മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു; മരണമെത്തിയത് കോവിഡ് ബാധയെത്തുടര്‍ന്നു ചികിത്സയിലിരിക്കെ: മണ്‍മറഞ്ഞത് മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്ന പ്രണയ ഗാനങ്ങള്‍ സമ്മാനിച്ച കവി

മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന പ്രണയ ഗാനങ്ങളുടെയും ലളിത ഗാനങ്ങളുടെയും ശില്‍പി പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി രാത്രി 12.15ന് ആയിരുന്നു മരണം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സംസ്‌കാരം ഇന്നു പൂവച്ചല്‍ ജുമാ മസ്ജിദില്‍.
മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരുപിടി ഗാനങ്ങളുടെ ശില്‍പിയാണ് പൂവച്ചല്‍ ഖാദര്‍. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. 1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍. മാതാവ് റാബിയത്തുല്‍ അദബിയ ബീവി.
സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍ നിന്ന് എന്‍ജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് എഎംഐഇ പാസായി. പൊതുമരാമത്തു വകുപ്പില്‍ എന്‍ജിനീയറായിരുന്നു. ആമിനയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന.
'നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍...' (ചാമരം), 'ഏതോ ജന്മ കല്‍പനയില്‍...' (പാളങ്ങള്‍), 'അനുരാഗിണി ഇതായെന്‍...' (ഒരു കുടക്കീഴില്‍), 'ശരറാന്തല്‍ തിരിതാഴും...' (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളില്‍ പലതും എക്കാലത്തും മലയാളികള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നവയാണ്. 'മൗനമേ നിറയും മൗനമേ...' (തകര), 'സിന്ദൂര സന്ധ്യയ്ക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു...' (കാറ്റുവിതച്ചവന്‍), 'നാണമാവുന്നു മേനി നോവുന്നു...' (ആട്ടക്കലാശം),
'എന്റെ ജന്മം നീയെടുത്തു...'(ഇതാ ഒരു ധിക്കാരി), 'ഇത്തിരി നാണം പെണ്ണിന് കവിളില്‍...' (തമ്മില്‍ തമ്മില്‍), 'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...' (കായലും കയറും), 'നീയെന്റെ പ്രാര്‍ത്ഥനകേട്ടു...' (കാറ്റു വിതച്ചവന്‍), 'കിളിയേ കിളിയേ...' (ആ രാത്രി), 'പൂമാനമേ ഒരു രാഗമേഘം താ...' (നിറക്കൂട്ട്), 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ....' (താളവട്ടം), 'മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....' (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രമാണ്.
സ്‌കൂളില്‍ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. 1972ലാണ് സിനിമയ്ക്ക് പാട്ടെഴുതുന്നത്. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ 'കവിത' എന്ന സിനിമയ്ക്കു പാട്ടെഴുതിയാണ് തുടക്കം. ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha

























