കേരളം അൺലോക്കിലേക്ക്; ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂർണ ലോക്ക്ഡൗൺ തുടരും, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കും, പൊതുപരിപാടികള്‍ക്ക് അനുമതി ഇല്ല... വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം: ഷോപിങ് മാളുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല! കൂടുതൽ ഇളവുകൾ ഇങ്ങനെ...
കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ലോക് ഡൗണ്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ ഇളവുകളോടെ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എന്നാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക് ഡൗണ്‍ തുടരും.
തദ്ദേശഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചായിരിക്കും ഇനി നിയന്ത്രണം ഏര്‍പെടുത്തുക. രോഗവ്യാപനത്തോത് കൂടുതല്‍ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. ടിപിആര്‍ 30 ശതമാനത്തില്‍ കൂടിയ സ്ഥലങ്ങളില്‍ ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തും. ടിപിആര്‍ 20 - 30 ശതമാനം വരെ നിലവിലെ ലോക്ഡൗണ്‍ തുടരും. ടിപിആര്‍ എട്ട് മുതല്‍ 20 ശതമാനം വരെയുള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണമുണ്ടാവും. ടിപിആര്‍ എട്ടില്‍ താഴെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
ജൂണ്‍ 17 മുതല്‍ മിതമായ നിലയില്‍ പൊതുഗതാഗതം അനുവദിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എല്ലാദിവസവും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ തുറക്കാം. അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ തുറക്കാം. ബാറുകളും ബെവ്കോയും തുറക്കും. എന്നാല്‍ ആപ് വഴി ബുക് ചെയ്യണം. പ്രവൃത്തി സമയം രാവിലെ ഒമ്ബത് മുതല്‍ വൈകിട്ട് ഏഴ് വരെ.
പൊതുപരിപാടികള്‍ക്ക് അനുമതി ഇല്ല. വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാം. ഷോപിങ് മാളുകള്‍ തുറക്കില്ല. ഹോടെലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
ജൂണ്‍ 17 മുതല്‍ കേന്ദ്ര - സംസ്ഥാന സര്‍കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റ് കമ്ബനികള്‍ എന്നിവ റൊടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ അനുവദിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം. സെക്രടേറിയേറ്റില്‍ നിലവിലേത് പോലെ റൊടേഷന്‍ അടിസ്ഥാനത്തില്‍ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാം.
എല്ലാ പൊതുപരീക്ഷകള്‍ക്കും അനുമതി നല്‍കി. വിനോദസഞ്ചാരത്തിന് അനുമതിയില്ല. ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായി തുടരും. ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. എല്ലാ ബുധനാഴ്ചയും തദ്ദേശസ്ഥാപനങ്ങളിലെ അവസാന ഏഴ് ദിവസത്തെ ശരാശരി ടിപിആര്‍ പരിശോധിച്ച്. നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തും. ഇക്കാര്യങ്ങള്‍ ജില്ലാ ഭരണകൂടം നിര്‍വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha