ജംബോ കമ്മറ്റി സ്വാഹ... ഒറ്റക്കാലിൽ പുതിയ തലമുറക്കാർ... ഇനി 51 അംഗങ്ങൾ മാത്രം! പാർട്ടിയിൽ മൊത്തത്തിൽ അഴിച്ച് പണി...
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് പുതിയ കെപിസിസി പ്രസിഡന്റ് കൂടിയായ കെ. സുധാകരൻ. പാര്‍ട്ടിയിലെ ജംബോ കമ്മിറ്റി പൊളിച്ചെഴുതാന്‍ തീരുമാനിച്ചതായിട്ടാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇന്ന് ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. കോണ്‍ഗ്രസിന്റെ പഴയകാല ചരിത്രത്തെ ഓർമിക്കും വിധത്തിൽ ജംബോ കമ്മിറ്റികൾക്ക് പകരം 51 അംഗ നിർവാഹകസമിതിയാവും ഇനി കെപിസിസിക്ക് ഉണ്ടാവുക.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണിക്ക് വഴി തെളിഞ്ഞത്.
ഇന്ന് രാവിലെ മുതൽ മുതിർന്ന നേതാക്കളുമായി സുധാകരനും സതീശനും ചർച്ച നടത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയേയും പോഷകസംഘടനകളേയും സമ്പൂർണമായി അഴിച്ചു പണിയാനാണ് ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി പ്രസിഡന്റ്, മൂന്ന് വര്‍ക്കിങ് പ്രസിഡന്റ്, മൂന്ന് വൈസ് പ്രസിഡന്റ്, 15 ജനറല്‍ സെക്രട്ടറി, ഒരു ട്രഷറര്‍ എന്ന നിലയിലാകും പുതിയ കെപിസിസിയിലെ ഭാരവാഹികളെന്നും സുധാകരന്‍ അറിയിച്ചു. കെപിസിസിയില്‍ സ്ത്രീ, ദളിത് പ്രിതിനിധ്യം ഉറപ്പുവരുത്തും.
സ്ത്രീകള്‍ക്കും എസ്.സി/എസ്.ടി വിഭാഗത്തിലെ നേതാക്കന്‍മാര്‍ക്കും 10 ശതമാനം സംവരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്ന് അംഗങ്ങള്‍ വീതമുള്ള അഞ്ച് മേഖല കമ്മിറ്റികളെ നിശ്ചയിക്കുമെന്നും സുധാകരന്‍ പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടിയില്‍ അച്ചടക്കരാഹിത്യം ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും. അച്ചടക്കം ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ അച്ചടക്ക സമിതിയും സംസ്ഥാന തലത്തില്‍ അപ്പീല്‍ അച്ചടക്ക സമിതിയും രൂപീകരിക്കാന്‍ തീരുമാനിച്ചതായും സുധാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha