ഇനി ഒരു അമ്മയ്ക്കും ഈ അവസ്ഥ വരരുത്; സ്ത്രീകൾക്ക് സുരക്ഷയില്ലെങ്കിൽ എന്തിനു ഈ ഭരണം? വാളയാർ പെൺകുട്ടികളുടെ അമ്മ, സമരം അടുത്ത ഘട്ടത്തിലേക്ക്
വാളയാർ പെൺകുട്ടികളുടെ അമ്മ നയിക്കുന്ന സമരം അടുത്ത ഘട്ടത്തിലേക്ക്. പെൺകുട്ടികളുടെ അമ്മ നയിക്കുന്ന നീതിയാത്ര ഇന്ന് കാസർകോട്ട് നിന്ന് ആരംഭിച്ചു. കാസർകോട് മുതൽ പാറശ്ശാല വരെയാണ് നീതിയാത്ര. കേസ് അട്ടിമറിച്ച പോലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു അമ്മയുടെ ആവശ്യം.
ഇനി ഒരു പോലീസുകാരനും കേസ് അട്ടിമറിയ്ക്കാൻ ധൈര്യം കണികാണിക്കരുതെന്നാണ് അമ്മ പറഞ്ഞത്. മക്കൾക്കും സ്ത്രീകൾക്കും സുരക്ഷയില്ലെങ്കിൽ പിന്നെ എന്തിനാണ് ഭരണമെന്നാണ് അമ്മ ചോദിയ്ക്കുന്നത്. സി പി എമ്മിനെ തോൽപിക്കാനല്ല, ഇനി ഒരു അമ്മയ്ക്കും ഈ അവസ്ഥ വരാതിരിക്കാനാണ് സമരമെന്നാണ് അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.
സ്ഥലം എം.എൽ.എ എൻ.എ നെല്ലിക്കുന്ന് യാത്ര ഉദ്ഘാടനം ചെയ്തു.കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ സമരം നടത്തിയ ഒപ്പു മരത്തിൻെറ ചുവട്ടിൽ നിന്ന് ആരംഭിക്കുന്ന യാത്രയിൽ സി ആർ നീലകണ്ഠൻ, വിളയോടി വേണുഗോപാൽ അടക്കമുള്ള സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ ജാഥയിൽ പങ്കെടുക്കും. ഏപ്രിൽ നാലിന് പാറശ്ശാല ജാഥ സമാപിക്കും. കഴിഞ്ഞ ദിവസം തല മുണ്ഡനം ചെയ്ത അമ്മയുടെ പ്രതിക്ഷേധവും വളരെ ശ്രദ്ധ നേടിയതാണ്.
വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡി.വൈ.എസ്.പി സോജൻ, എസ്.ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തല മുണ്ഡനം ചെയ്തത്.
https://www.facebook.com/Malayalivartha