ശബരിമല വിഷയത്തിൽ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല; പിണറായി വിജയന് അന്തസുണ്ടെങ്കിൽ നിലപാട് തെറ്റിയെന്ന് പറയണം

ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവിൽ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത് എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ശബരിമല വിഷയം വീണ്ടുമുയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കാനുള്ള യു.ഡി.എഫ് തന്ത്രത്തില്‍ വീഴേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഒരുക്കിയ കെണിയായാണ് സി.പി.എം ഇതിനെ കാണുന്നത്. അതിനാല്‍ ശബരിമല വിഷയം അവഗണിച്ച് മുന്നോട്ടു പോകാനാണ് സി.പി.എം തീരുമാനം. തദ്ദേശഭരണ തെരഞ്ഞെടുപ്പിൻ്റെ ആത്മവിശ്വാസത്തിലായിരുന്ന എല്‍.ഡി.എഫിനെ ശബരിമല വിഷയം തീര്‍ത്തും പ്രതിരോധത്തിലേക്ക് മാറ്റിയ പശ്ചാത്തലത്തിലാണ് വിഷയത്തെ അവഗണിച്ച് മുന്നോട്ടു പോകാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നാരംഭിച്ച കേരള രക്ഷായാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കിയിരുന്നത്. സുപ്രീംകോടതി സ്റ്റേ ചെയ്യാതിരുന്നിട്ടും സര്‍ക്കാര്‍ എന്തു കൊണ്ടാണ് ശബരിമലയില്‍ ഇപ്പോള്‍ യുവതി പ്രവേശനം നടത്താതിരുന്നതെന്നും ഇക്കാര്യത്തിലുള്ള സര്‍ക്കാരിൻ്റെ തിടുക്കമാണ് കേരളത്തെ കലാപ ഭൂമിയാക്കിയതെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു. സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ എന്നും ഉമ്മന്‍ചാണ്ടി അന്ന് ചോദിച്ചിരുന്നു.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലക്കായി നിയമ നിര്‍മാണം കൊണ്ടുവരുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അന്നത്തെ പ്രഖ്യാപനം. സുപ്രീംകോടതി വിധിക്കെതിരെ നിയമ നിര്‍മാണത്തിന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെൻ്റ് തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. ശബരിമല വിഷയം സജീവ ചര്‍ച്ചയായതോടെ പ്രതിരോധത്തിലായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഇതിനെ അവഗണിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.
“ഈ കബളിപ്പിക്കൽ നിർത്തിക്കൂടേ? എത്ര ഈ നാളായി കബളിപ്പിക്കൽ. ദേവസ്വം മന്ത്രി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യച്ചൂരി പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പിണറായി വിജയൻ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നു. ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് പറയാൻ? ഞാൻ വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കിൽ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതിൽ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണം.”- ചെന്നിത്തല പറഞ്ഞു. എന്തായലും ഇപ്പോൾ ശബരിമല വിഷയം ആളിക്കത്തുകയാണ്.
https://www.facebook.com/Malayalivartha
























