300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..

വാണിയംകുളത്തുനിന്ന് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ മൂന്നംഗ കുടുംബത്തെ മണിക്കൂറുകള്‍ നീണ്ട ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ കര്‍ണാടകയില്‍ കണ്ടെത്തി ഷൊര്‍ണൂര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം. പോലീസിന്റെ അത്യുജ്ജ്വലവും കൃത്യവുമായ അന്വേഷണമികവാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ കേസിന് തുമ്പുണ്ടാക്കാന്‍ സഹായിച്ചത്.കര്‍ണാടകയിലെ ചാമരാജ് നഗറിലുള്ള ഒരു സ്വകാര്യ ഫാം ഹൗസില്‍ തങ്ങുകയായിരുന്ന കുടുംബത്തെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പോലീസിന് കണ്ടെത്താനായത്.
കേസിന്റെ ആദ്യഘട്ടം മുതല്‍ ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനമാക്കി പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.സംസ്ഥാന അതിര്‍ത്തികള്‍ കടന്നുള്ള അന്വേഷണത്തില്‍ 300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്. വഴിയോരങ്ങളിലെയും ടോള്‍ പ്ലാസകളിലെയും സ്ഥാപനങ്ങളിലെയും ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി നടത്തിയ സൂക്ഷ്മ പരിശോധനയാണ് കുടുംബം ചാമരാജ് നഗറിലുണ്ടെന്ന അന്തിമ നിഗമനത്തില്‍ എത്തുവാന്‍ പോലീസിനെ സഹായിച്ചത്.
ഷൊർണൂർ പൊലീസ് പ്രത്യേകമായി രണ്ട് സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒമ്പതിന് പുലർച്ചെ പനയൂരിലെ വീട്ടിൽനിന്ന് പിക്കപ്പിൽ യാത്ര തുടങ്ങിയ കുടുംബം ചെർപ്പുളശേരി വഴി മലപ്പുറം ജില്ലയിലേക്ക്കടന്നതായി സിസിടിവിയിൽനിന്ന് കണ്ടെത്തിയിരുന്നു. മൂവരുടെയും ഫോണുകൾ പ്രവർത്തന രഹിതമായിരുന്നു. നാടുകാണി ചുരം വഴി ഇവർ സഞ്ചരിച്ച വാഹനം കർണാടക അതിർത്തി കടന്ന് മണിക്കൂറുകൾക്കുശേഷം തിരികെവന്നു.
അച്ഛനെയും അമ്മയെയും വാടകവീട്ടിൽ സുരക്ഷിതരാക്കിയശേഷം വിഷ്‌ണു വാഹനം നാടുകാണി ചുരത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പണമിടപാട് സ്ഥാപനം കൊണ്ടുപോകട്ടെയെന്ന് കരുതിയാണ് ഉപേഷിച്ചത്.
https://www.facebook.com/Malayalivartha

























