'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച 'രക്ഷാപ്രവര്‍ത്തന' കേസ് അട്ടിമറിച്ച സംഭവത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) നിര്‍ണായക വ്യക്തതവരുത്തി പോലീസ് മേധാവിക്ക് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ് ആസ്ഥാനത്ത് ലഭിച്ച ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിലേക്ക് ഉടന്‍ ശുപാര്‍ശ കൈമാറുമെന്നാണ് സൂചന.
മുമ്പ് സമര്‍പ്പിച്ച ആദ്യ റിപ്പോര്‍ട്ടിലെ പൊരുത്തക്കേടുകള്‍ പരിഹരിച്ചാണ് അന്വേഷണസംഘം പുതിയ കണ്ടെത്തലുകള്‍ ഡി.ജി.പി.ക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. കേസിന്റെ അന്വേഷണത്തില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ഗുരുതരമായ വീഴ്ച വരുത്തുകയും നടപടികള്‍ അട്ടിമറിക്കുകയും ചെയ്തുവെന്നാണ് എസ്.ഐ.ടി.യുടെ ആദ്യ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിന് എ.ഡി.ജി.പി. നല്‍കിയ വിശദീകരണവും റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും തമ്മില്‍ വലിയ പരസ്പരവിരുദ്ധത പ്രകടമായിരുന്നു.
തുടര്‍ന്ന്, വിഷയം നിയമക്കുരുക്കിലേക്ക് പോകാതിരിക്കാന്‍ പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ നിയമോപദേശം തേടുകയായിരുന്നു. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ വ്യക്തത വരുത്തി വ്യക്തമായ നിഗമനങ്ങളോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി. എസ്.ഐ.ടി.യോട് ആവശ്യപ്പെട്ടത്. നിയമപരമായ ഉറപ്പുവരുത്തലുകള്‍ക്ക്
ശേഷമാണ് പുതിയ റിപ്പോര്‍ട്ട് ഇപ്പോള്‍ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.ആലപ്പുഴയില്‍ വെച്ച് നടന്ന നവകേരള സദസ്സിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച സംഭവമാണ് കേസുകള്‍ക്ക് ആധാരം.
'രക്ഷാപ്രവര്‍ത്തനം' എന്ന പേരില്‍ വ്യാപകമായി പ്രചരിക്കപ്പെട്ട ഈ മര്‍ദനക്കേസിന്റെ തുടരന്വേഷണം ഉയര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ വെച്ച് മനഃപൂര്‍വം അട്ടിമറിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് നിലനില്‍ക്കുന്നത്.അന്വേഷണച്ചുമതലയുണ്ടായിരുന്ന എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന്റെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്നാണ് പ്രധാന കണ്ടെത്തല്‍. ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം ഒരുക്കുന്ന രീതിയില്‍ അന്വേഷണം തിരിച്ചുവിടാനും തെളിവുകള്‍ ഇല്ലാതാക്കാനും ശ്രമം നടന്നോ എന്ന കാര്യത്തിലാണ് പ്രത്യേക അന്വേഷണസംഘം പ്രധാനമായും കേന്ദ്രീകരിച്ചത്.
എന്നാല്‍, ആരോപണ വിധേയനായ ഉദ്യോഗസ്ഥനില്‍ നിന്ന് വിശദീകരണം തേടിയപ്പോള്‍ ലഭിച്ച മറുപടി പൂര്‍ണമായും തള്ളിക്കളയുന്ന രീതിയിലാണ് എസ്.ഐ.ടി.യുടെ പുതിയ റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ഉള്ളതെന്നാണ് വിവരങ്ങള്‍. ആദ്യ റിപ്പോര്‍ട്ടിലെയും മറുപടിയിലെയും അവ്യക്തതകള്‍ മാറിയതോടെ എ.ഡി.ജി.പി.ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് ഇനി നിയമപരമായ തടസ്സങ്ങളുണ്ടാകില്ല.ഇനി ആ തീരുമാനം എന്തായിരിക്കും എന്നുള്ളതാണ് അറിയാൻ ഉള്ളത് .
https://www.facebook.com/Malayalivartha

























