ഹോട്ടൽ മുറിയിൽ യുവാവിന് ലഹരിപാനീയം നൽകി മയക്കി കിടത്തി 31 കാരി; കേവലം ഒന്നരമാസത്തെ ബന്ധത്തിനൊടുവിൽ സംഭവിച്ചത് ഇങ്ങനെ...

ഒന്നരമാസത്തെ ബന്ധത്തിനുശേഷം ആദ്യമായി നേരിൽ കാണുന്ന യുവാവിന് ലഹരിപാനീയം നൽകി മയക്കി സ്വർണ്ണാഭരണങ്ങളും പണവും അപഹരിച്ച കേസിലെ ദമ്പതികൾ അറസ്റ്റിലായി. മാന്നാർ ചെങ്ങന്നൂർ, മുളക്കുഴ കാരയ്ക്കാട് തടത്തിൽ മേലേതിൽ രാഖി (31) ഭർത്താവ് പന്തളം, കുളനട, കുരമ്പാല മാവിള തെക്കേതിൽ രതീഷ് എസ് നായർ (36) എന്നിവർ ആണ് പിടിയിലായത്. ചേർത്തല തുറവുർ കുത്തിയതോട് കൊച്ചുതറയിൽ വിവേക് (26) നെയാണ് മയക്കി കിടത്തിയിട്ട് അഞ്ചര പവൻ്റെ സ്വർണ്ണാഭരണങ്ങളും സ്മാർട്ട് ഫോണും അപഹരിച്ചെടുത്തത്.
കേസിനെ സംബന്ധിച്ച് പോലീസ് വെളിപ്പെടുത്തിയത് ഇങ്ങനെ, കഴിഞ്ഞ 17 ന് ഭാര്യയും ഭർത്താവും ചെങ്ങന്നൂരിലെത്തി വെള്ളാവൂർ ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലും, ആശുപത്രി ജംഗ്ഷനിലുള്ള മറ്റൊരു ലോഡ്ജിലും റൂം എടുത്തു.
തുടർന്ന് ഫേസ് ബുക്ക് മെസഞ്ചറിലൂടെ രാഖി വിവേകുമായി സ്ഥാപിച്ച സൗഹൃദം ദൃഡമാക്കുകയായിരുന്നു. കേവലം ഒന്നര മാസത്തെ സുഹൃത്ത് ബന്ധമേ ഇവർ തമ്മിലുളളു. ഇതിനായി ശാരദ ബാബു എന്ന ഫേസ്ബുക്ക് അക്കൗണ്ടാണ് രാഖി ഉപയോഗിച്ചിരുന്നത്.
രാഖി ഐ ടി ഉദ്യോഗസ്ഥയാണെന്നും സ്കൂളിൽ ഒരുമിച്ച് പഠിച്ചിരുന്നതാണെന്നും പറഞ്ഞാണ് സൗഹൃദം ആരംഭിച്ചത്.18-ന് രാഖിയുടെ സുഹൃത്തിൻ്റെ വിവാഹം ചെങ്ങന്നൂരിൽ ഉണ്ടെന്നും വിവേക് ഇവിടെ എത്തിയാൽ ഓർമ്മകൾ പുതുക്കാം എന്നും പറഞ്ഞാണ് അയാളെ ഇവിടേയ്ക്ക് ക്ഷണിച്ചു വരുത്തുന്നത്.
ഇതനുസരിച്ച് 18-ന് ചേർത്തലയിലെ വീട്ടിൽ നിന്ന് ബൈക്കിൽ ചെങ്ങന്നൂരിലെ ലോഡ്ജിൽ ഉച്ചയോടെയാണ് വിവേക് എത്തുന്നത്. മൂന്നാം നിലയിലെ 9-ാം നമ്പർ മുറിയിലാണ് രാഖി ഇരയ്ക്കായി കെണിയൊരുയ്ക്കി കാത്തിരുന്നത്. രാഖിയുടെ നിർദേശം അനുസരിച്ച് വരുന്ന വഴിക്ക് രണ്ട് കുപ്പി ബിയറും ഭക്ഷണ സാധനങ്ങളും വാങ്ങിയാണ് വിവേക് മുറിയിൽ എത്തിയത്. സൗഹൃദ സംഭാഷണത്തിന് ശേഷം ഇയാൾ ശുചി മുറിയിൽ പോയി മടങ്ങി വന്നപ്പോൾ പൊട്ടിച്ച ഒരു കുപ്പി ബിയർ നീട്ടിക്കൊണ്ട് കുടിക്കാനായി ക്ഷണിക്കുകയുംചെയ്തു.
കുപ്പിയിൽ നിന്നും അസാമാന്യ രീതിയിൽ പത ഉയരുന്നത് കണ്ട് സംശയം തോന്നിയെങ്കിലും രാഖി അനുനയിപ്പിച്ച് ബിയർ കുടിപ്പിയ്ക്കാൻ ശ്രമിച്ചു. ബിയർ കുടിച്ച യുവാവ് മയക്കത്തിലായപ്പോൾ സ്മാർട്ഫോണും നാലരപവന്റെ സ്വർണ്ണവും അപഹരിച്ചു അവിടെനിന്നും മുങ്ങി.
ബിയർ കുടിച്ചതിനെത്തുടർന്ന് മയക്കത്തിലായ വിവേകിനെ ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി രാത്രി 10 മണിയോടെ വിളിച്ചുണർത്തുകയായിരുന്നു. ഹോട്ടൽ ഉടമയുടെ നിർബന്ധപ്രകാരം ആണ് ഇദ്ദേഹം ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. അന്നേ ദിവസം രാവിലെ മറ്റൊരു ഇരയെ വീഴ്ത്താൻ ഇവർ തന്ത്രം മെനഞ്ഞെങ്കിലും ഹോട്ടൽ ഉടമയുടെ വിദഗ്ധമായ നീക്കത്തെത്തുടർന്ന് സംഗതി പൊളിയുകായായിരുന്നു.
യുവാവിനെപ്പറ്റിച്ച ശേഷം ദമ്പതികൾ അവരുടെ കാറിൽ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു .അവിടെയാണിവർ വാടകയ്ക്ക് താമസിക്കുന്നത്. തുടർന്ന് അന്വേഷിച്ച് അവിടേയ്ക്ക് ചെന്നങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ല. രതീഷിൻ്റെ കാറിൻ്റെ നമ്പർ പരിശോധിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൻ്റെ തെളിവുകളിലൂടെയും ഞായറാഴ്ച പുലർച്ചെയോടെ പളനിയിൽ നിന്ന് ഇവരെ പോലീസ് പിടികൂടിയത്.
ഈ സമയം ഇവരുടെ കുട്ടിയും കൂടെയുണ്ടായിരുന്നു. സ്വർണ്ണം കന്യാകുമാരിയിൽ വിൽക്കുകയും ചെയ്തിരുന്നു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ചിലവഴിച്ചിരുന്നത്. ഓച്ചിറ എറണാകുളം, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ യുവാക്കളെപ്പറ്റിച്ച് സ്വർണ്ണാഭരണങ്ങളും വില കൂടിയ ഫോണും ഇവർ കൈക്കലാക്കിയിരുന്നു.
ഈ രീതിയിൽ തട്ടിപ്പിന് ഇരയായവരുടെ നിരവധി ഫോൺ കോളുകൾ പൊലീസിനു ലഭിച്ചു വരുന്നു. അവയെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























