ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും എൻഎസ്എസ്;വിശ്വാസികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ല
ശബരിമല വിഷയത്തിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് എൻഎസ്എസ്. കാനത്തിനെ ന്യായീകരിക്കുക വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ എൻഎസ്എസിനെ പരോക്ഷമായി വിമർശിച്ചുവെന്ന് ജി സുകുമാരൻ നായർ ആരോപിച്ചു. വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമാണ്. വിശ്വാസികൾക്ക് അനുകൂലമായ ഒരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും നേതാക്കന്മാരുടെ പ്രസ്താവന പോലും പരസ്പര വിരുദ്ധമാണെന്നും എൻഎസ്എസ് വിമര്‍ശിച്ചു.
ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്ക് സത്യസന്ധമായ നിലപാടില്ലെന്നും എൻഎസ്എസ് വിമര്‍ശിച്ചു. എൻഎസ്എസുമായി എൽഡിഎഫിന് പ്രത്യേകമായ അകൽച്ചയില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് എൻഎസ്എസിന്‍റെ പ്രസ്താവന. എൻഎസ്എസ് മൊത്തത്തിൽ ഇടതുപക്ഷത്തിന് എതിരാണെന്ന് പറയാനാവില്ലെന്നാണ് പിണറായി വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.അതെ സമയം ശബരിമല വിഷയത്തിലെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവനയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം യെച്ചൂരി പറഞ്ഞതിന് വിരുദ്ധമായ നിലപാടല്ലേയെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ചോദിച്ചു. നിലപാട് മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണ്. കേസ് നടത്തിത്തോറ്റുവെന്ന കാനത്തിന്റെ വിമർശനം സംസ്ഥാന സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്‌ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പറഞ്ഞത്
ഇപ്പോൾ തെരെഞ്ഞെടുപ്പ് വന്നപ്പോൾ ശബരിമല വിഷയം വീണ്ടും കൊണ്ടു വരാൻ ശ്രമിക്കുകയാണ്. ഇതിന് മുൻപൊരു തെരഞ്ഞെടുപ്പ് നടന്നപ്പോൾ ശബരിമല ചർച്ചയായോ? ശബരിമല കേസ് നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ആ കേസിൽ പുതിയ വിധി വരുമ്പോൾ മാത്രമേ ഇനി ശബരിമല വിഷയത്തിലൊരു ചർച്ചയ്ക്ക് പ്രസക്തിയുള്ളൂ. ശബരിമല കേസിൽ സുപ്രീംകോടതി വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച് സർക്കാർ വിധി നടപ്പാക്കും.
https://www.facebook.com/Malayalivartha

























