കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..

പട്ടാഭിഷേകം കഴിഞ്ഞതേയുള്ളു, കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം ശക്തമായി. ജയിപ്പിച്ച് ഭരണം കിട്ടി മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു കെഎസ്‌യുക്കാര്‍. ഏകാധിപത്യമൊന്നും നടക്കില്ലെന്നും തലക്കനം കൈയിലിരിക്കട്ടെയെന്നുമൊക്കെയാണ് കോണ്‍ഗ്രസിലെ കുട്ടികളുടെ നിലപാട്.
ഗവ. പ്ലീഡര്‍ നിയമന വിവാദത്തില്‍ കെഎസ്‌യുവിനെ തള്ളിയ മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി കെഎസ്‌യു തൃശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് ആദ്യം പടക്കളത്തില്‍ ഇറങ്ങിയത്.
അധികാരത്തിന്റെ നാല്‍ക്കാലിയില്‍ കാലുറപ്പിച്ച് ഇരിക്കുന്നവര്‍ക്ക്, അതിലേക്കുള്ള പാതയൊരുക്കിയത് യൂണിറ്റ് മുതല്‍ ഓരോ പ്രവര്‍ത്തകരുടെയും ചോരയും നീരും അധ്വാനവും വിയര്‍പ്പുമാണെന്ന് ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ്അധികാരം കിട്ടിയപ്പോള്‍ പവറും പത്രാസും പ്രതീക്ഷിച്ചവര്‍ക്ക് ഒരു നേ്ട്ടവും കിട്ടാതെ വന്നതോടെ സതീശനെതിരേ കലാപം കത്തിത്തുടങ്ങിയതാണ്.
പാലം കടക്കുന്നത് വരേ നാരായണ, പാലം കടന്നാല്‍ പിന്നെ കൂരായണ എന്ന നിലപാട് ശരിയല്ലെന്നും കുറിപ്പില്‍ പറയുന്നു. വെള്ളം കോരിയവരെയും വിറകുവെട്ടിയവരെയും നോക്കുകുത്തിയാക്കുന്ന നയം അംഗീകരിക്കാനാവില്ലെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ നേരത്തെ വിമര്‍ശിച്ചിരുന്നു. അലോഷ്യസിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ തുടങ്ങിയതാണ് പാര്‍ട്ടിയിലെ പോര്. അഭിപ്രായം പറയാന്‍ കെഎസ്‌യു ആരാണെന്നും അവര്‍ക്കൊന്നും ഒരു കാര്യവുമില്ലെന്നുമാണ് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതോടെയാണ് കെഎസ്‌യുക്കാര്‍ പരസ്യമായ പോരാട്ടം തുടങ്ങിയത്.
ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനും കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെഎസ്യുവും തമ്മില്‍ ആരംഭിച്ച തര്‍ക്കം കോണ്‍ഗ്രസിനുള്ളില്‍ വലിയ ചേരിതിരിവിനും പരസ്യവിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.കെഎസ്യു സംസ്ഥാന പ്രസിഡന്റിന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വക്താക്കള്‍ തമ്മിലുള്ള വാക്പോര് രൂക്ഷമായി. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഡിഎസ് ശരത്തിനെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ കുറിപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിയമനം നടന്നത്. അന്നുതന്നെ തിരുവനന്തപുരം ഗവ. ലോ കോളേജിലെ കെഎസ്യു മുന്‍ യൂണിറ്റ് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ നിയമനത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തുവന്നിരുന്നു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോണ്‍ഗ്രസിലെ അഭിഭാഷക വിഭാഗമായ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അംഗങ്ങളും എതിര്‍പ്പറിയിച്ചിരുന്നു.ഗവണ്‍മെന്റ് പ്ലീഡറെ തീരുമാനിക്കുന്നത് കെഎസ്യു ആണോയെന്നും, പ്ലീഡര്‍ നിയമനത്തില്‍ കെഎസ്യുവിന് എന്ത് കാര്യമാണുള്ളതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരിഹാസമാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.
ഇതിന് ശക്തമായ ഭാഷയിലാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ മറുപടി നല്‍കിയത്. നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരുകൂട്ടം ധിക്കാരികള്‍ ആണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം തുറന്നടിച്ചു.ഇതിനിടെയാണ് കെപിസിസി വക്താവ് ജിന്റോ ജോണ്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത ഭാഷയില്‍ പരോക്ഷ വിമര്‍ശനവുമായി ഫേസ്ബുക്കില്‍ എത്തിയത്. പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലമാണ് എന്ന് തുടങ്ങുന്ന കുറിപ്പില്‍, വന്ന വഴികളും കൈപിടിച്ച മനുഷ്യരും ചിലര്‍ക്ക് വെറും ചവിട്ടുപടികള്‍ മാത്രമായി മാറുന്നുവെന്ന് അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
കൊട്ടാരം വിദൂഷകരും രാജഭക്തരും വാഴ്ത്തുപാട്ടുകള്‍ പാടുമ്പോഴും സത്യം പറയാന്‍ കെഎസ്യുവിനെപ്പോലുള്ള കുട്ടികള്‍ എപ്പോഴുമുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍.
രാഷ്ട്രീയ അല്‍ഷിമേഴ്സ് ബാധിക്കുന്നവര്‍ക്ക് പട്ടേലരുടെ സെന്റിന്റെ മണം വിളമ്പുന്ന തൊമ്മിമാര്‍ കൂടിയുണ്ടെങ്കില്‍ ന്യായീകരിച്ച് കാലം പോക്കാം. അധികാരമൊഴിയുമ്പോള്‍ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാന്‍ കുട്ടികള്‍ വേണമെന്നാണ് ജിന്റോ ജോണിന്റെ പ്രതികരണം.
കോണ്‍ഗ്രസിലെ കുട്ടികളില്‍ തുടങ്ങിയ വിമര്‍ശനം മഹിളാ കോണ്‍ഗ്രസിലേക്കും കടന്നു കയറിയിട്ടുണ്ട്. വനിതാ കമ്മീഷനില്‍ ഉള്‍പ്പെടെ നിയമനങ്ങള്‍ വൈകുന്നതും സഖാക്കള്‍ ഇപ്പോഴും അധികാരത്തില്‍ വാഴുന്നതുമൊക്കെ കോണ്‍ഗ്രസിലെ വനിതകളുടെ എതിര്‍പ്പ് വരുത്തി വച്ചിരിക്കുന്നു. പത്രസമ്മേളനങ്ങളില്‍ പലപ്പോഴും സതീശന്‍ നടത്തുന്ന പ്രതികരണങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെയും ചൊടിപ്പിക്കാറുണ്ട്. ചാണ്ടി ഉമ്മന്‍ ഉള്‍പ്പെടെ ഒരു നിര യുവ എംഎല്‍എമാരും സതീശനുമായി നല്ല ബന്ധത്തിലല്ല.
https://www.facebook.com/Malayalivartha

























