ഒരുകുട്ടി മാത്രം ഉള്ളവര്‍ക്കു പ്രത്യേക പ്രോത്സാഹനം. രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ശിക്ഷ: സര്‍ക്കാര്‍ ജോലി കിട്ടില്ല. പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ക്ഷേമപദ്ധതികളിലെ ആനുകൂല്യം ലഭിക്കില്ല. സന്താനനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തര്‍ക്കമില്ല. എന്നാല്‍ അതിനൊരു ശിക്ഷാനിയമം ആവശ്യമാണോ? ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സന്താന നിയന്ത്രണത്തെ വിമർശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക്

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സന്താന നിയന്ത്രണം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്ക് രംഗത്ത് എത്തിയിരിക്കുകയാണ്. സന്താന നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തര്‍ക്കമില്ല. എന്നാല്‍ അതിനൊരു ശിക്ഷാനിയമം ആവശ്യമാണോ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചാേദിക്കുകയാണ്. കേരളം എങ്ങനെയാണ് ജനന നിരക്ക് കുറവുള്ള സംസ്ഥാനമായതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍ സന്താനനിയന്ത്രണ നിയമം നടപ്പാക്കാന്‍ പോവുകയാണ്. ഒരുകുട്ടി മാത്രം ഉള്ളവര്‍ക്കു പ്രത്യേക പ്രോത്സാഹനം. രണ്ടുകുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ശിക്ഷ: സര്‍ക്കാര്‍ ജോലി കിട്ടില്ല. പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ക്ഷേമപദ്ധതികളിലെ ആനുകൂല്യം ലഭിക്കില്ല. സന്താനനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തര്‍ക്കമില്ല. എന്നാല്‍ അതിനൊരു ശിക്ഷാനിയമം ആവശ്യമാണോ? അതും തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ്. ഇതുവരെ തോന്നാതിരുന്ന വെളിപാട് ഇപ്പോള്‍ തോന്നാനുണ്ടായ കാരണമെന്ത്?
ഉത്തര്‍പ്രദേശാണ് ഇന്ത്യയില്‍ ഇന്നും അതിവേഗം ജനപ്പെരുപ്പം ഉണ്ടായിക്കൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്ന്. യുപിയിലെ പ്രജനന നിരക്ക് 2.7 ആണ്. അതായത് പ്രസവ പ്രായപരിധിയിലുള്ള സ്ത്രീക്ക് ശരാശരി 2.7 വീതം കുട്ടികളുണ്ട്. കേരളത്തില്‍ ഇത് 1.7 ആണ്. കഴിഞ്ഞ ദശാബ്ദത്തില്‍ യുപിയില്‍ 19.05 ശതമാനം ഉയര്‍ന്നപ്പോള്‍ കേരളത്തിലെ ജനസംഖ്യ 6.87 ശതമാനം മാത്രമാണ് ഉയര്‍ന്നത്.
സന്താനനിയന്ത്രണ നിയമം ഇല്ലാതെ കേരളത്തിലെ ജനസംഖ്യാ വര്‍ദ്ധനവ് ഇടിഞ്ഞത് എങ്ങനെയാണ്? ജനസംഖ്യാ വളര്‍ച്ച-താഴ്ച്ചയ്ക്ക് ചില നിയമങ്ങളുണ്ട്. പരമ്ബരാഗത സമൂഹങ്ങളില്‍ വളരെ ഉയര്‍ന്ന ജനനനിരക്കും വളരെ ഉയന്ന മരണനിരക്കുമായിരിക്കും. എന്നാല്‍ വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രവുമെല്ലാം പരക്കാന്‍ തുടങ്ങിയതോടെ മരണനിരക്ക് കുറയാന്‍ തുടങ്ങും. പക്ഷെ ജനനനിരക്ക് പെട്ടെന്നു കുറയില്ല. എത്ര കുട്ടികള്‍ വേണം? കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണം? തുടങ്ങിയവയൊക്കെ പാരമ്ബര്യമൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെടുക. ഈയൊരു സാഹചര്യത്തില്‍ ജനപ്പെരുപ്പം അനിവാര്യമാണ്. എന്നാല്‍ അധികം താമസിയാതെ മരണനിരക്കില്‍ വന്ന ഇടിവിന്റെ അടിസ്ഥാനത്തില്‍ ജനനനിരക്കും കുറഞ്ഞു തുടങ്ങി. ജനപ്പെരുപ്പം ഇല്ലാതാകും.
1941-1950 കാലത്ത് കേരളത്തിലെയും ഇന്ത്യയിലെയും ശരാശരി ജനനനിരക്കില്‍ അന്തരമുണ്ടായിരുന്നില്ല. കേരളത്തില്‍ 39.8-ഉം ഇന്ത്യയില്‍ 39.9-ഉം ആയിരുന്നു. എന്നാല്‍ കേരളത്തിലെ മരണനിരക്ക് ഇന്ത്യയെ അപേക്ഷിച്ച് കുറയാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. കേരളത്തിലേത് 18-ഉം ഇന്ത്യയിലേത് 27-ഉം ആയിരുന്നു. (രണ്ടു കണക്കുകളും 1000 ജനസംഖ്യയുടെ അടിസ്ഥാനത്തില്‍). കേരളത്തിലെ മരണനിരക്ക് അതിവേഗത്തില്‍ കുറഞ്ഞു. വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളുമാണ് മരണനിരക്ക് കുറയാന്‍ കാരണം. ശിശുമരണനിരക്ക് ഇന്ന് കേരളത്തില്‍ പല വികസിത രാജ്യങ്ങളേക്കാളും താഴ്ന്നതാണ്. 1000 കുഞ്ഞുങ്ങള്‍ ജനിച്ചാല്‍ വെറും 7 കുഞ്ഞുങ്ങള്‍ മാത്രമേ ഒരുവയസ്സ് എത്തുന്നതിനുമുമ്ബു മരിക്കുന്നുള്ളൂ.
പണ്ട് ആറോ ഏഴോ കുട്ടികളുണ്ടെങ്കിലേ രണ്ടോ മൂന്നോ പേരെ പ്രായപൂര്‍ത്തിയാകൂവെന്ന സ്ഥിതിയാണ്. ഇപ്പോള്‍ ഒരു കുട്ടിയേയുള്ളൂവെങ്കിലും അവന്‍/അവള്‍ പ്രായപൂര്‍ത്തിയാകുംവരെ ജീവിച്ചിരിക്കുമെന്ന് ഉറപ്പുണ്ട്. ഈ സ്ഥിതിവിശേഷം കുടുംബത്തെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ജനനനിരക്ക് കുറയുന്നു. സംസ്ഥാനങ്ങളും ജില്ലകളും തമ്മിലുള്ള ജനനനിരക്കിലെ അന്തരം വിശദീകരിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഘടകം സ്ത്രീകളുടെ വിദ്യാഭ്യാസമാണ്. അങ്ങനെ ഇന്ന് കേരളം ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള സംസ്ഥാനമായിരിക്കുന്നു. കുറച്ചു കുട്ടികളേ ജനിക്കുന്നുള്ളൂ, കുറച്ചു കുട്ടികളേ മരിക്കുന്നുള്ളൂ. ജനസംഖ്യ വളരെ പതുക്കെയേ ഉയരുന്നുള്ളൂ. ആദ്യം പറഞ്ഞ ഉയര്‍ന്ന ജനന-മരണനിരക്കില്‍ നിന്ന് താഴ്ന്ന ജനന-മരണനിരക്കിലേയ്ക്കുള്ള മാറ്റത്തെയാണ് ജനസംഖ്യാ പരിണാമം അഥവാ ഡെമോഗ്രാഫിക് ട്രാന്‍സിഷന്‍ എന്നു വിളിക്കുന്നത്.
യുപിയും ബീഹാറും പോലുള്ള സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗം എല്ലാവര്‍ക്കും വിദ്യാഭ്യാസവും നല്ല ആരോഗ്യ പരിചരണവും നല്‍കലാണ്. ഇതു ചെയ്യാതെയുള്ള കുറുക്കുവഴികള്‍ അവരെ എങ്ങും കൊണ്ടെത്തിക്കില്ല. ഇപ്പോള്‍ യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ മരണനിരക്കും ജനനനിരക്കും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ കൊടുത്തിരിക്കുന്ന ഗ്രാഫില്‍ യുപിയിലെ പ്രജനനനിരക്ക് 2000 ആണ്ടില്‍ 4.7 ആയിരുന്നത് ഇപ്പോള്‍ 2.7 ആയി കുറഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ജനനനിരക്ക് 3.3 ആയിരുന്നത് 2.2 ആയി കുറഞ്ഞിരിക്കുന്നു. ഈ പ്രവണതയെ ശക്തിപ്പെടുത്താനുള്ള വിദ്യാഭ്യാസ, ആരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനു പകരം തെരഞ്ഞെടുപ്പിനു തൊട്ടുമുമ്ബ് സന്താനനിയന്ത്രണ നിയമവുമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത് രാഷ്ട്രീയലക്ഷ്യം വച്ചാണ്.
നിയമത്തില്‍ പറയുന്നില്ലെങ്കിലും മുസ്ലിം സമുദായത്തിലാണ് പ്രജനനനിരക്ക് കൂടുതല്‍ ഉയര്‍ന്നു നില്‍ക്കുന്നത്. ഈ നിയമത്തിന്റെ പേരില്‍ മുസ്ലിം വിരുദ്ധ വികാരം സൃഷ്ടിക്കാനാണു ശ്രമം. ഇല്ലാത്ത ലൗജിഹാദിനെതിരായി നിയമവും ഇവിടെ പാസ്സാക്കിയിട്ടുണ്ട്. തങ്ങളുടെ പാപ്പരായ നയങ്ങളല്ല മുസ്ലിം ന്യൂനപക്ഷമാണ് യുപിയുടെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നു പറഞ്ഞ് ഒരു ഹാലിയിളക്കം സൃഷ്ടിക്കാനുള്ള പുറപ്പാടാണ്.
https://www.facebook.com/Malayalivartha