തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും നേമത്തും പ്രധാന നേതാക്കൾ മത്സരത്തിന് ഇറങ്ങുന്നു... ഇത്തവണ നിർണായകം
തലസ്ഥാനത്ത് വട്ടിയൂര്‍ക്കാവിലും നേമത്തും വലിയ സര്‍പ്രൈസ് കാത്തിരിക്കുകയാണ് . കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ആഞ്ഞ് പിടിക്കുകയാണ്. വട്ടിയൂര്‍ക്കാവ് തിരിച്ച് പിടിക്കുക, നേമത്ത് ശക്തമായ പ്രകടനം നടത്തുക എന്നുള്ളതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതുവരെ പരിഗണനയിലുണ്ടായിരുന്ന പല പേരുകളുടേയും സാധ്യത മങ്ങിയതോടെ രണ്ട് മണ്ഡലങ്ങളലേക്കും പ്രധാന നേതാക്കള്‍ തങ്ങളുടെ മണ്ഡലം വിട്ട് മത്സരത്തിന് ഇങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ കോണ്‍ഗ്രസ് തങ്ങളുടെ അടിയുറച്ച മണ്ഡലമായിട്ടാണ് വട്ടിയൂര്‍ക്കാവിനെ കാണുന്നത്. നായര്‍, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ശക്തമായ സ്വാധീനമാണ് മണ്ഡലത്തിലുള്ളത്. ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും 2011 ലും 2016 ലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിലെ കെ മുരളീധരന് മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടാന്‍ സാധിച്ചു.
എന്നാല്‍ 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ വികെ പ്രശാന്തിനെ ഇറക്കി മണ്ഡലം സിപിഎം തിരിച്ചു പിടിച്ചതോടെ രാഷ്ട്രീയ ചിത്രം ആകെ മാറി. മണ്ഡലത്തില്‍ മികച്ച പ്രതിച്ഛായയുള്ള വികെ പ്രശാന്തിനെ തന്നെ രംഗത്ത് ഇറക്കാനാണ് സിപിഎം ഇത്തവണയും തീരുമാനിച്ചിരിക്കുന്നത്.
മറ്റ് പേരുകളൊന്നും സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്നിട്ടില്ല. ബിജെപിയില്‍ നിന്നും തുടക്കം മുതല്‍ ഉയര്‍ന്ന് കേള്‍ക്കുന്നത് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ അധ്യക്ഷനായ വിവി രാജേഷിന്റെ പേരാണ്. എന്നാല്‍ സുരേഷ് ഗോപി മത്സരിക്കാന്‍ തയ്യാറായാല്‍ വിവി രാജേഷിനെ ജില്ലയിലെ തന്നെ മറ്റൊരു മണ്ഡലത്തിലേക്ക് പരിഗണിച്ചേക്കും.
ഈ സാഹചര്യത്തില്‍ ഇവരോടൊപ്പം പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ തന്നെ വേണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവശ്യം. വേണു രാജാമാണി അല്ലെങ്കില്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന രണ്ട് പേരുകള്‍ ജ്യോതി വിജയകുമാറിന്റേയും ഡി സുദര്‍ശന്റേതുമായിരുന്നു. തിരുവനന്തപുരത്ത് വിവിധ മേഖലകളിലുള്ള പരിചയവും പൊതുസ്വീകാര്യതയും പരിഗണിച്ച് ജ്യോതിക്ക് സീറ്റ് നല്‍കണമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നത്. കെ മുരളീധരനാണ് ഡി സുദര്‍ശന്റെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ അവസാന നിമിഷം പാര്‍ട്ടി വലിയ സസ്‌പെന്‍സ് ഒരുക്കിവെച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതീക്ഷ.
എംപിമാരില്‍ തന്നെ ചിലര്‍ മത്സരിക്കാന്‍ രംഗത്ത് എത്തിയേക്കാമെന്ന പ്രതീക്ഷ വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഉള്ളിലുണ്ട്. നേമത്തും കോണ്‍ഗ്രസിനുള്ളില്‍ ഇതേ സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടി മുതല്‍ വിഎം സുധീരന്റെ വരെ പേര് ഉയര്‍ന്ന് കേട്ട മണ്ഡലമാണ് നേമം. ശക്തമായ സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടതില്ലെന്ന വികാരമാണ് പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. വിജയന്‍ തോമസ് അടക്കമുള്ള നേതാക്കള്‍ സീറ്റ് പ്രതീക്ഷിച്ചെങ്കിലും നേതാക്കള്‍ വഴങ്ങിയില്ല.
ഇതേ തുടര്‍ന്നാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് പാര്‍ട്ടി നേതൃത്വം ഇദ്ദേഹത്തെ അനുനയിപ്പിക്കുകയും ചെയ്തു. വിജയസാധ്യത വളരെ കുറഞ്ഞതാണ് പ്രമുഖ നേതാക്കള്‍ ഇങ്ങോട്ട് മത്സരിക്കാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണം. ഏതായാലും അഭിമാന പോരാട്ടമായിരിക്കും രണ്ട് മണ്ഡലങ്ങളിലും കാണാന്‍ പോകുന്നത്.
https://www.facebook.com/Malayalivartha