ബാഗേജിന്റെ ഭാരം സംബന്ധിച്ചുള്ള ഭയത്തോടെ സരിത്ത്: ഭയം മാറ്റി ധൈര്യം നൽകി റമീസ്: വിമാനം വഴിയുള്ള സ്വർണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ അടങ്ങുന്ന ചാറ്റുകൾ പുറത്ത്

സ്വര്‍ണക്കടത്ത് പ്രതികളുടെ ഒന്നൊന്നര ചാറ്റ്... ടെലഗ്രാമില്‍ നടത്തിയ ചാറ്റ് പുറത്ത് വന്നതോടെ നിരവധി സത്യങ്ങൾ മറനീക്കി വെളിച്ചത്തേക്ക്; കടത്തിയത് 95.33 കിലോ സ്വര്‍ണം......
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിനൊപ്പമായിരുന്നു സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങൾ കസ്റ്റംസ് നോട്ടീസിനൊപ്പം നൽകിയത്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണക്കടത്ത് തുടങ്ങിയ ശേഷം കേസിലെ മുഖ്യപ്രതികളായ സരിത്ത്, സന്ദീപ്, റമീസ് എന്നിവരയച്ച ടെലഗ്രാം സന്ദേശത്തിന്റെ ഒരു ഭാഗമാണ് കാരണം കാണിക്കൽ നോട്ടീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . സിപിഎം കമ്മിറ്റിയെന്ന പേരിലായിരുന്നു ടെലഗ്രാം ഗ്രൂപ്പ് തുടങ്ങിയത്.
റിപ്പോർട്ടിലുള്ള ആദ്യ ചാറ്റ് തുടങ്ങുന്നത് 2019 ഡിസംബർ ഒന്നിനായിരുന്നു. ആദ്യ ചരക്കിൽ 50 കിലോയുടെ നോട്ടിഫിക്കേഷൻ ഉണ്ടെന്ന് ചാറ്റിൽ സരിത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ തവണയും വിമാനത്താവളത്തിലെത്തുന്ന സ്വർണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന ആസൂത്രണമാണ് ഇവരുടെ ചാറ്റിൽ നടന്നത്. ബാഗേജിന്റെ ഭാരം സംബന്ധിച്ചുള്ള തന്റെ ഭയം ഒരു ചാറ്റിൽ സരിത്ത് പ്രകടിപ്പിച്ചിട്ടുണ്ട്. ആ സമയം റമീസ് സരിത്തി നെ ധൈര്യപ്പെടുത്തുന്നുമുണ്ട്. ലാൻഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കിൽ സ്വർണമടങ്ങുന്ന പെട്ടി അതൊരു പേടിയും ഇല്ലാതെ കടത്താമെന്നാണ് റമീസ് വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തേക്ക് വരുന്ന ലഗേജിൽ നയതന്ത്ര കാർഗോയെന്ന് ഉറപ്പായും രേഖപ്പെടുത്തണമെന്ന് സരിത്ത് കർശനമായി പറയുന്നുണ്ട്.
ബാഗേജ് സ്വീകരിക്കുന്ന കോൺസൽ ജനറലിന്റെ പേരിന് പകരം ബംഗാളി പേര് നൽകണമെന്ന നിർദേശം നൽകുന്നുണ്ട്. 2019 ഡിസംബർ 19-ന് നടത്തിയ ചാറ്റിൽ സ്വർണം കൈപ്പറ്റിയതായി സരിത്ത് സ്ഥിരീകരിക്കുന്നുണ്ട്. 23-ന് മറ്റൊരു ബാഗേജും സരിത്ത് കൈകാര്യം ചെയ്തു. സരിത്തിന്റെ കാറിൽ സ്വർണം പുറത്തെത്തിച്ചതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ചാറ്റ് അവസാനിപ്പിച്ചത്. ചാറ്റിന് പുറമേ വോയ്സ് സന്ദേശങ്ങളും കുറ്റപത്രത്തിന് സമാനമായ കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടെ തന്റെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി കോൺസൽ ജനറൽ സംസ്ഥാന സർക്കാരിൽനിന്നും 'എക്സ് കാറ്റഗറി' സുരക്ഷ നേടിയതായി കസ്റ്റംസ് നോട്ടീസിൽ പറയുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ മറികടക്കുന്നതാണ് ഇത്. സ്വപ്ന, ശിവശങ്കർ എന്നിവരാണ് ഇത് നേടാൻ സഹായിച്ചത്. എല്ലാ കൊള്ളരുതായ്മകൾക്കും നിയമവിരുദ്ധ പ്രവർത്തികൾക്കും ഈ 'സുരക്ഷ' കോൺസൽ ജനറൽ ഉപയോഗപ്പെടുത്തി. നയതന്ത്രപരിരക്ഷയില്ലാത്ത ഉദ്യോഗസ്ഥർക്കും സംസ്ഥാന സർക്കാർ 'ഡിപ്ലോമാറ്റിക് തിരിച്ചറിയൽ കാർഡ്' നൽകിയിരുന്നു എന്നത് വ്യക്തമായ കാര്യം. വിമാനത്താവളങ്ങളിലുൾപ്പെടെ ഇവർ ദുരുപയോഗപ്പെടുത്തുകയും ചെയ്തു .
യു.എ.ഇ. കോൺസുലേറ്റ് മുൻ കോൺസുൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി വഴി കേരളത്തിലേക്കു കടത്തിയത് 95.33 കിലോ സ്വർണമാണെന്നാണ് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. 2019 നവംബർ 15 മുതൽ 2020 മാർച്ച് നാലുവരെയുള്ള കാലഘട്ടത്തിലായിരുന്നു 18 തവണകളായി അൽസാബിയുടെ സഹായത്തോടെ നയതന്ത്ര ബാഗേജ് വഴി യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയത്.
ദുബായിൽ നിർമാണം നടക്കുന്ന വീടിന്റെ നിർമാണച്ചെലവിനായും ജർമനിയിലെ തന്റെ ബിസിനസിനായും അൽസാബിക്ക് പണം ആവശ്യമായിരുന്നു. സ്വർണം കടത്തിയതിലൂടെ സമ്പാദിച്ച പണം വീടുനിർമാണത്തിനും ബിസിനസിനും ഉപയോഗിച്ചതായാണു കരുതുന്നത്.
ജർമനിയിലെ തന്റെ ബിസിനസിൽ പങ്കാളിയാകാൻ സ്വപ്നയെയും അൽസാബി ക്ഷണിച്ചിരുന്നു. 2020 ഏപ്രിൽ രണ്ടിനാണ് അൽസാബി യു.എ.ഇ.യിലേക്കു തിരിച്ചുപോയത്.
അതേസമയം കഴിഞ്ഞ ദിവസം ആയിരുന്നു ചില നിർണ്ണായക വിവരങ്ങൾ പുറത്തുവന്നത്.സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്നയേയും കരുക്കളാക്കി യു.എ.ഇ. കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha
























