നിയമസഭയിലേയ്ക്ക് മത്സരിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെന്ന ബഹുമതി ഇനി അനന്യക്ക് സ്വന്തം

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥി. മലപ്പുറം വേങ്ങര സ്വദേശി അനന്യ കുമാരി അലക്സ് ആണ് ഇത്തവണത്തെ സ്ഥാനാര്‍ഥി. കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെന്ന ബഹുമതി സ്വന്തമാക്കിയിരിക്കയാണ് അനന്യ.
മലപ്പുറം വേങ്ങര മണ്ഡലത്തില്‍ ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ടിക്ക് വേണ്ടിയാണ് അനന്യ മത്സരരംഗത്ത് ഇറങ്ങുന്നത്. സൂക്ഷ്മപരിശോധനയില്‍ അനന്യയുടെ പത്രിക വരണാധികാരി സ്വീകരിയ്ക്കുകയുണ്ടായി. ഇതോടെ അനന്യ ഔദ്യോഗികമായി തന്നെ തെരഞ്ഞെടുപ്പ് പോരിന് ഇറങ്ങുകയാണ്. മുസ്ലീംലീഗ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടിയാണ് അനന്യയുടെ പ്രധാന എതിർ സ്ഥാനാർഥി. പി ജിജിയാണ് ഇടതു സ്ഥാനാർത്ഥിയായി മത്സരിയ്ക്കുന്നത്. ഫലത്തില്‍ ഒരു താരമണ്ഡലത്തില്‍ തന്നെയാണ് അനന്യയുടെ ആദ്യ പോരാട്ടം.
ന്യൂസീലന്‍ഡിലും അമേരിക്കയിലുമടക്കം ജനപ്രതിനിധി സഭകളില്‍ ട്രാന്‍സ് വ്യക്തിത്വങ്ങള്‍ മന്ത്രിപദമടക്കമുള്ളവ വഹിക്കുമ്പോള്‍ കേരളത്തിലും നമ്മുടെ രാജ്യത്തും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരായാണ് ഇന്നും പലരും കരുതുന്നത്. ഇത്തരം വെല്ലുവിളികളെ അതിജീവിച്ചാണ് അനന്യ കേരളത്തിൽ മത്സരിയ്ക്കാൻ ഇറങ്ങുന്നത്.
'ജയമോ തോല്‍വിയോ അല്ല. ഞങ്ങളുടെ വിഭാഗത്തെ പ്രതിനിധീകരിക്കണം. അതാണ് എന്റെ ലക്ഷ്യം' എന്ന് അനന്യ പറഞ്ഞു. വെള്ളിയാഴ്ചയാണ് അനന്യ പത്രിക നൽകിയത്. തന്റെ ഈ മത്സരം ചരിത്രത്തിന്റെ ഭാഗമാകണം എന്നാണ് അനന്യയുടെ ഏറ്റവും വലിയ സ്വപനം. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കി എന്ന ബഹുമതികൂടി അനന്യയ്ക്കുണ്ട്.
"ആരും തിരിച്ചറിയാതെ ലോകത്തിന്റെ കോണില്‍ ജീവിച്ചു പോകുന്ന ഒരാളാവാനല്ല. ഞാനിവിടെ ജീവിച്ചിരുന്നു എന്നതിന്റെ ഒരു തെളിവെങ്കിലും അവശേഷിപ്പിക്കണം. ധാരാളം വിജയങ്ങള്‍ പൊരുതി നേടാനാണ് തന്റെ ശ്രമമെന്നും അനന്യ. ജയമോ തോല്‍വിയെ എന്നതല്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഉദ്ദേശം ഒരു പ്രതിനിധിയാവുക എന്നതു തന്നെയാണ്. ജയിച്ചാല്‍ നേതൃസ്ഥാനത്ത് നിന്ന് സമൂഹത്തിലെ മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗം ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തികണം എന്നാണ് ആഗ്രഹം".അനന്യ വ്യക്തമാക്കി.
'കേരളത്തിലെമ്പാടുമുള്ള എന്റെ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കള്‍ ഇതറിഞ്ഞ് വലിയ സന്തോഷത്തിലാണ്. നേതൃസ്ഥാനത്തേക്ക് എത്തിയാല്‍ എന്റെ കമ്യൂണിറ്റിയുടെ ഉന്നമനമാണ് ആദ്യ ലക്ഷ്യം. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. എങ്കിലും കുറച്ചുകൂടി പരിഗണന ആവശ്യമുള്ളവരാണ് ട്രാന്‍സ് വ്യക്തികള്‍.' പ്രചരണം തുടങ്ങാനുള്ള ഒരുക്കത്തിലാണ് അനന്യ ഇനി. 'എല്ലാം പാര്‍ടി പറയുന്നതുപോലെ. എങ്കിലും പ്രചരണത്തിലും തന്റേതായ അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും സ്ഥാനാര്‍ഥി എന്നതിലുപരി ഞാനുമൊരു വ്യക്തിയാണ് മൂല്യങ്ങളുണ്ട് അവയെല്ലാം മുറുകെ പിടിക്കുമെന്നും മുന്നോട്ട് ഞാനായി തന്നെ പോകുമെന്നും' അനന്യ വെളിപ്പെടുത്തി.
'ഒരു ജനപ്രതിനിധിയുടെ അഭിപ്രായങ്ങള്‍ക്ക് സമൂഹത്തില്‍ വലിയ വിലയുണ്ട്. ഇപ്പോള്‍ തെരഞ്ഞെടുപ്പിന്റെ സമയമാണ്. ആവശ്യങ്ങള്‍ ഉന്നയിക്കാനും തുറന്നു പറയാനും നേടിയെടുക്കാനും പറ്റുന്ന സമയം. ഇപ്പോള്‍ ഞങ്ങളുടെ കമ്യൂണിറ്റിയുടെ ആവശ്യങ്ങള്‍ ആരെങ്കിലും വഴി നേടിയെടുക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ നല്ലതല്ലേ അവരുടെ ഇടയില്‍ നിന്നു തന്നെ ഒരാള്‍ ഈ ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഉണ്ടാവുന്നത്.
അതുകൊണ്ടു തന്നെയാണ് മത്സരിക്കാന്‍ തീരുമാനിച്ചത്. കേരളത്തിലെ ട്രാന്‍സ് വ്യക്തികള്‍ എത്രമാത്രം മികവുറ്റവരാണ് എന്ന് എനിക്ക് കാട്ടിക്കൊടുക്കണം. നേതൃസ്ഥാനത്തെത്തിയാല്‍ ഇവയൊക്കെ സാധിക്കുമെന്നാണ് വിശ്വാസമെന്നും അനന്യ പറയുന്നു. സമൂഹത്തോട് പറയാന്‍ പലതുമുണ്ട്, ആവശ്യങ്ങള്‍ പലതുമുണ്ട്, നേടിയെടുക്കാന്‍ ഏറെയുണ്ട്..' എന്നായിരുന്നു അനന്യയുടെ വാക്കുകൾ.
https://www.facebook.com/Malayalivartha

























