പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ ശാസന ;പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം
പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സീന് സിപിഐയുടെ ശാസന. മുഹ്സിൻ പാർട്ടിയുമായി ഒത്തുപോകുന്നതിൽ വീഴ്ച വരുത്തിയെന്നും ഈ തെറ്റ് തിരുത്തണമെന്നുമാണ് സിപിഐ ജില്ലാ എക്സിക്യൂട്ടീവിന്റെ നിർദ്ദേശം. ശാസനയ്ക്ക് പിന്നാലെ മുഹ്സിനെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തി. മുഹ്സിൻ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം മുഹ്സിനെതിരെ വിർമശനവുമായി രംഗത്തെത്തിയിരുന്നു. മുഹ്സീന് പകരം ജില്ലാ എക്സിക്യൂട്ടീവ് ഒ കെ സെയ്ദലവിയെ മത്സരിപ്പിക്കണമെന്നായിരുന്നു ഈ വിഭാഗത്തിന്റെ നിർദ്ദേശം.പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാർത്ഥികളുടെ സാധ്യത പട്ടികയും ജില്ലാ എക്സിക്യൂട്ടീവ് തയ്യാറാക്കി. പട്ടാമ്പിയിൽ മുഹ്സീനൊപ്പം ഒ കെ സെയ്ദലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യത പട്ടികയിലുണ്ട്. മണ്ണാർകാടേക്ക് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠൻ പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡൻ്റ് കബീർ എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. തന്നെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് രാജ് എക്സിക്യുട്ടീവിൽ പറഞ്ഞു.കോട്ടയം വൈക്കത്ത് സി കെ ആശയായിരിക്കും സിപിഐയുടെ സ്ഥാനാർത്ഥി. ആശയുടെ പേര് കോട്ടയം ജില്ലാ എക്സിക്യൂട്ടീവ് സംസ്ഥാന സമിതിക്ക് നിർദ്ദേശിച്ചു. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശേരി വേണമെന്ന് ജില്ലാ എക്സിക്യൂട്ടീവിൽ ആവശ്യമുയർന്നു.അതെ സമയം പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍.
പാലക്കാട് നഗരത്തില്‍ ബാലനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.ബാലന്റെ ഭാര്യ ഡോ. പി.കെ ജമീലയെ തരൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ലെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ ജനാധിപത്യ പ്രക്രിയയാണ് നടക്കുന്നതെന്നും ബാലന്‍ പറഞ്ഞു. ചില പേരുകള്‍ കേള്‍ക്കും , പിന്നീട് മാറും. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. പത്താം തീയതി പി.ബിയുടെ അംഗീകാരത്തോട് കൂടിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തനിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ചത് ഇരുട്ടിന്റെ സന്തതികളാണെന്ന് ബാലന്‍ പറഞ്ഞു.പി.കെ ജമീലയെ തരൂരില്‍ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനിടെയാണ് എ.കെ ബാലനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.മണ്ഡലം കുടുംബസ്വത്താക്കാന്‍ നോക്കിയാല്‍ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചടിക്കുമെന്നും അധികാരമില്ലാതെ ജീവിക്കാനാകാത്തവര്‍ തുടര്‍ഭരണം ഇല്ലാതാക്കുമെന്നുമാണ് പോസ്റ്ററില്‍ പറയുന്നത്. തരൂരിനൊപ്പം മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലിയും പാലക്കാട് സി.പി.ഐ.എമ്മില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha