മനസില്‍ പതിഞ്ഞ ഗാനങ്ങള്‍... മലയാളികളുടെ മനംകവര്‍ന്ന സുന്ദര ഗാനങ്ങളുടെ ശില്‍പി പൂവച്ചല്‍ ഖാദര്‍ ഓര്‍മ്മയായി; കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിന് 12.30യോടെയാണ് മരണമടഞ്ഞത്

മലയാളികളുടെ മനസില്‍ ഇന്നും ഓടിയെത്തുന്ന ഗാനങ്ങളാണ് നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍... , ഏതോ ജന്മ കല്പനയില്‍ ... , അനുരാഗിണി ഇതായെന്‍... , ശരറാന്തല്‍ തിരിതാഴും... തുടങ്ങിയവ. ഗ്രാമീണ സൗന്ദര്യമൂറുന്ന ഈ ഗാനങ്ങളുടെ ശില്‍പി ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍(72 ) ഓര്‍മ്മയായി.
കൊവിഡ് ബാധിതനായി മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിന് 12.30യോടെയാണ് മരിച്ചത്. തിരുമല, അരയല്ലൂരിലെ ഗീതകം വീട്ടിലായിരുന്നു താമസം. സംസ്‌കാരം ഇന്ന് നടക്കും.
മലയാള സിനിമയില്‍ പാട്ടെഴുത്തിന്റെ 54 വര്‍ഷങ്ങള്‍ പിന്നിട്ട പൂവച്ചല്‍ 400 ലധികം സിനിമകള്‍ക്കായി 1200 ഗാനങ്ങളാണ് രചിച്ചത്. ആര്യനാട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ കൈയെഴുത്ത് മാസികയില്‍ കവിത എഴുതിക്കൊണ്ടായിരുന്നു തുടക്കം.
തൃശൂര്‍ വല്ലപ്പാട് ഗവ. പോളിടെക്‌നിക്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് പി.ഡബ്‌ളിയു.ഡിയില്‍ ഓവര്‍സിയറായി. വിജയനിര്‍മല സംവിധാനം ചെയ്ത 'കവിത' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചത് .
ആദ്യം എഴുതിയത് 'കാറ്റ്‌വിതച്ചവന്‍' എന്ന സിനിമക്ക് വേണ്ടിയാണ്. ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കാലത്തെ സിനിമയില്‍ നിന്ന് തുടങ്ങിയ ജീവിതം കാലഘട്ടങ്ങളിലൂടെയാണ് കടന്ന് വന്നത്. ബാലചന്ദ്രമേനോന്റെ 'ഞാന്‍ സംവിധാനം ചെയ്യും' എന്ന സിനിമയ്ക്കും 'പൂട്ട് 'എന്ന സിനിമയ്ക്കുമാണ് അവസാനമായി ഗാനം രചിച്ചത്. സ്വയംവരത്തിനു പന്തലൊരുക്കി, നമുക്കു നീലാകാശം,അക്കരെ പോകാന്‍, കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1948 ഡിസംബര്‍ 25 ന് തിരുവനന്തപുരം ജില്ലയില്‍ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്ന പൂവച്ചല്‍ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കര്‍ പിള്ള. മാതാവ് റാബിയത്തുല്‍ അദബിയ ബീവി. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കില്‍നിന്ന് എന്‍ജിനീയറിംഗ് ഡിപ്ലോമ നേടി. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജില്‍നിന്ന് എ.എം.ഐ.ഇ പാസായി
സ്‌കൂളില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ കവിതയെഴുതിയാണ് തുടക്കം. കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നതിനിടെ 'കവിത' എന്ന സിനിമയ്ക്കു പാട്ടെഴുതി 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിലടക്കം പാട്ടുകളെഴുതി.
ചാമരം, ചൂള, തകര, പാളങ്ങള്‍, ബെല്‍റ്റ് മത്തായി, ശ്രീഅയ്യപ്പനും വാവരും, ആട്ടകലാശം, തമ്മില്‍ തമ്മില്‍, സന്ദര്‍ഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എണ്‍പതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ!ഞ്ഞുനിന്ന ഖാദര്‍ കെ.ജി. ജോര്‍ജ്, പി.എന്‍. മേനോന്‍, ഐ.വി. ശശി. ഭരതന്‍, പത്മരാജന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു.
'മൗനമേ നിറയും മൗനമേ...' (തകര), 'സിന്ദൂര സന്ധ്യയ്ക്ക് മൗനം...' (ചൂള), 'രാജീവം വിടരും നിന്‍ മിഴികള്‍...' (ബെല്‍റ്റ് മത്തായി), 'മഴവില്ലിന്‍ അജ്ഞാതവാസം കഴിഞ്ഞു...' (കാറ്റുവിതച്ചവന്‍), 'നാണമാവുന്നു മേനി നോവുന്നു...' (ആട്ടക്കലാശം), 'എന്റെ ജന്മം നീയെടുത്തു...'(ഇതാ ഒരു ധിക്കാരി), 'ഇത്തിരി നാണം പെണ്ണിന് കവിളില്‍...' (തമ്മില്‍ തമ്മില്‍), 'ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍...' (കായലും കയറും), 'നീയെന്റെ പ്രാര്‍ഥനകേട്ടു...' (കാറ്റു വിതച്ചവന്‍), 'കിളിയേ കിളിയേ...' (ആ രാത്രി), 'പൂമാനമേ ഒരു രാഗമേഘം താ...' (നിറക്കൂട്ട്), 'കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ....' (താളവട്ടം), 'മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ....' (ദശരഥം) തുടങ്ങിയവ പൂവച്ചലിന്റെ ഹിറ്റുകളില്‍ ചിലതുമാത്രമാണ്.
കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചു.
"
https://www.facebook.com/Malayalivartha

























