വിഴിഞ്ഞത്തെ അർച്ചനയുടെ മരണത്തിലെ ദുരൂഹത... കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും....
തിരുവനന്തപുരം വിഴിഞ്ഞത്ത് അർച്ചന മരണപ്പെട്ട സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിഴിഞ്ഞം പയറ്റുവിളയിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ അർച്ചന ആത്മഹത്യ ചെയ്യില്ലെന്ന് അച്ഛൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുടർന്ന് അർച്ചനയുടെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. നാളെതന്നെ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ആരംഭിക്കും. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാകും അന്വേഷണം.
അതേസമയം, അർച്ചനയുടെ ഭർത്താവ് സുരേഷിനെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ഇന്നലെ കസ്റ്റഡിയിലെടുത്ത സുരേഷിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബന്ധുക്കൾ പ്രധിഷേധം നടത്തിയിരുന്നു.
തുടർന്നാണ് സുരേഷിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. അർച്ചനയുടെ മരണത്തിൽ ഭര്‍ത്താവിന് പങ്കുണ്ടെന്ന ആക്ഷേപമാണ് പ്രധാനമായും ബന്ധുക്കൾ ഉന്നയിക്കുന്നത്.
മകളുടെ ഭർത്താവ് സുരേഷ് തലേദിവസം വീട്ടിൽ ഡീസൽ വാങ്ങിക്കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട്. ഉറുമ്പ് ശല്യം ഒഴിവാക്കാനാണ് എന്ന് പറഞ്ഞാണ് സുരേഷ് ഡീസൽ വാങ്ങി വച്ചതെന്നും അർച്ചനയുടെ അച്ഛൻ പറയുന്നു. മകളുടേത് പ്രണയവിവാഹമായിരുന്നു. അർച്ചനയും ഭർത്താവ് സുരേഷും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു.
സുരേഷിന്‍റെ അച്ഛൻ തന്നോട് 3 ലക്ഷം രൂപ ചോദിച്ചിരുന്നു. പലതും മകൾ തന്നോടോ വീട്ടുകാരോടോ പറയാതെ ഒളിച്ചുവയ്ക്കാറായിരുന്നുവെന്നും, താൻ പലപ്പോഴും വീട്ടിലെത്തിയാൽ മകൾ കരഞ്ഞുകൊണ്ടിരിക്കുന്നതാണ് കാണാറെന്നും, അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഡീസലൊഴിച്ച് തീ കൊളുത്തി പൊള്ളലേറ്റ നിലയിലാണ് അർച്ചനയെ കണ്ടെത്തിയത്. വീട്ടിൽവച്ച് തന്നെ അർച്ചന മരിച്ചിരുന്നു. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
അവിടെ നിന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സുരേഷിന്‍റെയും അർച്ചനയുടെയും വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. സുരേഷിനൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു അർച്ചന. പിന്നീട് വീട്ടുകാർ ഇടപെട്ട് വിവാഹം നടത്തിക്കൊടുത്തു.
വിവാഹശേഷം പല തവണ സുരേഷും അർച്ചനയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പലതും അർച്ചന വീട്ടിൽ പറയുമായിരുന്നില്ല. നഴ്സിംഗ് കോഴ്സ് പാസ്സായ അർച്ചനയെ റജിസ്റ്റർ ചെയ്യാനോ ജോലി ചെയ്യാൻ വിടാനോ സുരേഷ് തയ്യാറായിരുന്നില്ല. പലപ്പോഴും പ്രശ്നങ്ങളുണ്ടെന്നറിഞ്ഞ് താനവിടെ ചെല്ലുമ്പോൾ അർച്ചന കരഞ്ഞു കൊണ്ടിരിക്കുന്നതാണ് കാണാറ്.
https://www.facebook.com/Malayalivartha