സ്ഥാനാർഥി നിർണയത്തിലെ അസ്വസ്ഥതകൾ പുകയുന്നു ;പ്രതിഷേധങ്ങൾ തെരുവിലേക്കും ,നേതാക്കളെ ഞെട്ടിച്ച് പൊന്നാനിയിൽ കൂട്ട രാജി
സി പി എമ്മിനെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണ് ഇത്തവണത്തെ നിയമസഭാ തിരെഞ്ഞെടുപ്പ് .ഭരണം നിലനിർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയാണ് സി പി എം .ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദങ്ങളെ അതിജീവിക്കേണ്ടതും വളരെ അത്യാവശ്യമാണ് .അത് മുന്നിൽ കണ്ടാണ് ഇപ്പോൾ സി പി എമ്മിന്റെ മുന്നോട്ട് പോക്ക് .എന്നാൽ സ്ഥാനാർഥി നിർണയം വലിയ വെല്ലുവിളിയാണ് ഇപ്പോൾ സി പി എമ്മിന് .വി എസ് മോഡൽ പ്രതിഷേധങ്ങളും പൊട്ടിത്തെറികളും സി പി എമ്മിന് വലിയ തലവേദന സൃഷ്ടിക്കുകയാണ് .ഇതിൽ ഏറ്റവും പ്രധാനം ഈ പൊട്ടിത്തെറികളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാത്ത സി പി എമ്മിന്റെ പരിചയ കുറവാണ് .ഈ പരിചയ കുറവ് സി പി എമ്മിൽ ഉണ്ടാക്കുന്ന സങ്കീർണത ചെറുതല്ല .സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ സിപിഎം നേരിടുന്നത് പരിചിതമല്ലാത്ത പ്രതിഷേധങ്ങൾ. അണികളുടെ പോസ്റ്റർ പ്രതിഷേധം സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലേക്കു വ്യാപിച്ചതോടെ നേതൃത്വം പ്രതിരോധത്തിലായി. സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കൾ രാജിവച്ചതോടെ പൊന്നാനിയിൽ പാർട്ടിക്കു പൊള്ളി. തനിക്കുവേണ്ടി പൊന്നാനിയിൽ പ്രതിഷേധം നടത്തിയവരെ തള്ളി ടി.എം.സിദ്ദിഖ് രംഗത്തെത്തി. കുറ്റ്യാടി മണ്ഡലം കേരള കോണ്‍ഗ്രസിനു നൽകിയതിന്റെ പേരിൽ തന്റെ പേരുപയോഗിച്ച് നടത്തുന്ന പ്രതിഷേധത്തിൽനിന്ന് പിൻമാറണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടിയും വ്യക്തമാക്കി. പ്രതിഷേധങ്ങളുണ്ടായാലും സ്ഥാനാർഥി നിർണയത്തിൽനിന്ന് പിന്നോട്ടില്ലെന്നു സിപിഎം നേതൃത്വം വ്യക്തമാക്കുന്നു.
മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് 2006ൽ സീറ്റു നിഷേധിച്ചതിനെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും പ്രകടനങ്ങൾ നടന്നതുമാണ് പാർട്ടിക്കു മുന്നിലുള്ള മുന്നനുഭവം. പിന്നീട് വിഎസ് തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് മുഖ്യമന്ത്രിയായി. അന്ന് ഉന്നതനായ നേതാവിനുവേണ്ടിയാണ് പ്രതിഷേധം അരങ്ങേറിയതെങ്കിൽ വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇപ്പോഴത്തെ പ്രതിഷേധങ്ങൾ പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തുടർഭരണം ലക്ഷ്യമിട്ടിറങ്ങുന്ന തിരഞ്ഞെടുപ്പിൽ ആ സാധ്യത ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രതിഷേധം നടന്ന മേഖലകളിലെ ഭിന്നതകളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യാനാണ് പാർട്ടി ആലോചിക്കുന്നത്.പൊന്നാനിയിലാണ് ഏറ്റവും വലിയ പ്രതിഷേധം നടക്കുന്നത്. പൊന്നാനിയിൽ പി.നന്ദകുമാറിനു പകരം ടി.എം.സിദ്ദിഖിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രകടനത്തിൽ നൂറു കണക്കിനുപേർ പങ്കെടുത്തു. ‘നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധം. സിദ്ദിഖിനു സീറ്റു നൽകാത്തതിൽ പ്രതിഷേധിച്ച് സിപിഎം എരമംഗലം ലോക്കൽ കമ്മിറ്റിയിലെ 4 അംഗങ്ങളും ഒരു ബ്രാഞ്ച് സെക്രട്ടറിയും രാജിവച്ചു. കൂടുതൽപേർ രാജിക്കൊരുങ്ങുന്നു.കളമശേരിയിൽ പി.രാജീവ് വേണ്ട ചന്ദ്രൻപിള്ള മതിയെന്ന തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ലീഗാണ് പോസ്റ്ററുകൾക്കു പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. യു.ആർ. പ്രദീപിനെ മാറ്റി കെ. രാധാകൃഷ്ണനെ ചേലക്കരയിൽ സ്ഥാനാർഥിയാക്കിയതിനെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കാസർകോട് മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന കെ.ആർ. ജയാനന്ദനെതിരെയും പോസ്റ്ററുകൾ നിരന്നു.
സിപിഎം കുറ്റ്യാടി മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകാനുള്ള തീരുമാനം റിപ്പോര്‍ട്ടു ചെയ്തു പുറത്തിറങ്ങിയ കേന്ദ്ര കമ്മിറ്റി അംഗം ഇളമരം കരീമിനെ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർഥിയാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. റാന്നി സീറ്റ് കേരള കോൺഗ്രസിനു വിട്ടു നൽകിയതിനെതിരെയും പ്രവർത്തകരുടെ പ്രതിഷേധം ശക്തമാണ്. ലോക്കൽ കമ്മിറ്റി യോഗത്തിൽനിന്ന് പ്രവർത്തകർ ഇറങ്ങിപോയി. ജി.സുധാകരനെയും ടി.എം.തോമസ് ഐസക്കിനെയും സ്ഥാനാർഥിപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.
https://www.facebook.com/Malayalivartha
























