മരിച്ചതിന് ശേഷം കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു! ദേഹത്ത് പാടുകളുണ്ട്... കരുതികൂട്ടിയുള്ള കൊലപാതകം!

കൊല്ലം ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേതിൽ ഞെട്ടിക്കുന്ന പല വെളിപ്പെടുത്തലുകളുമാണ് കുടുംബം ഇപ്പോൾ നടത്തുന്നത്. ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കൂടുംബം തറപ്പിച്ച് പറയുകയാണ്.
മരിച്ച വിസ്മയുടെ അച്ഛനും ബന്ധുക്കളും മലയാളിവാർത്തയോട് അടക്കം നടത്തിയ പ്രതികരണത്തിലാണ് മരണം സംബന്ധിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. വിസ്മയയുടെ മരണം സംഭവിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ഇക്കാര്യം ഡോക്ടര്‍ തന്നോട് പിന്നീട് പറഞ്ഞെന്നും അച്ഛൻ ത്രിവിക്രമന്‍ നായര്‍ മലയാളി വാർത്തയോട് പറഞ്ഞു.
വിസ്മയയുടെ മൃതദേഹം കണ്ടാല്‍ തൂങ്ങി മരിച്ചതിന്റെ ലക്ഷണങ്ങളില്ലെന്നും എന്നാൽ കൊലപാതകത്തിന്റേതായിട്ടുള്ള ലക്ഷണങ്ങൾ ഉണ്ടെന്നും പിതാവ് പ്രതികരിച്ചു.
മകള്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ഭര്‍ത്താവ് കിരണ്‍ മാത്രമല്ല അവരുടെ അമ്മയും മര്‍ദിച്ചതായി വിസ്മയയുടെ സുഹൃത്തില്‍ നിന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയെന്നും ത്രിവിക്രമന്‍ പറയുന്നു. അവളുടെ മൃതദേഹം കണ്ടാല്‍ ആത്മഹത്യ ചെയ്തതിന്റെ ലക്ഷണങ്ങളില്ല.
എന്നാല്‍ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകള്‍ സംശയാസ്പതമാണ്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാന്‍ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവന്‍ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തില്‍ രക്തമില്ല. എന്നാല്‍ തുടയില്‍ രക്തവുമുണ്ട്. ഇവയെല്ലാം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണെന്നും കുടുംബം ആരോപിക്കുന്നു.
വിസ്മയയെ മര്‍ദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു എന്നും പിതാവ് ആരോപിച്ചിട്ടുണ്ട്. നാല് ദിവസം മുമ്പ് കിരണിന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മര്‍ദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോള്‍ നിന്റെ അമ്മ അടിച്ച പോലെ കണ്ടാല്‍ മതിയെന്നാണ് പ്രതികരിച്ചതെന്നും വിസ്മയ പറഞ്ഞതായി കൂട്ടുകാരി വെളിപ്പെടുത്തിയിരുന്നു എന്നും അച്ഛന്‍ പറയുന്നു.
എന്തൊക്കെ സംഭവിച്ചാലും കിരണിന്റെ വീട്ടുകാര്‍ ഒന്നും ശ്രദ്ധിക്കാറില്ലെന്ന് വിസ്മയയുടെ അമ്മയും പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് ശ്രമിച്ചത്. വിവാഹ വാര്‍ഷികമൊക്കെ ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമായിരുന്നു എന്നും വിസ്മയയുടെ അമ്മ ആരോപിച്ചു.
അതിനിടെ, വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഒളിവിലായിരുന്ന കിരണ്‍ ശൂരനാട് പോലീസ് സ്‌റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെയെത്തി കീഴടങ്ങിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. കിരണിന്റെ ബന്ധുക്കളേയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യം. വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.
ഇന്നലെ രാത്രിയോടെയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കില്‍ ഇന്‍സ്‌പെക്ടര്‍ കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വിസ്മയയുടെ ബന്ധുക്കളുടെ പരാതി സംബന്ധിച്ച് കിരണ്‍ കുമാറിനെ വിശദമായി ചോദ്യം ചെയ്യും.
വിസ്മയയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണൊ എന്നതുള്‍പ്പെടെ സ്ഥിരീകരിക്കുക എന്നതാണ് ചോദ്യം ചെയ്യലിലൂടെ പൊലീസ് പ്രധാനമായും പരിശോധിക്കുക. ഇതിന്റെ ഭാഗമായി കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
വിസ്മയയുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം. ഭര്‍ത്താവ് നിരന്തരമായി തന്നെ മര്‍ദ്ദിച്ചിരുന്നെന്ന് നേരത്തെ വിസ്മയ ബന്ധുക്കള്‍ക്ക് സന്ദേശമയച്ചിരുന്നു. മര്‍ദ്ദനമേറ്റ ശരീരത്തിലെ മുറിവുകളുടെ ദൃശ്യങ്ങളും വിസ്മയ കൈമാറിയിരുന്നു.
ചിത്രങ്ങളില്‍ വിസ്മയയുടെ കൈയ്യിലും കാലിലും അടക്കം അടി കൊണ്ട പാടുകളുണ്ട്. സ്ത്രീധനമായി കിട്ടിയ വണ്ടി കൊള്ളില്ലെന്ന് പറഞ്ഞ ഭര്‍ത്താവ് കരിമണ്‍ മര്‍ദ്ദിച്ചെന്ന് വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു. ഈ സന്ദേശം ലഭിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിസ്മയയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് കിരണ്‍കുമാര്‍ ഒളിവില്‍ പോയിരുന്നെങ്കിലും രാത്രിയോടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















