ ഫൈനലിലേക്ക്.
‘ഫ്രാൻസിനെ തോൽപിക്കുന്നവർക്ക് ഈ ലോകകപ്പ് വിജയിക്കാം’. ലോകകപ്പിലെ ഫ്രാൻസിന്റെ അപരാജിതക്കുതിപ്പിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ വാചകമായിരുന്നു ഇത്. കിലിയൻ എംബപെയും ഒസ്മാൻ ഡെംബലെയും നയിക്കുന്ന ആക്രമണ നിര ഈ ലോകകപ്പിലെ ഏതു കൊമ്പൻമാരെയും മുട്ടുകുത്തിക്കാൻ പോന്നതാണ്. ലോകകപ്പിൽ ഫ്രാൻസിന്റെ 16 ഗോളുകളിൽ 13 ഉം ഇരുവരുടെയും വകയാണ്. (എംബപെ എട്ടും ഡെംബലെ അഞ്ചും ഗോളുകൾ). എന്നാൽ ഗോളടിവീരൻമാർ അവസാന മിനിറ്റുവരെ നിന്നുപൊരുതിയിട്ടും ഒറ്റ ഗോൾ പോലും സെമി ഫൈനലിൽ നേടാൻ കഴിഞ്ഞില്ല. ഒറ്റക്കാരണം മാത്രം സ്പെയിനിന്റെ കടുകട്ടി പ്രതിരോധവും ഗോൾ കീപ്പർ ഉനാസ് സിമോണും. അവിടെയാണ് ഫ്രാൻസിനു കണക്കുകൂട്ടലുകൾ തെറ്റിപ്പോയത്. ഫലം ചരിത്രത്തിലെ രണ്ടാം ഫൈനലിലേക്ക് രണ്ടു ഗോൾ വിജയവുമായി സ്പാനിഷ് നിര മാർച്ച് ചെയ്തു. 20ന് നടക്കുന്ന ഫൈനലിൽ സ്പെയിന് എതിരാളികൾ അർജന്റീനയായാലും ഇംഗ്ലണ്ടായാലും അവർ ഫ്രാൻസിനോളം ഭീഷണിയാകില്ല. ഫ്രാൻസിനെ വീഴ്ത്തിയവർ കപ്പടിക്കുമെന്ന പ്രവചനം ശരിയായാൽ 2010ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകപ്പ് ഉയർത്തും.
മൊറോക്കോയെ ക്വാർട്ടറിൽ നേരിട്ട ടീമിൽ രണ്ടു മാറ്റങ്ങളുമായി ഫ്രഞ്ച് പരിശീലകൻ ദിദിയെ ദെഷാം ഫ്രാൻസ് ടീമിനെ ഇറക്കിയത്. ഒറെലിയൻ ചൊവേമനിയും ബ്രാഡ്‍ലി ബാർക്കോളയും കളിക്കാനിറങ്ങി. എന്നാൽ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ഇറക്കാനായിരുന്നു സ്പെയിനിന്റെ തീരുമാനം. ആറാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായ ആദ്യ കോർണർ കിക്കോടെയാണ് മത്സരം ചൂടുപിടിച്ചത്. മിച്ചൽ ഒലിസെയെടുത്ത കോർണറിൽ അഡ്രിയൻ റാബിയോട്ടിന്റെ ശ്രമം ഗോൾ കിക്ക് മാത്രമായി കലാശിച്ചു. ആറാം മിനിറ്റിൽ സ്പാനിഷ് താരം ഡാനി ഒൽമോയെ ബോക്സിനു തൊട്ടുമുന്നിൽ വീഴ്ത്തിയതിന് ഫ്രഞ്ച് താരം അഡ്രിയൻ റാബിയോട്ടിന് യെല്ലോ കാർഡ് ലഭിച്ചു. മറുപടിയിൽ അലക്സ് ബെന എടുത്ത ഫ്രീകിക്ക്, ഫ്രാൻസ് താരങ്ങൾ പ്രതിരോധിച്ചു.
15–ാം മിനിറ്റിൽ പന്തുമായി മുന്നേറാൻ ശ്രമിച്ച സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിയെ മിച്ചൽ ഒലിസെ ഫൗൾ ചെയ്തു വീഴ്ത്തി. ഫ്രീകിക്കിൽ സ്പെയിനിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. എന്നാൽ പന്തുമായി ഫ്രാൻസ് നടത്തിയ കൗണ്ടർ അറ്റാക്കിൽ ഗോൾ വഴങ്ങാതെ സ്പെയിൻ കഷ്ടിച്ചു പിടിച്ചുനിന്നു. മിച്ചൽ ഒലിസെയുടെ ഗോൾ ശ്രമം സ്പാനിഷ് താരം പെഡ്രോ പോറോ പ്രതിരോധിച്ചു. 20–ാം മിനിറ്റിലെ ഒരു പിഴവിന്റെ പേരിൽ ഫ്രാൻസിന് പെനാൽറ്റി വഴങ്ങേണ്ടിവന്നത് ആദ്യ പകുതിയുടെ ഗതി തന്നെ മാറ്റിയെഴുതി. 20–ാം മിനിറ്റിൽ ഫ്രഞ്ച് ബോക്സിലേക്കു പന്തു നീട്ടി നൽകാൻ സ്പാനിഷ് താരം മാർക് കുക്കുറെല്ലയുടെ ശ്രമം. പന്തിനായി ഓടിക്കയറിയ ലമീൻ യമാലിനെ ഫ്രഞ്ച് താരം ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തി. പെനാൽറ്റി കിക്കെടുത്ത മികേൽ ഒയർസബാൽ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് ലക്ഷ്യം വച്ചു. ഫ്രഞ്ച് ഗോൾ കീപ്പർ ഡൈവ് ചെയ്തെങ്കിലും പ്രതിരോധിക്കാൻ സാധ്യമായില്ല. സ്പെയിൻ 1–0ന് മുന്നിൽ.
30–ാം മിനിറ്റിൽ ഫ്രാൻസ് താരം വില്യം സലിബ പരുക്കേറ്റു ഗ്രൗണ്ടിൽനിന്നു മടങ്ങിയതും ഫ്രാൻസിനു തിരിച്ചടിയായി. മാക്സെൻസ് ലക്രോയിസ് പകരക്കാരനായി ഇറങ്ങി. 34–ാം മിനിറ്റിൽ പന്തുമായി ഫ്രഞ്ച് ബോക്സിലേക്കു കയറിയ സ്പാനിഷ് താരം അല്ക്സ് ബെനയെ ഫ്രഞ്ച് ഗോൾ കീപ്പർ ഫൗൾ ചെയ്തു. എന്നാൽ റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി. 36–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിന്റെ ഇടതു വിങ്ങിൽനിന്നു പന്തുമായി ബ്രാഡ്‍ലി ബാർക്കോളയുടെ നീക്കം. സ്പാനിഷ് പ്രതിരോധ താരങ്ങളെ വെട്ടിയൊഴിഞ്ഞ ബാർക്കോള ബോക്സിനു പുറത്തുനിന്നു ഷോട്ട് എടുത്തെങ്കിലും ബാറിനു മുകളിലൂടെ പന്ത് പുറത്തേക്കാണു പോയത്. 42–ാം മിനിറ്റിൽ പന്തു പിടിച്ചെടുത്ത് ആക്രമണം നയിക്കാനുള്ള ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപെയുടെ ശ്രമം ബോക്സിനു പുറത്തേക്ക് ഇറങ്ങി സ്പാനിഷ് ഗോളി ഉനായ് സിമോൺ തടഞ്ഞു.
ആദ്യ പകുതിക്ക് ആറു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ഈ സമയമത്രയും സമനില പിടിക്കുന്നതിനായി സ്പാനിഷ് ബോക്സിൽ തുടർച്ചയായി ഫ്രാൻസ് മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരത്തിനൊത്ത് ഉയർന്ന സ്പെയിൻ പ്രതിരോധ താരങ്ങൾ എല്ലാം തടഞ്ഞു. ആദ്യ പകുതിയിൽ ഒരു ഓൺടാർഗറ്റ് ഷോട്ട് പോലും ഫ്രാൻസിന് ഇല്ലായിരുന്നു. അതേസമയം അഞ്ച് ഗോൾ ശ്രമങ്ങൾ നടത്തിയ സ്പെയിൻ പന്തടക്കത്തിലും മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഫ്രഞ്ച് മധ്യനിരയിൽ പരിശീലകൻ ദിദിയെ ദെഷാം മാറ്റം കൊണ്ടുവന്നു. അഡ്രിയൻ റാബിയോട്ടിനു പകരം മാനു കോനെ ഇറങ്ങി. എന്നാൽ കളിയുടെ ഗതി സ്വന്തമാക്കാൻ അവർക്കായില്ല. രണ്ടാം പകുതിയുടെ തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണം സ്പെയിന്. 52–ാം മിനിറ്റിൽ സ്പാനിഷ് താരം ഒയർസബാലിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തിൽ ബാറിനു മുകളിലൂടെ പുറത്തുപോയി. 57–ാം മിനിറ്റിൽ ബ്രാഡ്‍ലി ബാർകോളയെ പിൻവലിച്ച ഫ്രാൻസ്, ഡെസിറെ ഡുവോയെ പകരക്കാരനാക്കി. 58–ാം മിനിറ്റിൽ ഫ്രാൻസിന്റെ സമനില മോഹങ്ങൾ കാറ്റിൽ പറത്തി, സ്പെയിൻ രണ്ടാം ഗോൾ നേടി. ബോക്സിനു വെളിയിൽനിന്ന് പെഡ്രോ പോറോ, ഡാനി ഓൽമോയ്ക്ക് പാസ് നൽകി ബോക്സിലേക്ക് ഓടിക്കയറി. റിവേഴ്സ് പാസിൽ പന്തു വാങ്ങി പെനാൽറ്റി ഏരിയയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ പോറോയുടെ ഫിനിഷിങ്. സ്പെയിൻ 2– ഫ്രാൻസ് 0. തൊട്ടുപിന്നാലെ ലമീൻ യമാലും വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്ലാഗ് ഉയർത്തി.
63–ാം മിനിറ്റിൽ ഇടതു വിങ് വഴി, കിലിയൻ എംബപെ സ്പാനിഷ് ബോക്സിലെത്തിയെങ്കിലും, ഗോൾ നീക്കം ഉനായ് സിമോൺ പ്രതിരോധിച്ചു. 67–ാം മിനിറ്റിൽ ബോക്സിൽനിന്ന് എംബപെ എടുത്ത ഷോട്ട് സ്പാനിഷ് താരം മാർക് കുക്കുറെല്ലയുടെ പ്രതിരോധത്തിൽ തട്ടി ഗതിമാറിപ്പോയി. ഹൈഡ്രേഷൻ ബ്രേക്കിനു ശേഷം ഫ്രാൻസ് വീണ്ടും രണ്ടു മാറ്റങ്ങൾ കൊണ്ടുവന്നു. മിച്ചേൽ ഒലിസെയും ലുകാസ് ഡിഗ്നെയും ഗ്രൗണ്ട് വിട്ടപ്പോൾ, തിയോ ഹെർണാണ്ടസും റയാൻ ചെർക്കിയും പകരക്കാരായി. ഒയർസബാലിനെ പിൻവലിച്ച സ്പെയിൻ ഫെറാൻ ടോറസിനെയും ഇറക്കി.
ഇംഗ്ലണ്ടിനെ ‘തളർത്താൻ’ അർജന്റീനയുടെ ‘സൈക്കോളജിക്കൽ മൂവ്’; എവേ ജഴ്സി ധരിക്കാൻ അനുമതി തേടി; അതിനൊരു കാരണമുണ്ട്
76–ാം മിനിറ്റിൽ ഫ്രഞ്ച് ഫോർവേഡ് എംബപെയെ സ്പാനിഷ് ഫോർവേഡ് ലമീൻ യമാൽ ഫൗൾ ചെയ്തു വീഴ്ത്തി. ഫ്രീകിക്ക് ലഭിച്ചെങ്കിലും ഫ്രാൻസിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. 81–ാം മിനിറ്റിൽ ഗോളി ഉനായ് സിമോണിന്റെ തീക്കളി ഒരിക്കൽകൂടി സ്പെയിനെ രക്ഷിച്ചു. കിലിയൻ എംബപെയുടെ മുന്നേറ്റം തടയുന്നതിനായി ഓടിക്കയറിലെ സിമോണിന് പന്തു നഷ്ടമായി. ഗതിമാറിപ്പോയ പന്ത് ഫ്രഞ്ച് താരം ഡെസിറെ ഡുവോയുടെ കാലിലെത്തി. എന്നാൽ ഗോൾ പോസ്റ്റിനു മുന്നിൽ തിരികെയെത്തി താരത്തിന്റെ ഷോട്ടും സിമോൺ കൃത്യമായി പിടിച്ചെടുത്തു. 88–ാം മിനിറ്റിൽ സ്പാനിഷ് ബോക്സിനു തൊട്ടുമുന്നിൽ ഡെസിറെ ഡുവോയെ ലമീൻ യമാൽ ഫൗൾ ചെയ്തു വീഴ്ത്തി. കിലിയൻ എംബപെയുടെ ഫ്രീകിക്ക് ബാറിനു മുകളിലൂടെ പുറത്തേക്കുപോയി.
രണ്ടാം പകുതിക്ക് ഏഴു മിനിറ്റാണ് ഇൻജറി ടൈമായി അനുവദിച്ചത്. ഈ സമയത്തും ഫ്രഞ്ച് ആക്രമണത്തിനു കുറവൊന്നുമുണ്ടായിരുന്നില്ല. 90+5–ാം മിനിറ്റിൽ ബോക്സിൽനിന്ന് ഫ്രഞ്ച് താരം ഒസ്മാൻ ഡെംബലെ എടുത്ത ഷോട്ട് സ്പാനിഷ് ഗോളി കൃത്യമായി കൈപ്പിടിയിലാക്കി. അവസാന മിനിറ്റുകളിൽ ഒരു ഗോളെങ്കിലും മടക്കാൻ ഫ്രഞ്ച് താരങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ. എന്നാൽ അതും സാധിക്കാതെ വന്നതോടെ ഫ്രാൻസിനു സമ്പൂർണ നിരാശ. ടീമിനൊപ്പമുള്ള അവസാന ലോകകപ്പിൽ പരിശീലകൻ ദിദിയെ ദെഷാമിനും കപ്പില്ലാതെ മടക്കം. ഫ്രാൻസിന്റെ കളി കണ്ടാൽ ഇന്ന് അവരുടെ ഓഫ് ഡേ ആണെന്നു തോന്നിപ്പോകും. പക്ഷേ അതു സംഭവിച്ചത് സെമി ഫൈനൽ ദിവസമായിപ്പോയി.
2010ന് ശേഷം ആദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനൽ കളിക്കുന്നത്.അന്ന് നെതർലൻഡ്സിനെ ഒരു ഗോളിന് തോൽപിച്ച് സ്പെയിൻ കന്നിക്കിരീടം ഉയർത്തിയിരുന്നു. 13 ഗോളുകളാണ് ഈ ലോകകപ്പിൽ സ്പെയിൻ അടിച്ചത്. അഞ്ചു ഗോളുകൾ നേടിയ മികേൽ ഒയർസബാലാണു ടോപ് സ്കോറർ. തകർത്തു കളിക്കുമ്പോഴും ഗോൾമഴ പെയ്യിക്കാൻ ലമീൻ യമാലിനു സാധിച്ചിട്ടില്ല. ഒരാളെ കേന്ദ്രീകരിച്ചല്ല കളിയെന്നതുകൊണ്ടു തന്നെ സ്പാനിഷ് ടീമിൽ ഗോളടിക്കാൻ ആളുകൾ ഏറെയുണ്ട്. ഫൈനലിൽ ഹാരി കെയ്നെയോ, മെസ്സിയെയോ തടയാൻ ആളുണ്ടോ എന്നതാണു മറ്റൊരു ചോദ്യം. സിമോൺ ഈ ഫോം തുടർന്നാൽ അത് എന്തെളുപ്പം!
അതേസമയം ലയണൽ മെസ്സി പിന്നിലേക്ക് ഇറങ്ങിക്കളിക്കാത്തത് സെമി ഫൈനലിൽ ഇംഗ്ലണ്ട് ടീമിന് മുതലാക്കാനാകുമെന്ന് ഇതിഹാസ ഫുട്ബോൾ താരം വെയ്ൻ റൂണി. അതേസമയം ഫൈനൽ തേഡിൽ മെസ്സി അസാമാന്യ മികവാണ് പുലർത്തുന്നതെന്നും മുൻ ഇംഗ്ലണ്ട് താരം ചൂണ്ടിക്കാട്ടി. അർജന്റീന – ഇംഗ്ലണ്ട് സെമി ഫൈനൽ മത്സരം നടക്കാനിരിക്കെ ബിബിസി സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു മുൻ ഇംഗ്ലണ്ട് താരമായ റൂണി.
‘‘അദ്ദേഹം പിന്നോട്ട് ഓടുന്നില്ല, പക്ഷേ ജൂഡ് ബെല്ലിങ്ഹാമിനെപ്പോലെ അദ്ദേഹത്തിന് വലിയ നിമിഷങ്ങളുണ്ട്. കളിക്ക് ഗുണനിലവാരവുമുണ്ട്. മെസ്സിയുടെ മികവ് തീരുമാനമെടുക്കുന്നതിലാണ്. കളിയുടെ നിർണായക ഘട്ടങ്ങളിൽ അദ്ദേഹമെടുക്കുന്ന തീരുമാനങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. മെസ്സിയെ മാർക്ക് ചെയ്യാൻ ഏകാഗ്രതയും ആശയവിനിമയവും അത്യാവശ്യമാണ്. സാധാരണയായി നമ്മൾ എടുക്കാത്ത പൊസിസഷുനകൾ ഏറ്റെടുക്കുന്നതിനെക്കുറിച്ച് സഹതാരങ്ങളുമായി ആശയവിനിമയം നടത്തണം.’– വെയ്ൻ റൂണി പറഞ്ഞു.
‘ഇംഗ്ലണ്ടിന്റെ ടീമിൽ സാങ്കേതികമായി കൂടുതൽ പ്രാവീണ്യമുള്ള കളിക്കാരുണ്ട്. ജൂഡ് ബെല്ലിങ്ഹാം മികച്ച ഫോമിൽ നിൽക്കുമ്പോൾ ഇംഗ്ലണ്ടിന് അർജന്റീനയെ കളിക്കളത്തിൽ അട്ടിമറിക്കാൻ കഴിയും.’’– റൂണി പറഞ്ഞു.
അതേസമയം, കൃത്യ സമയത്ത് കളി തിരിക്കാൻ കഴിവുള്ള മെസ്സിയെ ശ്രദ്ധിക്കണമെന്നാണ് റൂണിയുടെ സഹതാരമായിരുന്ന മൈക്ക റിച്ചാർഡ്സ് ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നൽകിയത്. ‘ഇംഗ്ലണ്ടിന് അർജന്റീനയെ മറികടക്കാൻ കഴിയും. അവർക്ക് മെസ്സി എന്ന പ്രതിഭ മാത്രമേയുള്ളൂ. ബാക്കിയുള്ളവരെല്ലാം അവനുവേണ്ടി കളിക്കുന്നു. എല്ലാവർക്കും ആകാംക്ഷയുണർത്തുന്ന മത്സരമായിരിക്കുമിത്.
മെസ്സി പിന്നോട്ട് ഓടാത്തതുകൊണ്ട് അദ്ദേഹത്തെ മാർക്ക് ചെയ്യുന്നത് അസാധ്യമാണ്. ചെറിയ ഇടങ്ങളിലേക്കാണ് മെസ്സി പോകുന്നത്. ശരിയായ സമയത്ത് അദ്ദേഹം സ്വിച്ച് ഓൺ ചെയ്യും, അതിനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. മെസ്സിക്ക് വ്യക്തിത്വവും പ്രഭാവലയവുമുണ്ട്. ഏതൊരു ഫുട്‌ബോളറെക്കാളും മികച്ച പ്രഭാവലയം മെസ്സിക്കുണ്ട്. മെസ്സിയുടെ ആ പ്രഭാവലയം അടുത്ത ലെവലിലേക്ക് എത്തും. അത് രസകരമായിരിക്കും.’– റിച്ചാർഡ്‌സ് കൂട്ടിച്ചേർത്തു.
"
https://www.facebook.com/Malayalivartha
























